"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
അമ്പഴയ്ക്കാട്ട് ശങ്കരൻ
Wednesday, June 25, 2025 11:42 AM IST
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന പരമ്പര സംഘടിപ്പിച്ചു. സാഹിത്യം ഒരു ആർഭാടമാണെന്ന് തോന്നിയേക്കാവുന്ന യുദ്ധങ്ങളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്ന് വി.ജെ. ജെയിംസ് പറഞ്ഞു.
ഏറ്റവും പ്രധാനമായ ജീവൻ, പിന്നെ പ്രധാനമായ ഭക്ഷണം, സുരക്ഷ എന്നിവ നിലനിൽക്കുമോ എന്ന് ശങ്കിച്ച് നിലനിൽക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത് ഒരു സൗഭാഗ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാനയുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന പരമ്പരയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ജെ. ജെയിംസ്.
എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്റെ സ്വാഭാവിക ഗുണംകൊണ്ട്, കാലനുസൃതമായി ഒരു തുള്ളി മഴപെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്ന് ചെന്ന് അതിനെ തൊട്ട് പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലെയാണ് അത് സംഭവിക്കുന്നത്.
എല്ലാ എഴുത്തുകാരുടേയും ഉള്ളിൽ അങ്ങനെയൊരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലെയാണ് തന്റെ രചനാനുഭവമെന്ന് ജെയിംസ് പറഞ്ഞു.
തുടർന്ന് അമേരിക്കൻ - കനേഡിയൻ എഴുത്തുകാരിയായ നിർമലയുടെ 'കരയിലെ മീനുകൾ' എന്ന പുസ്തകം അദ്ദേഹം പരിചയപ്പെടുത്തി.
എഴുത്തിന്റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമല
എഴുത്തിൽ കഥയേക്കാൾ പ്രധാന്യം ഭാഷയ്ക്കാണ് എന്നു കരുതുന്ന ഒരാളാണ് താനെന്ന് കരയിലെ മീനുകൾ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി നിർമല എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു.
ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ് ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. കരയിലെ മീനുകൾ ആറ് പ്രാവശ്യം എഡിറ്റ് ചെയ്തെന്ന് അവർ കൂട്ടിച്ചേർത്തു.
ലാന പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ചയ് യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു.
ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.