കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയതായുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തിയാണ് മൊഴിയെടുത്തത്. തനിക്കു നേരിടേണ്ടിവന്ന അതിക്രമം സംബന്ധിച്ച് ആദ്യം നൽകിയ മൊഴിതന്നെ അന്വേഷണ സംഘത്തോട് വീണ്ടും ആവർത്തിച്ചു. സംഭവം പുറത്തു പറയരുതെന്ന് ആശുപത്രി പരിസരത്ത് ഭീഷണി ഉണ്ടായതായും യുവതി മൊഴി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരേയാണ് കൊല്ലം സ്വദേശിനി 25കാരിയായ യുവതി കഴിഞ്ഞയാഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണ് പരാതി.
Tags : Sexual assault businessmen Investigation team statement young woman