മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Friday, June 27, 2025 7:58 AM IST
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദാന്റെ(79)വധശിക്ഷ നടപ്പാക്കി. പാർച്ച്മാൻ ജയിലിൽ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ ദിവസം വൈകുന്നേരം നാലിന് ചിക്കൻ ടെൻഡറുകൾ, ഫ്രഞ്ച് ഫ്രൈകൾ, സ്ട്രോബെറി ഐസ്ക്രീം, റൂട്ട് ബിയർ ഫ്ലോട്ട് എന്നിവ റിച്ചഡ് ഭക്ഷിച്ചു.
ഇതിന് ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സുപ്രീം കോടതിയിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1976 ജനുവരിയിലാണ്. ഗൾഫ്പോർട്ട് ബാങ്ക് എക്സിക്യൂട്ടീവ് ചാൾസ് മാർട്ടറിന്റെ ഭാര്യയും രണ്ട് ആൺകുട്ടികളുടെ അമ്മയുമായ 35 വയസ്സുള്ള എഡ്വിന മാർട്ടറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കാട്ടിലേക്ക് എഡ്വിനയെ തട്ടിക്കൊണ്ടുപോയ പ്രതി അവിടെ വച്ച വെടിവച്ച് കൊന്ന ശേഷം ഭർത്താവിനെ ഫോണിൽ വിളിച്ച് യുവതി സുരക്ഷിതയാണെന്നും മോചിപ്പിക്കാൻ 25,000 ഡോളർ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
1970കളിലെ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 പേരിൽ ഒരാളായിരുന്നു ജോർദാൻ എന്ന് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതി പഴയകാല ഓർമകൾ പങ്കുവച്ചു.
മിസിസിപ്പിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയും വധശിക്ഷ കാത്ത് ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരനുമാണ് റിച്ചഡ് ജോർദാൻ.