മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ വെള്ളം കയറിയപ്പോൾ.
ഗുരുവായൂർ: കനത്ത മഴയിൽ ഗുരുവായൂർ മേഖലയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ പത്തിനാണ് മഴ ശക്തമായത്.
തൈക്കാട് തിരിവിൽ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ, കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളംകയറി.
കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയർഫോഴ്സ് ഓഫീസിലും വെള്ളം കയറി. ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൃശൂർ ഗുരുവായൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ കാട്ടുപാടം റോഡ്, മാവിൻചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകൾ ഇടിഞ്ഞുവീണു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസപ്പെട്ടു.
ശക്തമായ മഴയിൽ നെന്മിനിയിൽ രണ്ടു കാറുകൾ നിയന്ത്രണംവിട്ടു ഒഴുകിപ്പോയി. ഒരു കാർ ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. ചൊവ്വല്ലൂർപടിയിൽ വെള്ളക്കെട്ട് ആയതിനാൽ ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്. നെന്മിനി പോസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലൂടെ വരുന്നതിനിടെ വലിയ തോട്ടിലേക്ക് ഒഴുകുകയായിരുന്നു. ഒരു കാറിൽ തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഉണ്ടായിരുന്നത്. കാർ നിയന്ത്രണംവിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാർ പിന്നീട് ഫയർഫോഴ്സ് എത്തി കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ചാവക്കാട് സ്വദേശി ചാവക്കാട് നഗരസഭ മുൻ കൗൺസിലറുടെ കാറാണ് കാണാതായത്. ഫയർഫോഴ്സ് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പടിഞ്ഞാറെ നടയിലെ മല്ലിശേരിപറമ്പിനു സമീപം വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ദേവസ്വം ജീവനക്കാരിയേയും കുടുംബത്തേയും ഒഴിപ്പിച്ചു.
ചാവക്കാട്: ചാവക്കാടും പരിസരത്തും വെള്ളക്കെട്ട് അതിരൂക്ഷം, ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഏനാമാവ് റോഡ്, വടക്കേ ബൈപാസ് കവല, ബസ് സ്റ്റാൻഡ് പരിസരം, ചേറ്റുവ , ഗുരുവായൂർ, പേരകം റോഡുകൾ പൂർണമായും വെള്ളത്തിലാണ്. ദേശീയ പാത 66 സർവീസ് റോഡുകൾ കനത്ത വെള്ളക്കെട്ടിലാണ്. പഞ്ചാരമുക്ക് കവലയും, മണത്തല പള്ളി പരിസരവും വെള്ളത്തിൽ മുങ്ങി.
കാനകൾ യഥാസമയം ശുചീകരിക്കാത്തതാണ് ടൗണിൽ വെള്ളക്കെട്ടിന് മുഖ്യകാരണമെന്ന് ആരോപിച്ച വ്യാപാരി ജനറൽ സെകട്ടറി ജോജി തോമസ് , വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ കാനകളുടെ നിർമാണത്തിലെ അപാകതയും പണി പാതി വഴിയിൽ നിർത്തിയതുമാണ് സർവീസ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്ന് പൊതുപ്രവർത്തകൻ തിരുവത്ര ഹാഷിം കുറ്റപ്പെടുത്തി.
ദേശീയപാതയ്ക്കായി റോഡുകൾ ഉയർന്നതും വെള്ളത്തിന്റെ വഴി തടഞ്ഞു. ശക്തമായകാറ്റിൽ അഞ്ചങ്ങാടി പുളിഞ്ചോട്ടിൽ മരം കടപുഴകി റോഡിലേക്ക് വിണു. ട്രോളിംഗ് നിരോധനം കഴിഞ്ഞു പ്രതീക്ഷയോടെ കടലിൽ പോകാൻ ഒരുക്കം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ മുന്നറിയിപ്പ് തടസമായി.
കുറുമാലിപ്പുഴ കരകവിഞ്ഞു
പുതുക്കാട്: ശക്തമായ മഴയിൽ കുറുമാലിപ്പുഴ കരകവിഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പല ഭാഗങ്ങളിലാണ് പുഴ കരകവിഞ്ഞത്. പാലപ്പിള്ളി പിള്ളത്തോട് ഭാഗത്തെ റബ്ബർ തോട്ടങ്ങളിൽ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി. തോട്ടുമുഖം പമ്പ് ഹൗസ് റോഡും വെള്ളത്തിൽ മുങ്ങി. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.
കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി, മാഞ്ഞാംകുഴി റെഗുലേറ്റർ പാലങ്ങളിൽ മരങ്ങൾ വന്ന് തടഞ്ഞാൽ കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയേറെയാണ്. മുപ്ലിപ്പുഴ കരകവിഞ്ഞ് ചൊക്കന പാലപ്പിള്ളി റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പ്രദേശത്തെ വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കുറുമാലിപ്പുഴ നിറഞ്ഞൊഴുകിയതോടെ പുഴയോരത്തുള്ള പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്.
വടക്കാഞ്ചേരി
ജില്ലാ ആശുപത്രിയിൽ മണ്ണിടിഞ്ഞു
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ലേബർ വാർഡിനുസമീപം മണ്ണിടിഞ്ഞു. ആളാപയമില്ല.ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തിന് തൊട്ടടുത്താണ് മണ്ണിടിഞ്ഞ് താഴ്ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. അപകടസാധ്യതമുന്നിൽകണ്ട് ഉടൻതന്നെ അധികൃതർ ചുവന്ന റിബ്ബൺകെട്ടി താത്കാലിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ആശുപത്രി സൂപ്രണ്ട് പ്രവീൺകുമാർ റവന്യൂ വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തലപ്പിള്ളി തഹസിൽദാർ സി സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ ജയശ്രി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും തകർന്നുപോയ സെപ്റ്റിക്ടാങ്ക് സുരക്ഷിതമായിമൂടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൃക്കൂരില്‍ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിച്ചു
തൃക്കൂര്: ശക്തമായ മഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിച്ചു. തൃക്കൂര് മുട്ടന്സിന് സമീപം മുളങ്ങാട്ടുപറമ്പില്‍ വിമല ഗോപാലന്റെ വീടിന്റെ പിറകിലേക്കാണ് മണ്ണും കല്ലുകളും പതിച്ചത്. വീടിന്റെ അടുക്കളയുടെ ഭാഗത്തേക്കാണ് വലിയ കല്ലുകള്‍ എത്തിയത്. വീടിന്റെ പിറകുവശത്ത് മേഞ്ഞ ഷീറ്റിനും വാട്ടര്‍ ടാങ്കിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ 11 നാണ് സംഭവം. ഉയര്ന്നഭാഗത്തുള്ള പറമ്പിലെ മണ്ണ് ഇടിഞ്ഞതോടൊപ്പം കല്ലുകളും വീട്ടിലേക്ക് പതിക്കുകയായിരുന്നു.വീടിന്റെ പിറകുവശത്ത് വീട്ടുകാര്‍ ഉണ്ടാകാതിരുന്നത് വലിയഅപകടം ഒഴിവായി. തൃക്കൂര് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി.
വീടിന്റെ സംരക്ഷണഭിത്തി തകർന്നു
പുത്തൂർ: ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വടക്കൻ - രാമകൃഷ്ണൻ ദമ്പതികളുടെയും മകൾ സരിതയുടെയും പുത്തൂർ കല്ലുംകുന്നിലെ വീട് അപകടാവസ്ഥയിലായിപുതായി നിർമിച്ച രണ്ടുനില വീടിന്റെ സംരക്ഷണ ഭിത്തിയാണ് മഴക്കെടുതിയിൽ പൂർണമായും തകർന്നത്. ഇതോടെ വീടിന് വിള്ളലുകൾ വീണു.
സംഭവം അറിഞ്ഞ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ കെ.വി. സജു, പി.എസ്. അഖിൽ, മെമ്പർ സേതുമാധവൻ എന്നിവരടങ്ങിയ ജനപ്രതിനിധികളും വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മയിലാട്ടുംപാറയിൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു
പീച്ചി: മയിലാട്ടുംപാറയിൽ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുടുംബത്തെ മറ്റൊരുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അംബേദ്ക്കർ നഗറിൽ താമസിക്കുന്ന മരയ്ക്കാത്ത് വീട്ടിൽ മണിയുടെ വീടിനോടുചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Waterlogging