സീറോമലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ
ജയ്സൺ കിഴക്കയിൽ
Tuesday, May 27, 2025 12:30 PM IST
ഡബ്ലിൻ: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ സീറോമലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാൽവേ കുർബാന സെന്ററിലേയും ബാലിനസ്ളോ കുർബാന സെന്ററിലേയും ഹ്രസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്.
ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രം റെക്ടർ റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു. നോക്ക് തീർഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ഠിച്ചുവന്ന ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കലും ഫാ. ജോസ് ഭരണികുളങ്ങരയും (ബെൽഫാസ്റ്റ് റിജിയണൽ കോഓർഡിനേറ്റർ), നോക്ക്, ഗാൽവേ സീറോമലബാർ കുർബാന സെന്റർ ഭാരവാഹികളും സന്നിധരായിരുന്നു.

കാസിൽബാർ കുർബാന സെന്ററിന്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സീറോമലബാർ വിശുദ്ധ കുർബാനയും തിരുകർമങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും. കൂടാതെ നോക്കിലെത്തുന്ന സീറോമലബാർ വിശ്വാസികൾക്ക് അച്ചന്റെ സേവനം ലഭ്യമാണ്. (ഫാ. ഫിലിപ്പ് പെരുനാട്ട്: 0892787353).
സീറോമലബാർ സഭയുടെ ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കൽ ഗാൽവേ കുർബാന സെന്ററിന്റെ ചുമതല ഏറ്റെടുത്തു. രണ്ടുവർഷമായി നോക്കിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായും കാസിൽബാർ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആന്റണി തലശേരി അതിരൂപതാംഗമാണ്.

ബാലിനസ്ളോ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചുമതലയും ഫാ. ആന്റണി പരതേപ്പതിക്കലിനായിരിക്കും.