Kerala
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടു. സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാര്‍ വന്ദേ ഭാരതിനെ ആശ്രയിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3.98 കോടി യാത്രക്കാരാണ് ഈ ട്രെയിനുകളില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (2.97 കോടി) 34 ശതമാനത്തോളം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി-വാരണാസി റൂട്ടില്‍ തുടക്കമിട്ട വന്ദേ ഭാരത് ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. 73 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ച ന്യൂഡല്‍ഹി-വാരണാസി റൂട്ടാണ് ഇപ്പോഴും ഏറ്റവും തിരക്കേറിയതായി തുടരുന്നത്. ന്യൂഡല്‍ഹി-കത്ര റൂട്ടില്‍ 56 ലക്ഷം പേരും ദക്ഷിണേന്ത്യയിലെ പ്രധാന റൂട്ടായ സെക്കന്തരാബാദ്-വിശാഖപട്ടണത്തില്‍ 48 ലക്ഷം പേരും ചെന്നൈ-മൈസൂരു റൂട്ടില്‍ 36 ലക്ഷം പേരും യാത്ര ചെയ്തു.
ദീര്‍ഘദൂര യാത്രയ്ക്കായി 2026 ജനുവരിയില്‍ പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ സ്ലീപ്പര്‍ സര്‍വീസ് പ്രയോജനപ്പെടുത്തി.
ഈ റൂട്ടില്‍ 100 ശതമാനത്തിലധികം ഒക്യുപന്‍സി നിരക്ക് കൈവരിക്കാന്‍ സാധിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെയിന്‍ സര്വീസുകളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്.
ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന. പുരുഷ - സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനം തമ്മിൽ ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്.
സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരായിരുന്നു. കണക്കുകൾ പ്രകാരം 1,13,03,016 സ്ത്രീ വോട്ടർമാർ ഇക്കുറി വോട്ട് ചെയ്തു.
2021ൽ 1,41,64,697 സ്ത്രീ വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ൽ 73.94 % സ്ത്രീ വോട്ടർമാരുടെ പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സ്ത്രീ വോട്ടർമാരുടെ ഉയർന്ന പോളിംഗ് ശതമാനം 1987ലായിരുന്നു. 1987ൽ 80.58% സ്ത്രീ വോട്ടർമാരായിരുന്നു വോട്ട് ചെയ്തത്.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പോലീസ്. രമേഷ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികൾക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗൺ നോർത്ത് പോലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ നോട്ടീസ് നൽകി വിളിച്ച് വരുത്തും.
കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.
പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗൺസിലർ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.
Business
പരവൂര്‍: ചരക്ക് ഗതാഗതത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ കൈകാര്യം ചെയ്തത് 1670 ദശലക്ഷം ടണ്‍ ചരക്കാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോഡിംഗില്‍ 3.25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളങ്ങള്‍, ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീല്‍ എന്നിവയുടെ നീക്കത്തിലുണ്ടായ 13 ശതമാനം വര്‍ധനയാണ് ഈ റിക്കാര്‍ഡ് നേട്ടത്തിന് കരുത്തായത്.
ഇരുമ്പയിര് ലോഡിംഗില്‍ 6.73 ശതമാനവും സിമന്റ് നീക്കത്തില്‍ 3.41 ശതമാനവും വര്‍ധനയുണ്ടായി. 2025 നവംബറില്‍ തന്നെ ഒരു ബില്യണ്‍ ടണ്‍ എന്ന നാഴികക്കല്ല് റെയില്‍വേ പിന്നിട്ടിരുന്നു.
ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ചരക്ക് വരുമാനം 1.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.59 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 1700 ദശലക്ഷം ടണ്‍ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്താന്‍ റെയില്‍വേയ്ക്ക് സാധിച്ചു.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ 1765 ദശലക്ഷം ടണ്‍ ലോഡിംഗാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
വരും വര്‍ഷത്തില്‍ ചരക്ക് വരുമാനം 5.8 ശതമാനം വര്‍ധിച്ച് 1.89 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, വൈദ്യുതി നിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കത്തില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Kerala
തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിലെത്തി. ബുധനാഴ്ച രാത്രി 10.30നും 11നും ഇടയില്‍ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.
എന്നാല്‍ വ്യാഴാഴ്ച ഈ റെക്കോർഡ് വീണ്ടും തിരുത്തി പീക്ക് ലോഡ് സമയത്ത് 5,836 മെഗാവാട്ട് ഉപയോഗമാണ് രേഖപ്പെടുത്തിയത്. 2024 മേയ് രണ്ടിനു രേഖപ്പെടുത്തിയ 5,797 മെഗാവാട്ടായിരുന്നു സമീപനാളിലെ പീക്ക് ലോഡ് സമയത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം. മറ്റുസമയത്തെ വൈദ്യുതി ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 109.103 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപയോഗം. ഇതില്‍ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ആറുജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതും നിയമസഭ തെരഞ്ഞെടുപ്പും പരീക്ഷാക്കാലവും ആയതിനാലാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരാനുള്ള പ്രധാന കാരണം. അതേസമയം ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൃത്യമായ ആസൂത്രണം വൈദ്യുതി ബോര്‍ഡ് ഡെസ്പാച്ച് സെന്റര്‍ നടത്തിയതിനാല്‍ നിയന്ത്രണം ഒഴിവാക്കാനായെന്നാണ് വിലയിരുത്തല്‍.
പീക്ക് സമയങ്ങളില്‍ ജലവൈദ്യുതി പദ്ധതികളില്‍ നിന്നും പരമാവധി ലഭ്യമാകുന്നത് 1,500 മെഗാവാട്ട് വൈദ്യുതിയാണ്. കേന്ദ്രഗ്രിഡില്നിന്നും സംസ്ഥാനത്തേക്ക് 4,000 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഓരോദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും ഉയര്‍ന്നവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള കഠിന ശ്രമമാണ് വൈദ്യുതി വകുപ്പ് നടത്തുന്നത്.
ദിവസവും 20 കോടിരൂപവരെ ചെലവഴിച്ചാണ് പവര്എക്സ്ചേഞ്ചില്നിന്നു വൈദ്യുതി ലഭ്യമാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്തി വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പമ്പ്സെറ്റ്, ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ഹീറ്റര്‍, ഇസ്തിരിപ്പെട്ടി എന്നിയുടെ ഉപയോഗം കുറച്ചും എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷസില്‍ ക്രമീകരിച്ചും താത്ക്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡ് ചെയര്മാന്, ഡയറക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്വിലയിരുത്തി. വൈദ്യുതി ഉപയോഗം ഇനിയും ഉയര്‍ന്നാലും ഉപയോക്താക്കള്‍ക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാന്‍ കഴിയുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
പുതിയ റെക്കോർഡ്
വ്യാഴാഴ്ച രാത്രി പീക്ക് ലോഡ് സമയം (രാത്രി 10.30 - 11.00) 5,836 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
പ്രതിദിന ഉപയോഗം
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ഉപയോഗം 109.103 കോടി യൂണിറ്റിലെത്തി.
ഉത്പാദനം
ആകെ ആവശ്യമായതിൽ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് എത്തിച്ചു. ആഭ്യന്തരമായി ഉത്പാദിപ്പിച്ചത് 28.868 ദശലക്ഷം യൂണിറ്റ് മാത്രമാണ്. മൂലമറ്റത്ത്
ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്.
Kerala
തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ. ബുധനാഴ്ച രാത്രിയിലാണ് 5802 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായത്. ഇതിനു മുൻപുള്ള റിക്കാർഡ് 2024 മേയ് രണ്ടിനാണ് രേഖപ്പെടുത്തിയത്. അന്ന് വേണ്ടിവന്നത് 5797 മെഗാവാട്ടാണ്.
അതേസമയം ഒരു ദിവസം ഉപയോഗിച്ച ആകെ വൈദ്യുതിയുടെ അളവിൽ 2024ലെ റിക്കാർഡ് മറികടന്നിട്ടില്ല. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് റിക്കാർഡായി നിലനിൽക്കുന്പോൾ ബുധനാഴ്ചത്തെ ആകെ ഉപയോഗം 10.803 കോടി യൂണിറ്റാണ്.
National
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലേക്ക്. 8,930 ദിവസം സിക്കിം മുഖ്യമന്ത്രിയായി അധികാരമേറ്റ പവൻ കുമാർ ചാംലിംഗിനെ മറികടന്ന് പ്രധാനമന്ത്രി മോദി, സംസ്ഥാനത്തും കേന്ദ്രത്തിലുമായി സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി 25-ാം വർഷത്തിലേക്ക് പ്രവേശിച്ചു.
ഗുജറാത്തിലെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി, മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം മുൻപരിചയമുള്ള പ്രധാനമന്ത്രി എന്നീ റിക്കാർഡുകളും മോദിക്ക് സ്വന്തം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.
2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടി. 2001 ഒക്ടോബർ ഏഴിന് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു, 2014 മേയ് 21 വരെ ആ സ്ഥാനത്ത് തുടർന്നു, ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 13 വർഷത്തിലേറെ സംസ്ഥാനത്തെ നയിച്ചു.
2014 മേയ് 26 ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ പൂർണ ഭൂരിപക്ഷം നേടിയ ആദ്യത്തെ കോൺഗ്രസ് ഇതര നേതാവായി. പിന്നീട് അദ്ദേഹം രണ്ട് പൂർണ കാലാവധി പൂർത്തിയാക്കി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.
National
ബംഗളൂരു: വ്യവസായി സി.ജെ.റോയിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക പോലീസ്. ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. റോയിയുടെ കുടുബാംഗങ്ങളുടെയും മൊഴിയെടുക്കും.
റോയിയുടെ ഫോണുകളും വിശദമായി പരിശോധിക്കും. മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒന്ന് വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. വെള്ളിയാഴ്ചയാണ് റോയ് ജീവനൊടുക്കിയത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന ക്രിക്കറ്റിൽ പുതിയ റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 300 ലധികം റൺസ് 20 തവണ പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു.
വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
93 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറർ. മത്സരത്തിലെ താരമായും കോഹ്ലിയാണ്. ഗിൽ 56 റൺസും ശ്രേയസ് 49 റൺസുമാണെടുത്തത്. വിജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനുമായി.
Sports
വഡോദര: വഡോദരയിൽ തകർപ്പൻ അർധ സെഞ്ചുറി നേടിയ ഇന്നിംഗ്സിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ് കോഹ്ലി.
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ 28,016 റൺസ് മറികടന്നാണ് വിരാട് കോഹ്ലി ചരിത്രമെഴുതിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഈ നാഴികക്കല്ല് പിറന്നത്.
ഈ നേട്ടത്തിലേയ്ക്കെത്താൻ 42 റൺസായിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്. ഇന്ന് 93 റൺസാണ് കോഹ്ലി എടുത്തത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടക്കാൻ കോലിക്ക് ഇനി 6000ത്തോളം റൺസ് വേണം.
അതോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 28000 റൺസ് നേടുന്ന താരമെന്ന റിക്കാർഡും കോഹ്ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന ചരിത്ര നേട്ടമാണ് കോഹ്ലി നേട്ടം സ്വന്തമാക്കിയത്.
സച്ചിൻ ഈ നേട്ടത്തിലേക്കെത്തിയത് 644 ഇന്നിംഗ്സിലൂടെയാണെങ്കിൽ 624 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ചുറി നേടിയതോടെ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗിന്റെ റിക്കാർഡിനൊപ്പമെത്തിയിരിക്കുകയാണ് റൂട്ട്.
സിഡ്നിയിൽ നേരിട്ട 146-ാം പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 242 പന്തില്‍ 15 ബൗണ്ടറി അടക്കം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റൂട്ടും പോണ്ടിംഗും. 51 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 45 സെഞ്ചുറികള്‍ നേടിയ ജാക്വസ് കാലീസാണ് രണ്ടാം സ്ഥാനത്തുള്ളത്.
നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള കളിക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക്(84) പിന്നില്‍ രണ്ടാം സ്ഥാനത്ത്(60) എത്താനും റൂട്ടിനായി.
National
ഹൈദരാബാദ്: തെലങ്കാനയുടെ മദ്യ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025 ഡിസംബറിൽ നടന്നത്. സംസ്ഥാന ഖജനാവിന് 5,102 കോടി രൂപ റിക്കാർഡ് വരുമാനം നേടാനായി.
വർഷാവസാന ഉത്സവ സീസണിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ച അമിതമായ ഉപഭോഗമാണ് റിക്കാർഡ് വിൽപ്പനയിലേക്കെത്തിച്ചത്. 2025ലെ അവസാന ദിവസമായ ഡിസംബർ 31ന് മദ്യ വിൽപ്പന 352 കോടി രൂപയിലെത്തി. 30ന് രേഖപ്പെടുത്തിയ 375 കോടി രൂപയും ചേർന്ന് 48 മണിക്കൂറിനുള്ളിൽ സംസ്ഥാനം സമാഹരിച്ചത് 727 കോടിയിലധികം രൂപയാണ്.
അവധിക്കാല ആഘോഷങ്ങൾക്കൂടാതെ ഗ്രാമീണ തെലങ്കാനയിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളാണ് മദ്യ ഉപഭോഗം വർധിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചതെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാറങ്കൽ, നൽഗൊണ്ട, മഹ്ബൂബ്നഗർ തുടങ്ങിയ ജില്ലകൾ ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ശരാശരിയേക്കാൾ ഉയർന്ന വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.
Sports
അലക്സാഡ്ര (ന്യൂസിലന്‍ഡ്): വനിതാ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പം ഓസ്ട്രേലിയയുടെ ലോറ ഹാരിസ്.
ന്യൂസിലന്‍ഡില്‍ അരങ്ങേറുന്ന വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തില്‍ കാന്റര്ബറിക്കെതിരേ ഒട്ടാഗോ സ്പാര്ക്കിനുവേണ്ടി 15 പന്തില്‍ ലോറ ഹാരിസ് അര്‍ധസെഞ്ചുറി തികച്ചു. 2022ല്‍ വാര്‍വിക്ഷെയറിനായി ഇംഗ്ലണ്ടിന്റെ മേരി കെല്ലിയും 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഒട്ടാഗോ സ്പാര്ക്കിനുവേണ്ടി ലോറയുടെ അരങ്ങേറ്റ മത്സരമായിരുന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ ലോറയുടെ കരുത്തില്‍ ഒട്ടാഗോ ആറ് വിക്കറ്റ് ജയം നേടി. സ്കോര്‍: കാന്റര്‍ബറി 20 ഓവറില്‍ 145/6. ഒട്ടാഗോ 14.5 ഓവറില്‍ 146/4.
Kerala
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Sports
റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.
2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.
Sports
ധരംശാല: അന്താരാഷ്ട്ര ട്വന്റി20ൽ 50 വിക്കറ്റ് തികച്ച് ഇന്ത്യൻ സ്പിന്നർ വരുണ്‍ ചക്രവർത്തി. ട്വി20യിൽ അതിവേഗം 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത് ഇന്ത്യൻ താരമെന്ന നേട്ടവും വരുണ്‍ സ്വന്തമാക്കി.
32 മത്സരത്തിൽനിന്ന് 51 വിക്കറ്റുകളാണ് താരത്തിന്റെ സന്പാദ്യം ഐസിസി ട്വന്റി20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് വരുണ്‍. 30 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റുകൾ തികച്ച കുൽദീപ് യാദവാണ് റിക്കാർഡ് പട്ടികയിൽ ഒന്നാമത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഡോണോവൻ ഫെരെയ്രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ൽ എത്തിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തില്ല. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴി എടുക്കുന്നത് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രാവിലെ 11ന് മൊഴി കൊടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടക്കുക്കാനിരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.
ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക എന്നും ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയാറായത്.
Sports
ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല കായികമേളയില്‍ വനിതകളുടെ ട്രിപ്പിള്‍ജംപില്‍ ചരിത്രനേട്ടം സ്വന്തമാക്കി എംജിയുടെ അലീന ടി. സജി.
മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 13 മീറ്റര്‍ താണ്ടുന്ന താരമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ പിജി വിദ്യാര്‍ഥിയായ അലീന.
13.09 മീറ്റര്‍ താണ്ടിയാണ് അലീന റിക്കാര്‍ഡ് കുറിച്ച് സ്വര്‍ണം സ്വന്തമാക്കിയത്. 2020ല്‍ മംഗളൂരു യൂണിവേഴ്സിറ്റിക്കായി ബി. ഐശ്വര്യ കുറിച്ച 12.78 മീറ്റര്‍ എന്ന റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.
ഓഗസ്റ്റില്‍ ചെന്നൈയില്‍ നടന്ന സീനിയര്‍ നാഷണല്‍ മീറ്റില്‍ 13.15 മീറ്റര്‍ ക്ലിയര്‍ ചെയ്ത് അലീന വെള്ളി നേടിയിരുന്നു. അന്തര്‍സര്‍വകലാശാല മീറ്റില്‍ അലീനയുടെ കന്നി സ്വര്‍ണമാണ്. ബൈജു ജോസഫാണ് അലീനയുടെ പരിശീലകന്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.