അമ്പലപ്പുഴ: നിയമസഭയിലെ സിപിഎം പ്രതിനിധികളെ പരിഹസിച്ച് ജി. സുധാകരൻ എംഎൽഎ. തൂക്കുകുളത്ത് ആരംഭിച്ച എംഎൽഎയുടെ അമ്പലപ്പുഴ മണ്ഡലം വികസന ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു നേതാക്കൾക്കെതിരേ വിമർശനം ഉന്നയിച്ചത്. പിണറായി വിജയന് വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയാണ്. സിപിഎമ്മിനെ ഉയർത്താനുള്ള ഒരു നേതാവും നിലവിലെ മൂന്നു തലമുറകളിലില്ല.
ഇടതുപക്ഷത്തിന്റെ ദയനീയ സ്ഥിതിയിൽ വിഷമം തോന്നി, ധനസ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കിയതുമായി ബന്ധപ്പെട്ട ചർച്ചയിൽ കൃത്യമായ മറുപടി നൽകാൻ പോലും ഇടതുപക്ഷത്ത് ആളുണ്ടായില്ല.
തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. കെ.എൻ. ബാലഗോപാലിനാകട്ടെ മിണ്ടാട്ടമില്ല. അടുത്തകാലത്തൊന്നും സിപിഎം നന്നാകാൻ പോകുന്നില്ല. സിപിഎമ്മിന്റെ സഭയിലെ പ്രകടനത്തിൽ തനിക്ക് സങ്കടം തോന്നി. വി.ഡി. സതീശനെതിരേ പറയാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. സിപിഎം പറയുന്നത് ഞാൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിൽ വീണു എന്നാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചെളിക്കുണ്ടിൽ വീണത് ആരാണെന്ന് അവർക്ക് മനസിലായിക്കാണും. 63 വർഷം സിപിഎമ്മിൽ പ്രവർത്തിച്ച താൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ല, സിപിഎമ്മിന് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.
ഇന്ത്യയിൽ ഊന്നുവടിയിലാണ് സിപിഎം നിൽക്കുന്നത്. സിപിഎമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ല. ഇടത്തോട്ടു മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ടുമുണ്ടുടുത്താൽ വലതുപക്ഷവുമാകില്ല. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനം മുസ്ലിം ലീഗാണ്.
മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായാണ് സിപിഎം അടുത്തകാലത്തായി പ്രവർത്തിക്കുന്നത്. സിപിഎം നേതാക്കൾ പറയുന്നത് കേൾക്കുന്നതുകൊണ്ട് സിപിഐക്ക് വലിയ പിന്തുണ ലഭിക്കുന്നില്ലെന്നും ജി. സുധാകരൻ പറഞ്ഞു. തന്റെ വിജയത്തിനുവേണ്ടി കെ.സി. വേണുഗോപാലിന്റെ സജീവ ഇടപെടലുകളുണ്ടായി. ഇന്ത്യയിയിൽ കോൺഗ്രസിന് നല്ലൊരു വളർച്ചയാണ് വരാനിരുക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സുവർണകാലമാണെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Tags :