വെള്ളം തടയുന്നതിനായി ഓടയ്ക്ക് ഗ്രില്ല് സ്ഥാപിച്ചപ്പോൾ.
ഉപ്പുതറ: പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽനിന്ന് ആലടി ടൗണിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് അധികൃതർ പരിഹരിച്ചു. കാലവർഷം ശക്തമായതോടെ ആശുപത്രി റോഡിൽനിന്നുള്ള വെള്ളം ടൗണിലേക്ക് മലയോര ഹൈവേ വഴിയാണ് ഒഴുകിയെത്തിയിരുന്നത്. ഇതുമൂലം വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവരെല്ലാം ഏറെ ദുരിതത്തിലായിരുന്നു.
ഇവിടെ ഓട നിർമിച്ചിരുന്നെങ്കിലും വെള്ളം ഒഴുകിയിരുന്നത് റോഡിലൂടെയായിരുന്നു. പലയിടങ്ങളിലും നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നിർമാണത്തിന് ഭൂമി വിട്ടുനൽകിയവരുടെ വീട്ടിലേക്ക് കയറാനുള്ള വഴിയും നിർമിച്ചുനൽകിയിട്ടില്ല.
ഹൈവേ നിർമാണത്തിലെ അപാകത സംബന്ധിച്ച് പരാതി ഉയർന്നെങ്കിലും ഇതിനു ശാശ്വതപരിഹാരമായിട്ടില്ല. ആലടി ടൗൺ റോഡിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളം ഓടയിലൂടെ ഒഴുകാൻ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.