കലഞ്ഞൂർ വലിയപള്ളിക്കു സമീപം ലോറിയുമായി കൂട്ടിയിടിച്ചു തകർന്ന കാർ.
കലഞ്ഞൂർ: പിഎം റോഡിൽ കലഞ്ഞൂരിൽ രണ്ട് ജീവനുകൾ കൂടി റോഡിൽ പൊലിഞ്ഞു. ഇന്നലെ പുലർച്ചെ കലഞ്ഞൂർ വലിയപള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ അച്ഛനും മകൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. ശിവകാശി സ്വദേശികളായ സുന്ദർരാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും ലോറിയിലുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് എത്തുന്നതിനു മുന്പേ ഓടിക്കൂടിയ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പരിക്കേറ്റ കാർ ഡ്രൈവർ പ്രണവ്, ഒപ്പമുണ്ടായിരുന്ന ശിവശങ്കർ എന്നിവരെ ആദ്യം പുനലൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി. തോട്ടിലേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന വെങ്കിടേഷ്, വിനോദ് കുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അപകടത്തേ തുടർന്ന് തോട്ടിൽ മറിഞ്ഞ ലോറി രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് കരയ്ക്കടുപ്പിച്ചത്.
ലോറിയുടെ അമിതവേഗതമോ അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആലുവയിൽ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോകുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്.
തെങ്കാശി പുളിയറയിൽ നിന്ന് വൈക്കോൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പറയുന്നു.
എന്നാൽ സംസ്ഥാനപാതയിൽ ആവശ്യത്തിന് സുരക്ഷാ മുന്നറിയിപ്പുകളോ സൈൻ ബോർഡുകളോ ഇല്ല. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പിഎം റോഡ് നവീകരിച്ചുവെങ്കിലും പല സ്ഥലങ്ങളിലും റോഡിനു വീതിയില്ല. റോഡിലേക്ക് വെച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകളും പല സ്ഥലങ്ങളിലെ വെളിച്ചക്കുറവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.