National
ബെംഗളൂരു: ബെംഗളൂരുവിൽ ഡേ കെയർ സെന്ററിൽ കുരുന്നുകളോട് ക്രൂരത കാണിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയാണ് അറസ്റ്റിലായത്.
സുജാതയാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഓൺലൈൻ സ്വകാര്യത സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) സേവനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം.
വിപിഎൻ സേവനങ്ങളുടെ ദുരുപയോഗം മൂലം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെയും രാജ്യത്തു ബ്ലോക്ക് ചെയ്തിട്ടുള്ള വെബ്സൈറ്റുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഓൺലൈൻ വ്യക്തിത്വം മറച്ച് ഉപയോക്താക്കൾക്കു ലഭ്യമാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വിപിഎൻ കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന വിപുലമായ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നത്.
രാജ്യത്തു ബ്ലോക്ക് ചെയ്ത ആപ്പുകളും നിരോധിച്ച ഔൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്തു ടെലഗ്രാം ബ്ലോക്ക് ചെയ്തിരുന്നെങ്കിലും ഇത് ഉപയോഗിക്കുവാനായി പലരും വിപിഎൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിപിഎൻ സേവനങ്ങൾക്കുമേലുള്ള നിരീക്ഷണവും നിയന്ത്രണവും കടുപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
പുതിയ നിയമപ്രകാരം വിദേശത്തുള്ള വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടിവരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം.
രാജ്യത്ത് ഓഫീസ് തുറക്കുന്നതിലൂടെ ബ്ലോക്ക് ചെയ്ത ഏതൊക്കെ ഉള്ളടക്കങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കാതിരിക്കണമെന്ന നിർദേശം കമ്പനികൾക്കു നൽകാൻ സർക്കാരിനു കഴിയും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങൾ പാലിക്കാൻ കമ്പനികൾ തയാറായില്ലെങ്കിൽ കമ്പനികളുടെ പ്രാദേശിക ജീവനക്കാർക്ക് തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ സർക്കാരിന്റെ സെൻസർഷിപ്പുകൾക്കെതിരേ പോരാടാനും രാജ്യത്തെ ജനങ്ങളിൽനിന്നു സർക്കാർ മൂടിവയ്ക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനും വിപിഎനുകൾ ജനങ്ങളെ സഹായിക്കുന്നുണ്ടെന്നതിനാൽ അതിനുമേലുള്ള നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിക്കുന്നത് ചില മേഖലകളിൽ ആശങ്കയ്ക്കും വഴിവയ്ക്കുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. കരട് വിജ്ഞാപനം പുറപ്പെടുവിച്ച് 12 വർഷത്തിനുശേഷമാണ് കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനമായിരിക്കും പുറപ്പെടുവിക്കുക. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിനിർണയത്തെ സംബന്ധിച്ച തർക്കങ്ങൾ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഏകദേശം ഒത്തുതീർപ്പിലെത്തിയതിനാലാണ് ആദ്യ വിജ്ഞാപനത്തിൽ ഈ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിക്കാനൊരുങ്ങുന്നത്. നേരത്തേ 2011ലെ ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പശ്ചിമഘട്ടത്തെയും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇതിനെതിരേ കേരളത്തിലെ കർഷകരുൾപ്പെടെയുള്ളവരുടെ വ്യാപക പ്രതിഷേധമുണ്ടായതോടെയാണ് പുതിയ നിർദേശങ്ങൾക്കായി സർക്കാർ 2012ൽ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.
പശ്ചിമഘട്ടത്തിന്റെ നൂറ് ശതമാനവും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശത്തിൽനിന്നു വ്യത്യസ്തമായി പശ്ചിമഘട്ടത്തിന്റെ 37 ശതമാനം മാത്രം പ്രകൃതിദത്ത ഭൂപ്രകൃതിയായി കണക്കിലെടുത്ത് പരിസ്ഥിതിലോല പ്രദേശമായി സംരക്ഷിക്കണമെന്നായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദേശം.
ആദ്യഘട്ടത്തിൽ ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ ഭൂമിയായിരുന്നു പശ്ചിമഘട്ടത്തിലെ സംരക്ഷിത ഭൂമിയായി നിർണയിക്കണമെന്നുള്ള നിർദേശമെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നതിനാൽ പല പ്രദേശങ്ങളെയും ആദ്യം നിർണയിച്ച അതിർത്തിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖനന-ക്വാറി പ്രവർത്തനങ്ങൾ, വലിയതോതിൽ മലിനീകരണമുണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾ, തെർമൽ പവർ പ്ലാന്റുകൾ, വലിയ നിർമാണ-ടൗൺഷിപ്പ് പദ്ധതികൾ എന്നിവയ്ക്കു പൂർണ നിരോധനമുണ്ടാകും.
District News
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ അങ്കണവാടി പ്രവർത്തിക്കുന്ന സാംസ്കാരികനിലയം വളപ്പ് ഇപ്പോൾ വാഹനപാർക്കിംഗ് കേന്ദ്രവും ആക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെന്ന് ആരും വിചാരിക്കേണ്ട. ഇടതിങ്ങി നിറയെ വാഹനങ്ങളാണ് പകലും രാത്രിയും.
ഓട്ടോറിക്ഷ, കാർ, ബൈക്ക് ഇങ്ങനെ എല്ലാവിധ വാഹനങ്ങളുടെയും പാർക്കിംഗ് ഇടമായ സാംസ്കാരിക നിലയത്തിൽ കളിക്കാൻ ഒരിഞ്ചു സ്ഥലം പോലും ലഭ്യമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊണ്ടുപോകാനും എത്തുന്നതിനിടയിലൂടെ വേണം കുട്ടികളുമായി അമ്മമാർ അങ്കണവാടിയിലെത്താൻ. അപകടകരമായ സാഹചര്യമാണെന്ന് പരാതി ഉയർന്നിട്ടും ആരെയും പിണക്കാൻ താത്പര്യമില്ലാതെ രാഷ്ട്രീയക്കാർ നിശബ്ദത പാലിക്കുകയാണ്.
സമീപത്തെ വീട്ടുകാർ പലരും തങ്ങളുടെ വാഹനങ്ങൾ മഴ നനയാതിരിക്കാൻ ഇതിനുള്ളിലാണ് പാർക്കിംഗ്. രാത്രിയും പകലും ഇവിടെ നിറയെ വാഹനങ്ങളാണ്. പകരം പാർക്കിംഗിന് ഇടം നൽകിയില്ലെങ്കിൽ ഒഴിയില്ലെന്ന വാദത്തിന് മുന്പിൽ രാഷ്ട്രീയകക്ഷികൾ മുട്ടുമടക്കി.
അടുത്തിടെ പരാതിയെത്തുടർന്ന് വളപ്പ് അടച്ചുപൂട്ടാൻ പഞ്ചായത്ത് കമ്മിറ്റി ആലോചിച്ചെങ്കിലും പിന്നെ നിശബ്ദത പാലിച്ചു. വൈകുന്നേരമായാൽ ഇവിടം മദ്യപാനകേന്ദ്രമാണെന്ന് തെളിയുംവിധം മദ്യക്കുപ്പികളും വളപ്പിലുണ്ട്.
ചാക്കുകളിൽ നിറച്ച ആക്രിസാധനങ്ങൾ, മാലിന്യച്ചാക്കുകൾ തുടങ്ങിയവയുടെ എല്ലാം സംഭരണകേന്ദ്രമായി മാറിയ സാംസ്കാരികനിലയം ചിറക്കടവ് പഞ്ചായത്തിന് നാണക്കേടായിട്ടും നിശബ്ദത തുടരുകയാണ്.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ (ഒഎസ്എം) ക്രമക്കേടുകളിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സിബിഎസ്ഇ ബോർഡ് പരീക്ഷയെക്കുറിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നെന്നും ക്രമക്കേടുകൾ കേൾക്കാതെ പോകുന്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ കസേരയിൽ മുറുകെപ്പിടിച്ചിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ ഉത്തരപേപ്പർ തെറ്റായി വിലയിരുത്തപ്പെട്ട ഒരു പതിനേഴുവയസുകാരൻ നീതിക്കായി സമൂഹമാധ്യമങ്ങളെ സമീപിച്ചപ്പോൾ ബിജെപിയുടെ ഐടി സെൽ അവനെ"രാജ്യവിരുദ്ധൻ’ എന്നു മുദ്രകുത്തുകയും "സോറോസ് ഏജന്റ്’ എന്നു വിശേഷിപ്പിക്കുകയും ചെയ്തെന്ന് രാഹുൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഒരു പതിനേഴുവയസുകാരൻ തന്റെ ഭാവിക്കുവേണ്ടി ശബ്ദമുയർത്തുന്പോൾ ബിജെപി അവനെ ചതിയനാക്കി മാറ്റുകയാണ്. ചോദ്യം ചോദിക്കുന്ന ആരെയും സർക്കാർ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു.
എന്നാൽ മിസ്റ്റർ മോദി ശ്രദ്ധിച്ചു കേട്ടുകൊള്ളൂ! ഈ യുവത്വം, ഈ ജെൻസി നിങ്ങളുടെ അഹങ്കാരം തകർക്കും-രാഹുൽ പറഞ്ഞു.
സിബിഎസ്ഇയുടെ വിജയശതമാനം 88 ശതമാനത്തിൽനിന്ന് 85 ശതമാനമായി കുറയുന്നതിനു കാരണമായ ക്രമക്കേടുകൾ എന്തുകൊണ്ട് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിനുമുന്പ് സിബിഎസ്ഇയും മന്ത്രാലയവും എന്തുകൊണ്ട് ശ്രദ്ധാപൂർവമായ പദ്ധതി തയാറാക്കിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ജയ്റാം രമേശ് എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴിൽ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സമീപകാലത്തു യാത്ര ചെയ്തവരിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
എബോള സംശയിക്കുന്ന കേസുകളിൽ രോഗനിരീക്ഷണവും സാന്പിൾ ശേഖരണവും റഫറൽ സംവിധാനവും ഉൾപ്പെടെ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമവും (എസ്ഒപി) കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗബാധിതരെ പ്രത്യേകം മാറ്റുന്നതിനുള്ള സംവിധാനങ്ങളും രോഗബാധ പകരുന്നത് തടയാൻ ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക ആംബുലൻസുകളും തയാറാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശമുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽനിന്നു എത്തുന്നവരെയും അതുവഴി സഞ്ചരിക്കുന്നവരെയും വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും (സിജിഎച്ച്എസ്) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
District News
ഷൊർണൂർ: പ്രഭാതം കലാ -സാംസ്കാരികവേദിയുടെ വാർഷികം ആഘോഷിച്ചു. എം.ആർ. മുരളി നേതൃത്വം നൽകുന്ന ഈ സംഘടനക്ക് കീഴിൽ വയോജന സംരക്ഷണകേന്ദ്രം, പഠനസഹായ പദ്ധതി, ചികിത്സാ സഹായം നൽകുന്ന ‘പ്രഭാതം കെയർ' തുടങ്ങി നിരവധി ക്ഷേമകാര്യങ്ങൾ നടത്തിവരുന്നുണ്ട്.
വാർഷിക ആഘോഷം നഗരസഭ അധ്യക്ഷ അഡ്വ.പി. നിർമല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.കെ. അനുരാജ് മുഖ്യാതിഥിയായി.
National
ന്യൂഡൽഹി: ലഹരി ഉപയോഗം തടയുന്നതിനും ഉപയോഗിക്കുന്നവർക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച "നഷാ മുക്ത് ഭാരത് അഭിയാൻ’ (എൻഎംബിഎ) പദ്ധതിയുടെ ഭാഗമായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ.
"എൻഎംബിഎ 2.0’ എന്ന പേരിൽ സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയമാണ് പുതിയ അപ്ലിക്കേഷൻ പുറത്തിറക്കുന്നത്. കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്പിന്റെ പുതിയ രൂപം വൈകാതെ പുറത്തിറക്കും.
മുൻപ് ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അപ്ലിക്കേഷൻ പൊതുജങ്ങൾക്ക്കൂടി ലഭ്യമാകുന്ന തരത്തിലാണ് പുറത്തിറക്കുന്നത്.
പൗരന്മാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കാനും, ബോധവത്കരണ സാമഗ്രികൾ ഡൗണ്‍ലോഡ് ചെയ്യാനും ലഹരിവിമോചന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആക്സസ് ചെയ്യാനും പുതിയ ആപ്പിലൂടെ സാധിക്കും.
National
ന്യൂഡൽഹി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018ലെ ഉത്തരവിനെ എതിർത്ത് കേന്ദ്രസർക്കാർ.
മതപരമായ ആചാരങ്ങൾ അനിവാര്യമാണോയെന്നു തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും അത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണെന്നും കോടതി ഇടപെടൽ പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 2018 ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച മുൻ വിധി പുനഃപരിശോധിക്കുന്നത് ഉൾപ്പെടെ വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒന്‍പതംഗ ഭരണഘടനാബെഞ്ചിനു മുന്നിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാബെഞ്ചിനു മുന്നിലെ ആദ്യദിന വാദമാണ് ഇന്നലെ അവസാനിച്ചത്. പുനഃപരിശോധനാ ഹർജിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരാണ് ഇന്നലെ വാദം ഉന്നയിച്ചത്.
2018ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഹിന്ദുമതത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ ചൂണ്ടിക്കാട്ടി. ശാസ്ത്രം യുക്തിയിൽ അധിഷ്ഠിതമാണെങ്കിൽ മതം വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ വിശ്വാസപരമായ കാര്യങ്ങളെ തുല്യതയുടെ മാനദണ്ഡം വച്ച് മാത്രം അളക്കാനാകില്ല. ശബരിമലയിലെ പ്രതിഷ്ഠ ’നൈഷ്ഠിക ബ്രഹ്മചാരി’ ആയതിനാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ത്രീകളുടെ അന്തസിനെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നല്ല.
ഇന്ത്യയിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകൾക്കു പ്രവേശനമുണ്ടെന്നും ശബരിമലയിലെ ആചാരം സവിശേഷമായ ഒന്നാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹിക തിന്മകൾക്ക് മതത്തിന്റെ പരിവേഷം നൽകിയാൽ കോടതികൾക്ക് അതിൽ ഇടപെടാൻ അധികാരമുണ്ടെന്ന് വാദത്തിനിടെ ഒന്‍പതംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.
ഇന്നും കേന്ദ്രസർക്കാരിന്റെ വാദം തുടരും. നാളെ ദേവസ്വം ബോർഡ് ഉൾപ്പെടെ പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദം ഭരണഘടനാബെഞ്ച് കേൾക്കും.
National
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് മുൻഗണനയെന്നു സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം തടസപ്പെട്ട എണ്ണ, എൽപിജി ലഭ്യത ഉറപ്പാക്കാനും രാജ്യത്ത് ഉത്പാദനം കൂട്ടാനും നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇല്ലാതിരുന്ന സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. എസ്. ജയശങ്കർ, നിർമല സീതാരാമൻ, കിരണ്‍ റിജിജു തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം നടക്കുന്പോൾ പ്രശ്നം സഭയിൽ ചർച്ച ചെയ്യാതെ കോണ്‍ഫറൻസ് റൂമിൽ സംസാരിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്‍ഗ്രസ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു.
സോണിയ ഗാന്ധി ആശുപത്രിയിലായതിനാൽ രാഹുൽ ഗാന്ധിയും, കേരളത്തിലായതിനാൽ മല്ലികാർജുൻ ഖാർഗെയും എത്തിയില്ല.
കേരളത്തിൽനിന്നുള്ള പാർട്ടി നേതാക്കളെല്ലാം തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാൽ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണു മലയാളി എംപിമാരിൽ ഇന്നലെ സർവകക്ഷി യോഗത്തിനെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, താരിഖ് അൻവർ, ജെഡിയുവിലെ രാജീവ് രഞ്ജൻ സിംഗ്, എസ്പിയുടെ ധർമേന്ദ്ര യാദവ്, ബിജെഡിയിലെ സസ്മിത് പത്ര തുടങ്ങിയവരും പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിനെത്തി.
ഹോർമുസ് കടലിടുക്കു വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. രണ്ടു കപ്പലുകളെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമാണെന്നും അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്ന് നേരത്തേ ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമവായ ശ്രമങ്ങളിലേക്കു കടന്ന് കേന്ദ്രസര്‍ക്കാര്‍. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗബലം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടിവച്ചിരിക്കുന്നത്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആക്കുന്നതോടെ വനിതകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാനാകുമെന്നാണ് സർക്കാർ വാദം.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതോടെ സീറ്റുകളുടെ 816 ആയി ഉയരും. ഇതില്‍ 273 എണ്ണം വനിതാസംവരണ മണ്ഡലങ്ങളാകുമെന്നും കരുതുന്നു. ഇതനുസരിച്ച് കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ആദ്യയോഗത്തില്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) ശിവസേന (യുബിറ്റി) എഐഎംഐഎം എന്നീ കക്ഷികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ വരുംദിവസങ്ങളിൽ അമിത് ഷാ കാണും. സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പാക്കാത്തതെ ന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്തിടെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.
Kerala
കോട്ടയം: രാജ്യത്ത് ഗാര്‍ഹിക- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റാ സംരക്ഷണത്തിലൂടെ (ഡിപിഡിപി) വിവരാവകാശ നിയമത്തിൽ (ആർടിഐ) ഭേദഗതി വരുത്തിയതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി.
വിഷയം സങ്കീർണവും അതീവ സംവേദനക്ഷമതയുമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.
വിഷയം ഇരുഭാഗങ്ങളിലെയും മൗലികാവകാശങ്ങളെ സ്പർശിക്കുന്നതാണെന്നു വ്യക്തമാക്കിയ പരമോന്നത കോടതി വിഷയത്തിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ വിവരാവകാശ നിയമപ്രകാരം തേടുന്ന ‘വ്യക്തിഗത’ സ്വഭാവമുള്ള വിവരങ്ങൾ തടഞ്ഞുവയ്ക്കുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകരും സംഘടനകളും സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ ആർടിഐയുടെ ഭേദഗതിക്കു കാരണമാകുന്നതിനാൽ ഡിപിഡിപിയുടെ ഭരണഘടനാസാധുതയെയും ഹർജികളിൽ ചോദ്യം ചെയ്തു.
ഹർജിക്കാരിലൊരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആർടിഐയും സ്വകാര്യതയും തമ്മിൽ സന്തുലിതമാക്കുന്നതിനുള്ള ചട്ടക്കൂട് ഇതിനോടകം സുപ്രീംകോടതി തയാറാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ നിയമചട്ടക്കൂട് പുതിയതും ആഴത്തിലുമുള്ള വിശകലനത്തിനു വിധേയമാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതി ഇനി മാർച്ചിൽ പരിഗണിക്കും.
District News
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നൂറു രോഗികള്‍ക്കുപോലും ചികിത്സ നല്‍കാനുള്ള സംവിധാനങ്ങളും സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശിലയിട്ട പദ്ധതി 10 വര്‍ഷം കഴിഞ്ഞിട്ടും മൂന്നു നിലകളില്‍ പോലും സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 370 രോഗികളെ കിടത്തി ചികിത്സിക്കാന്‍ 1,247 ജീവനക്കാരെ നിയമിക്കണമായിരുന്നു. അധികബാധ്യതയെന്ന പേരില്‍ അത് വെട്ടിക്കുറച്ചു. 159 പേരെയും അധികമായി 14 പേരെയും നിയമിക്കണമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. നിയമനം നടത്തിയിട്ടില്ലെന്നും ഷിയാസ് പറഞ്ഞു.
അതിവേഗ റെയിലിനായി മെട്രോമാന് ഇ.ശ്രീധരന്റെ സേവനം വിനിയോഗിക്കുന്നതില്‍ സിപിഎമ്മും മന്ത്രി പി.രാജീവും ഇരട്ടത്താപ്പ് കാണിക്കുകയാണ്. ശ്രീധരന് അവതരിപ്പിച്ച അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കാന്‍ സിപിഎം തയാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: മഹാമാരിയും പ്രകൃതിദുരന്തങ്ങളും നേരിട്ട സന്ദർഭത്തിൽ വിവിധ രാജ്യങ്ങൾ നൽകാനിരുന്ന ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചില രാജ്യത്തിലെ ഭരണാധികാരികൾ കേരളത്തിനു സഹായം നൽകാനായി മുന്നോട്ടു വന്നിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ അത്തരം സഹായങ്ങൾ സ്വീകരിക്കില്ലായെന്നു കർക്കശ നിലപാട് എടുത്തതിന്റെ ഭാഗമായി അവ കേരളത്തിനു ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ സഹായം നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളിൽ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശം രീതിയിൽ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു.
ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. എഐ ദുരുപയോഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നീക്കം. 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയത്.