പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ അങ്കണവാടി പ്രവർത്തിക്കുന്ന സാംസ്കാരികനിലയം വളപ്പ് ഇപ്പോൾ വാഹനപാർക്കിംഗ് കേന്ദ്രവും ആക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെന്ന് ആരും വിചാരിക്കേണ്ട. ഇടതിങ്ങി നിറയെ വാഹനങ്ങളാണ് പകലും രാത്രിയും.
ഓട്ടോറിക്ഷ, കാർ, ബൈക്ക് ഇങ്ങനെ എല്ലാവിധ വാഹനങ്ങളുടെയും പാർക്കിംഗ് ഇടമായ സാംസ്കാരിക നിലയത്തിൽ കളിക്കാൻ ഒരിഞ്ചു സ്ഥലം പോലും ലഭ്യമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊണ്ടുപോകാനും എത്തുന്നതിനിടയിലൂടെ വേണം കുട്ടികളുമായി അമ്മമാർ അങ്കണവാടിയിലെത്താൻ. അപകടകരമായ സാഹചര്യമാണെന്ന് പരാതി ഉയർന്നിട്ടും ആരെയും പിണക്കാൻ താത്പര്യമില്ലാതെ രാഷ്ട്രീയക്കാർ നിശബ്ദത പാലിക്കുകയാണ്.
സമീപത്തെ വീട്ടുകാർ പലരും തങ്ങളുടെ വാഹനങ്ങൾ മഴ നനയാതിരിക്കാൻ ഇതിനുള്ളിലാണ് പാർക്കിംഗ്. രാത്രിയും പകലും ഇവിടെ നിറയെ വാഹനങ്ങളാണ്. പകരം പാർക്കിംഗിന് ഇടം നൽകിയില്ലെങ്കിൽ ഒഴിയില്ലെന്ന വാദത്തിന് മുന്പിൽ രാഷ്ട്രീയകക്ഷികൾ മുട്ടുമടക്കി.
അടുത്തിടെ പരാതിയെത്തുടർന്ന് വളപ്പ് അടച്ചുപൂട്ടാൻ പഞ്ചായത്ത് കമ്മിറ്റി ആലോചിച്ചെങ്കിലും പിന്നെ നിശബ്ദത പാലിച്ചു. വൈകുന്നേരമായാൽ ഇവിടം മദ്യപാനകേന്ദ്രമാണെന്ന് തെളിയുംവിധം മദ്യക്കുപ്പികളും വളപ്പിലുണ്ട്.
ചാക്കുകളിൽ നിറച്ച ആക്രിസാധനങ്ങൾ, മാലിന്യച്ചാക്കുകൾ തുടങ്ങിയവയുടെ എല്ലാം സംഭരണകേന്ദ്രമായി മാറിയ സാംസ്കാരികനിലയം ചിറക്കടവ് പഞ്ചായത്തിന് നാണക്കേടായിട്ടും നിശബ്ദത തുടരുകയാണ്.
Tags : nattu vishesham Name Cultural Center