മഞ്ഞുമലയിടിഞ്ഞു; വെള്ളപ്പൊക്ക ഭീഷണയിൽ ഗ്രാമങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു
ജോസ് കുമ്പിളുവേലിൽ
Tuesday, June 3, 2025 3:31 PM IST
ബ്ലാറ്റന്: സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഗ്രാമങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു. മഞ്ഞിന്റെ 2.5 കിലോമീറ്റർ നീളമുള്ള അവശിഷ്ടം ലോൻസ നദിയിൽ വീണു.
ഇതുമൂലം രൂപംകൊണ്ട തടാകം നിറഞ്ഞുകവിയുന്നത് കൂടുതൽ ഭീഷണിയായിട്ടുണ്ട്. സ്ഥിതി ശാന്തമാണെങ്കിലും ലോറ്റ്ഷെന്റൽ താഴ്വരയുടെ മുന്നിലുള്ള ഗാംപെൽ, സ്റ്റെറെഗ് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
സൈറൺ മുഴങ്ങിയാൽ ജനങ്ങൾക്ക് അവശ്യസാധനങ്ങളുമായി രണ്ടു മണിക്കൂറിനുള്ളിൽ വീടുകൾ വിട്ടുപോകണമെന്ന് അധികൃതർ അറിയിച്ചു. ചെളിയും അവശിഷ്ടങ്ങളും എപ്പോൾ വേണമെങ്കിലും താഴ്വരയിലേക്ക് പതിച്ചേക്കാം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൂറ്റൻ മഞ്ഞുപാളി ബ്ലാറ്റൻ ഗ്രാമത്തെ പൂർണമായും വിഴുങ്ങിയിട്ടുണ്ട്. സ്ഥലത്തെ ഹോട്ടൽ എഡൽവീസ് നിമിഷങ്ങൾക്കകം നശിച്ചു. ലോറ്റ്ഷെന്റൽ താഴ്വരയിലെ ഗ്രാമമായ ബ്ലാറ്റനിൽ നിന്ന് താമസക്കാരെ മുൻകൂട്ടി ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം സംഭവിച്ചില്ല.
ലോറ്റ്ഷെന്റലിലെ ആകെ 365 ആളുകൾക്ക് വെള്ളിയാഴ്ച രാവിലെ വീടുകൾ വിട്ടുപോകേണ്ടിവന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു.