"ഒരുമിച്ച് പ്രവർത്തിക്കാം': മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
Wednesday, June 18, 2025 10:07 AM IST
കനനാസ്കിസ്: ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
അധികാരത്തിലേറിയതിന് ശേഷം മാർക്ക് കാർണിയുമായി നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. "നിങ്ങളുടെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യ-കാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണ്' - ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി മോദി തന്റെ പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാർ കാനഡയിലും ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി വ്യക്തമാക്കി.
പൗരന്മാർക്കും ബിസിനസുകൾക്കും സാധാരണ സേവനങ്ങൾ നൽകുന്നതിന് പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ നേതാക്കൾ സമ്മതിച്ചു. സാമ്പത്തിക വികസനം, ഊർജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.