Kerala
തൃശൂർ: ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
നാലുമാസം മുന്‍പാണ് ഇവർ പോട്ടയിലെത്തിയത്. ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസമായി ഇവരെ വീടിന്റെ പുറത്തേയ്ക്ക് കണ്ടിരുന്നില്ല. തുടർന്ന് വീട്ടുടമയും പോലീസും ചേർന്ന് ബലമായി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കരീംനഗറിൽ കൗൺസിലിംഗിനായി പോലീസ് സ്റ്റേഷനിലെത്തിയ ദമ്പതികൾ മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കടയുടമയായ രവി കുമാറും ഭാര്യ ലളിതയുമാണ് രണ്ട് പെൺമക്കളെ സ്റ്റേഷനിൽ ഉപേക്ഷിച്ചത്.
പത്ത് വർഷം മുമ്പ് വിവാഹം കഴിച്ചവരാണ് ഇരുവരും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കരീംനഗറിലെ എൽഎംഡി പോലീസ് സ്റ്റേഷനിൽ കൗൺസിലിംഗ് നടന്നുവരികയായിരുന്നു.
കൗൺസിലിംഗിനിടെ തർക്കം രൂക്ഷമായപ്പോൾ, ലളിത താലിയും കാൽവിരലിലെ മോതിരങ്ങളും അഴിച്ച് വച്ച ശേഷം ഇനി ഭർത്താവിനോടോ കുട്ടികളോടോ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി. പിന്നാലെ രവിയും അവിടെ നിന്ന് പുറത്തേക്ക് പോയി. ഇരുവരും കുട്ടികളെ സ്റ്റേഷനിൽ നിർത്തിയാണ് മടങ്ങിയത്.
ഭയന്ന് കരഞ്ഞ കുട്ടികളെ പോലീസ് ആശ്വസിപ്പിച്ചു. ഇരുവരെയും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ മുത്തശിയെ വിവരമറിയിക്കുകയും പോലീസ് കുട്ടികളെ അവരുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല.
Kerala
തൃശൂർ: മാള പുത്തൻചിറയിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്.
വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബപ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം.
വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
NRI
ഫ്ലോറിഡ: ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗബ്രിയേല ഡാനിയൽസ് (21), ആഷ്ടൺ കുറാന്റ് (20) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് കുഞ്ഞിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ശരീരത്തിൽ പലയിടങ്ങളിലായി ചതവുകളും പോറലുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് ആറ് ദിവസം മുൻപ് ശിശുക്ഷേമ വകുപ്പ് പരിശോധിച്ചപ്പോൾ കുഞ്ഞിന് പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. ലഹരി ഉപയോഗിച്ച നിലയിലാണ് കുഞ്ഞിനെ പരിചരിച്ചിരുന്നതെന്ന് പിതാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ ഭക്ഷണക്രമത്തെക്കുറിച്ചും മറ്റും മാതാപിതാക്കൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ദമ്പതികൾക്കെതിരേ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് യുവതിയും യുവാവും ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ ഭാഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്.
ഇരുവരും കൈകൾ കോർത്തുപിടിച്ച് നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു പറഞ്ഞു.
വിവരം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊന്നു. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനിൽ ദിലീപ്(42)ആണ് മരിച്ചത്.
സംഭവത്തിൽ പ്രതികളായ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ദിലീപ്, സോനയ്ക്ക് സ്ഥിരമായി ഫോണിൽ മെസേജ് അയച്ചിരുന്നു. ഇതേതുടർന്നുണ്ടായ തർക്കം പറഞ്ഞു തീർക്കാൻ ഞായറാഴ്ച രാവിലെ വരുൺ, ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ വിളിച്ചുവരുത്തി.
തുടർന്ന് ഇവിടെ വച്ച് വരുൺ, ദിലീപിനെ ക്രൂരമായി മർദിച്ചു. അവശനായ ദിലീപിനെ പ്രതികൾ തന്നെ കല്ലുവാതുക്കലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു.
ദിലീപിന്റെ ശരീരത്തിൽ ക്ഷതമേറ്റതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം ആശുപത്രി എയ്ഡ് പോസ്റ്റിലുള്ള പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ കസ്റ്റഡിയിലെടുത്തു.
പോലീസ് വരുണുമായി ഉളിയനാട് അപ്പൂപ്പൻക്കാവിന് അടുത്തുള്ള കനാലിനു സമീപത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
ഉളിയനാട് സ്വദേശി ബാലുവാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാലുവും വരുണും കൂട്ടുകാരാണ്. പോലീസ് വീടുപൂട്ടി സീൽ ചെയ്തു. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം തിങ്കളാഴ്ച ശാസ്ത്രീയപരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്.
ഘാട്കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേലും (33) ഭാര്യ മിനൽ പട്ടേലും (32) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. ധ്രുമിൽ അതീവ ഗുരുതരമായി വെന്റിലേറ്ററിലാണെന്നും മിനലിന്റെ നിലയും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
അന്വേഷണത്തിൽ 17 വയസുകാരനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. 17 കാരനെതിരെയും കുട്ടിയുടെ പിതാവിനെതിരെയും ബിഎൻഎസ് വകുപ്പ് പ്രകാരം മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയതിനെ ചൊല്ലിയുള്ള പരിഹാസം അതിരുവിട്ടപ്പോൾ യുവാവ് അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊന്നു. മെയിൻപുരിയിലാണ് സംഭവം.
സംഭവത്തിൽ ആനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്റെ സഹോദരി ഇതര മതസ്ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതേ ചൊല്ലി അയൽവാസിയായ മഹേഷ് ചന്ദ്രയും ഭാര്യയും ആനന്ദിനെ പതിവായി കളിയാക്കാറുണ്ടായിരുന്നു.
ഇതിൽ കലിപൂണ്ട ആനന്ദ്, മഹേഷ് ചന്ദ്രയുടെ ബന്ധുവിന്റെ മരുമകൻ അർജുനെ കൂട്ടുപിടിച്ച് മഹേഷ് ചന്ദ്രയെയും ഭാര്യയെയും കൊന്ന് വീട് കൊള്ളയടിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 18നാണ് മഹേഷ് ചന്ദ്രയുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹാവശ്യത്തിനായി വാങ്ങിയ സ്വർണം കൊള്ളയടിക്കാനാണ് ഇവർ പദ്ധതിയിട്ടത്.
ആനന്ദും അർജുനും മഹേഷ് ചന്ദ്രയെയും ഭാര്യ അനിതയെയും വെടിവച്ചു കൊന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് ഇരുവരും കടന്നുകളഞ്ഞു. കൈയിലുണ്ടായിരുന്ന ഫ്ളാഷ് ലൈറ്റ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഫ്ളാഷ് ലൈറ്റിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാനായത്.
മെയിൻപുരി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും രണ്ട് പിസ്റ്റളുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ബിൽഡറുടെ വീട്ടിൽനിന്ന് 11.5 കിലോ സ്വർണം ഉൾപ്പെടെ 18 കോടി രൂപയുടെ സ്വത്തുക്കൾ നേപ്പാളി ദന്പതികൾ കവർന്നു.
ഡയമണ്ട് ആഭരണങ്ങളും അഞ്ചു കിലോ വെള്ളിയും അടക്കമാണ് കവർച്ച ചെയ്യപ്പെട്ടത്. അംബിക, ദിനേഷ്, കമല എന്നിങ്ങനെ മൂന്നു ജോലിക്കാരാണു വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്തായിരുന്നു മോഷണം.
വീട്ടിൽ മോഷണം നടന്ന കാര്യം അംബികയാണ് ഉടമയെ അറിയിച്ചത്. മോഷണമുതലുമായി നേപ്പാളി ദന്പതികൾ കടന്നു.ഇവരെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
എം.ആർ. ശിവകുമാറിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന നേപ്പാളുകാരായ വികാഷ്, മായ വിഷ്ണു എന്നിവർ അവധിക്കു നാട്ടിൽപോയിരുന്നു. പകരം 20 ദിവസം മുന്‍പ് ഇവർ ഏർപ്പാടാക്കിയ ദിനേഷും കമലയും ആണു മോഷണം നടത്തിയത്.
NRI
ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: രാമന്തളിയിൽ രണ്ടു കുട്ടികളുടെ കൊലപാതകവും രണ്ടുപേരുടെ ആത്മഹത്യയും നടന്നത് ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്.
രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചകത്തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.
കലാധരനും ഭാര്യ നയൻ താരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാൻ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചനിലയിലും വീട്ടിനു മുന്നിൽ കത്ത് എഴുതിവച്ചതായും കണ്ടു. തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഉടൻ പോലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കൾ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ്, നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.
Kerala
തിരുവനന്തപുരം: വിറക് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക ദമ്പതികൾ മരിച്ചു. പേരൂർക്കട ഹരിത നഗറില്‍ ആന്റണി (81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആന്റണിയുടെ മുണ്ടിലേക്ക് തീ പടരുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും പൊള്ളലേൽക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാർ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് പോലീസ് നിഗമനം.
National
ഭോപ്പാല്‍: ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ മൂന്ന് ദിവസം പ്രായമായ ആണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരുരാത്രി മുഴുവനും കാട്ടില്‍ കഴിഞ്ഞ കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അധ്യപകനായ ബബ്ലു ഡന്ഡോലിയയും രാജ്കുമാരിയും നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണം കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇതു ഭയന്നാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. ഗര്‍ഭം ധരിച്ചതുപോലും ഇരുവരും മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചു. ഇവര്‍ക്ക് മറ്റുമൂന്ന് കുട്ടുകള്‍ കൂടിയുണ്ട്.
സെപ്റ്റംബര്‍ 23-നാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വച്ചായിരുന്നു പ്രസവം. ഉടനെതന്നെ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ഗ്രാമവാസികളാണ് കുട്ടിയുടെ കരച്ചില് ആദ്യം കേട്ടത്.
പ്രഭാത സവാരിക്കെത്തിയ നന്ദന്‍വാടി ഗ്രാമത്തിലെ സംഘം കരച്ചില് കേട്ട് നോക്കുമ്പോള്‍ കല്ലിനടിയിലായി കുഞ്ഞു കൈകളാണ് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ ഉറുമ്പ് കടിച്ചതിന്റെയുള്പ്പെടെ പാടുകളുണ്ട്. ശരീരത്തില്‍ താപനില കുറഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടെന്നും കുട്ടി ഇതിനെയെല്ലാം അതിജീവിച്ചത് അത്ഭുതമാണെന്നും ചിന്ദ്വാര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ദമ്പതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 93 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തുമെന്നാണ് വിവരം.
Kerala
കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കൊച്ചി വടുതലയിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി അയൽവാസിയായ വില്യംസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു.
നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും നിലനിന്നിരുന്നു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.