ചാത്തന്നൂര്‍: ചെറിയ മഴ പോലും ചാത്തന്നൂരിലെ സര്‍വീസ് റോഡിനെ വെള്ളത്തിനടിയിലാക്കുന്ന അവസ്ഥ തുടരുമ്പോള്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഇരുട്ടില്‍ തപ്പുന്നു. ജംഗ്ഷനില്‍ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയായി മാറുകയാണ്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള് മുതല്‍ ചാത്തന്നൂരിലെ ജനങ്ങളും വ്യാപാരികളും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഇന്നലെ പകല്‍ ഉണ്ടായ ശക്തമായ മഴയില്‍ കടകളിലും വീടുകളിലും വെള്ളം കയറി. സര്‍വീസ് റോഡില്‍ വെള്ളം ഒരടിയിലേറെ ഉയരത്തില്‍ പൊങ്ങി. വാഹന യാത്ര ദുരിതത്തിലായി. ഊറാംവിള ജംഗ്ഷനില്‍ ഒരു വീടിന്റെ കട്ടിലില്‍ വെള്ളം കയറി. രണ്ടു ദിവസം മുമ്പ് രാത്രി പെയ്ത മഴയില്‍ കടകളില്‍ വെള്ളം കയറി ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച പകല്‍ പെയ്ത മഴയിലും അതേ അവസ്ഥയായിരുന്നു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
ചാത്തന്നൂര്‍ വികസന സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാത അഥോറിറ്റിയുടെ നിര്‍ദേശാനുസരണം കരാര്‍ കമ്പനി പ്രതിനിധികള്‍ ചാത്തന്നൂരിലെത്തി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പക്ഷേ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കരാര്‍ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്നലെ ഉണ്ടായ മഴയിലും ശക്തമായ വെള്ളക്കെട്ട് ചാത്തന്നൂരില്‍ ഉണ്ടായി.
റോഡിന്റെ ഇരുഭാഗത്തുമുള്ള നിരവധി സ്ഥാപനങ്ങളില്‍ വെള്ളം കയറി.
പുതിയ ദേശീയപാതയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ഇടറോഡുകളില്‍ നിന്നു വരുന്ന വെള്ളവും സര്‍വീസ് റോഡിലേക്കാണ് വന്ന് ചേരുന്നത്. ഇത് ചാത്തന്നൂരില്‍ പ്രളയ സമാനമായ അവസ്ഥ സൃഷ്ടിക്കുകയാണ്.
കൊല്ലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ഫുട്പാത്ത് നിര്‍മാണത്തിന് വേണ്ടി ഡ്രയിനേജിനോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ കുഴിച്ചിട്ടിട്ട് മാസങ്ങള്‍ ഏറെയായി. ഒരു തുടര്‍നടപടിയും കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് വെള്ളക്കെട്ടിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ഡ്രയിനേജിന്റെ മുകളിലെ ചെറിയ സുഷിരങ്ങള്‍ തുറക്കുകയും ഗ്രേറ്റിംഗ്സ് സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനം മാത്രമാണ് കരാര്‍ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. ഇടറോഡുകളില്‍ ഓടകള്‍ നിര്‍മിച്ച് മഴവെള്ളത്തെ പ്രധാന ഡ്രയിനേജിലേക്ക് എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അഥോറിറ്റി പണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂരിലെ ഇടറോഡുകളില്‍ ഓടകള്‍ നിര്‍മിച്ച് പ്രധാന ഡ്രയിനേജിലേക്ക് വെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ചാത്തന്നൂര്‍ പഞ്ചായത്തുതലത്തില്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.
ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തി. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് വികസന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
ചാത്തന്നൂര്‍: ചാത്തന്നൂര്‍ സര്‍വീസ് റോഡിലെ വെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും റോഡ് നിര്‍മാണം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനും ദേശീയപാത അഥോറിറ്റി ഇടപെടണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ നിരവധി വ്യാപാന സ്ഥാപനങ്ങളില്‍ വെള്ളം കയറി 40 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്.അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കുണ്ട്. വില്ലേജ് ഓഫീസ് നഷ്ടം കണക്കാക്കി നല്കാന് തയറാകുന്നില്ല.
ഊറാംവിള ഗുഡ്മോര്‍ണിംഗ്, ചാത്തന്നൂര്‍ പ്രിന്‍സ് ഡ്രൈവിംഗ് സ്കൂള്‍ സമുച്ചയം ഐക്കര മൊബൈല്‍സ്, ആവണി ജ്വല്ലേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നഷ്ടം സംഭവിച്ചത്.
അടിയന്തരമായി ഇടപെടണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതി അംഗം കെ.കെ. നിസാര്‍, ഏരിയ ഭാരവാഹികളായ ജയചന്ദ്രന്, രാജേഷ് ജയപ്രകാശ്, ബിനു, അജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham Waterlogging Service Road