യുകെയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒഐസിസിയും ഐഒസിയും; ലയന പ്രഖ്യാപനം സാം പിട്രോഡ നിർവഹിച്ചു
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, May 27, 2025 5:26 PM IST
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി സംഘടനകളായ ഒഐസിസിയും ഐഒസിയും യുകെയിൽ ഔദ്യോഗികമായി ലയിച്ചു. ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡയാണ് ഓൺലൈൻ മീറ്റിംഗിൽ ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
ഐഒസിയുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും കാബിനറ്റ് റാങ്കിലുള്ള കർണാടക എൻആർഐ ഫോറം വൈസ് ചെയർപേഴ്സണുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കുചേർന്നു.
സംഘടനയുടെ അധ്യക്ഷരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ. ഡാനിയേൽ എന്നിവരുടെ നിയമനവും തഥവസരത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രവാസി സംഘടനയായ യുകെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.

ഇരുസംഘടനകളുടെ ലയനത്തോടെ യുകെയിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐഒസിക്ക് സാധിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒസിയിൽ ലയിപ്പിച്ച് പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
ഇതു സംബന്ധിച്ച മാർഗനിർദേശം എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് യുകെയിൽ ലയനപ്രഖ്യാനം ഉണ്ടായത്.
ഒഐസിസിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യുകെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐഒസി യുഎസ് ചെയർമാൻ ജോർജ് എബ്രഹാം, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശേരിൽ എന്നിവരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോഓർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു.
ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും നിരവധി തുടർചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐഒസി ചെയർമാൻ സാം പിട്രോഡയ്ക്ക് കമ്മിറ്റി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയന പ്രഖ്യാപനം നടപ്പിലായത്.

ആമുഖ പ്രസംഗത്തിൽ സാം പിട്രോഡ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും തുറന്ന മനസും ഐക്യവും ഉണ്ടാവണമെന്നും പറഞ്ഞു.
സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും പറഞ്ഞു. ഐഒസി ഗ്ലോബൽ സമിതി നവനേതൃത്വത്തിന് അദ്ദേഹം വിജയാശംസകൾ നേർന്നു.