ഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ
Thursday, June 12, 2025 10:26 AM IST
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്.
‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതിവച്ചിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.