കണ്ണൂർ: പയ്യന്നൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പിണറായിയുടെ സ്വരം ഭീഷണിയുടേതാണെന്നും തെറ്റുകൾ തിരുത്താൻ സിപിഎം നേതൃത്വം തയാറാകണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെതിരെ പിണറായി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസിലാക്കിയിട്ടുണ്ട്. എന്നാൽ അതിനെ വെല്ലുവിളിക്കുന്ന രീതിയാണ് പിണറായി സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മാസപ്പടി കേസ് പോലുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത്തരം വിഷയങ്ങളൊന്നും പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.
താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പയ്യന്നൂരിൽ വിജയിച്ചതെന്ന ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. ഇത്രയധികം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ പിന്നെ എന്ത് തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് സിപിഎം നടത്തിയത്? എന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ചോദ്യം. ഇപ്പോഴും ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടുപോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
തെറ്റുകൾ തിരുത്താൻ നേതൃത്വത്തിന് താൽപര്യമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം പാർട്ടിയുടെ ഭാഗമായിനിന്ന് പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാണ് പിണറായി വിജയൻ കുഞ്ഞികൃഷ്ണനെതിരെ ആരോപിച്ചത്. ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെല്ലാം കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായി.
ഇതോടെ ആളുകൾ സംശയാലുക്കളായെന്നും പിണറായി പറഞ്ഞു. ആര് തെറ്റ് ചെയ്താലും സിപിഎം നടപടിയെടുക്കും. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരാണെന്ന് നോക്കില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയെ തകർക്കാൻ ശ്രമിച്ച കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കൈയിലെ കോടാലിയായി മാറിയെന്നും പിണറായി വിമർശിച്ചിരുന്നു.
Tags : Pinarayi Vijayan V.Kunhikrishnan Cpim Kannur Payyannur