National
ബംഗളൂരു: ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
മജസ്റ്റിക്, ശിവാജിനഗർ, കെ.ആർ. മാർക്കറ്റ്, വസന്ത് നഗർ, തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.
ഹുബ്ബുള്ളി, ധാർവാഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കുടിയ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശവാദികൾ പറഞ്ഞു.
District News
ചിറ്റൂർ: താലൂക്കിൽ തുടർമഴയും സംഭരണനടപടികൾ ഉണ്ടാവാത്തതും കർഷകർക്ക് ദുരിതമാവുന്നു.
താലൂക്കിൽ കൊയ്ത പാടങ്ങളേക്കാൾ കൊയ്യാനുള്ള പാടങ്ങളാണ് കൂടുതലുള്ളത്. മഴയിൽ വീണുകിടക്കുന്ന നെൽച്ചെടികൾ വെള്ളം വാർന്നുപോവാതെ കൊയ്യാൻ കഴിയുകയില്ല. ഇത്തരം വയലുകളിൽ യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതും ഗുണകരമാവുന്നില്ല.
പകുതിയിൽ കൂടുതൽ നെല്ല് കൊഴിഞ്ഞുപോവുന്നതിനു പുറമെ കൊയ്ത്തിന് വയലിൽ നനവ് കാരണം കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ വാടക ഇരട്ടിയായി നൽകേണ്ടതായി വരുന്നു. കൊയ്ത്തിനു തൊഴിലാളിക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതിനും ചെലവേറുകയാണ്.
കൊയ്തെടുത്ത നെല്ല് സംഭരണം നീളുന്നതുമൂലം വിൽക്കാൻ കഴിയാത്ത സ്ഥിതിയും ദുരിതം സൃഷ്ടിക്കുന്നതായി അയ്യപ്പൻകാവ് പാടശേഖര സമിതി സെക്രട്ടറി ഭാസ്ക്കരൻ അറിയിച്ചു.
District News
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.