അബ്ദു റഹ്മാന്
കാക്കനാട്: എറണാകുളം സ്വദേശിയായ ഡോക്ടറെ മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട് ട്രേഡിംഗിന്റെ പേരില്‍ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന കണ്ണി പിടിയിലായി. പാലക്കാട് തൂത സ്വദ്ദേശി അബ്ദു റഹ്മാനെ (24) ആണ് ഡല്‍ഹിയില്‍ നിന്ന് കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കമ്പോഡിയയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഇന്ത്യയെ ലക്ഷ്യം വച്ച് നടക്കുന്ന സൈബര്‍ തട്ടിപ്പിന്റെ കേന്ദ്രം കമ്പോഡിയ ആണ്. ചൈനീസ് പൗരന്മാര് നിയന്ത്രിക്കുന്ന ഇത്തരം തട്ടിപ്പ് സംഘത്തില്‍ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് യുവാക്കളെയും യുവതികളെയും വിസിറ്റിംഗ് വിസയില്‍ തായ്ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് റോഡ് മാര്‍ഗം കമ്പോഡിയയില്‍ എത്തിച്ച ശേഷം, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്റെയും മറ്റും പേരില്‍ വിസ തയാറാക്കുകയും തുടര്‍ന്ന് ഇത്തരത്തിലുള്ള തട്ടിപ്പു കേന്ദ്രങ്ങളില്‍ ജോലി ചെയ്യിക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിനുള്ള സ്പെഷല്‍ പരിശീലനം ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്.
തുടക്കത്തിൽ ജോലിക്കാരൻ
2022 മുതല്‍ കമ്പോഡിയയില്‍ തട്ടിപ്പു കേന്ദ്രത്തില്‍ ജോലി ചെയ്തു വരികയാണ് അറസ്റ്റിലായ അബ്ദു. തുടക്കത്തില്‍ തട്ടിപ്പിനിരയായവര്‍ക്ക് സന്ദേശം അയയ്ക്കലും ഫോണ്‍ ചെയ്യലുമൊക്കെയായിരുന്നു ജോലി.
തട്ടിപ്പ് നടത്തുന്നതിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് കേന്ദ്രം നടത്തിപ്പുകാര്‍ ലീഡറായി പ്രമോട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന രീതിയിലേക്കും മാറി.
ലോൺ ആപ്പിൽനിന്ന് മാട്രിമോണിയൽ പ്ലാറ്റ്ഫോമിലേക്ക്
ആദ്യ കാലങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി നല്കുന്ന ട്രേഡിംഗിന്റെയും ലോണ്‍ ആപ്പുകളുടെയും പരസ്യങ്ങളിലൂടെ ആയിരുന്നു ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ മൂലം ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ ആകൃഷ്ടരായി വരുന്ന ഇരകളുടെ എണ്ണത്തില്‍ കുറവു വന്നു. ഇതോടെ പ്രതികള്‍ മാട്രിമോണിയല്‍ പ്ലാറ്റ്ഫോമിലേക്ക് മാറുകയായിരുന്നു.
മാട്രിമോണിയല്‍ പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് മറ്റ് ആളുകളെ ബന്ധപ്പെടും.
വിവാഹം എന്ന പേരില്‍ ബന്ധപ്പെട്ട് സൗഹൃദത്തിലായ ശേഷം ഭാവിയിലേക്കുള്ള സേവിംഗ്സ് എന്ന പേരില്‍ ട്രേഡിംഗ് നടത്താന്‍ ആവശ്യപ്പെടും. ഭാവി വരനോ വധുവോ ആവശ്യപ്പെടുന്നതിനാലും വളരെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്നതിനാലും ഇരകള്‍ പലപ്പോഴും ഈ തട്ടിപ്പില്‍ വീണുപോവുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള 1000ല്‍ അധികം വ്യാജ പ്രൊഫൈലുകള്‍ മാട്രിമോണിയല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതായി സൈബര്‍ പോലീസ് അറിയിച്ചു.
ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പണം ഇന്ത്യയിലെ തന്നെ വിവിധ മ്യൂള്‍ അക്കൗണ്ടുകളിലേക്ക് ശേഖരിക്കുകയും അവ കൈകാര്യം ചെയ്യുന്ന ഏജന്റുകള്‍ മുഖേന പണം പിന്‍വലിപ്പിച്ച് നേരിട്ട് കൈപ്പറ്റുകയുമാണ് ചെയ്യുന്നത്. ഇവരുടെ ഈ ശൃംഖലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ കേസില്‍ സൈബര്‍ പോലീസ് നാലു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് വെളിവായ കമ്പോഡിയന്‍ സ്കാമിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പോഡിയയില്‍ നിന്ന് എത്തിയ അബ്ദു റഹ്മാനെ അറസ്റ്റ് ചെയ്തത്.
സൈബര്‍ എസിപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരവെയാണ് ഇന്‍സ്പെക്ടര്‍ ഷെമീര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകംതന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം.
എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ പോലീസ് അറിയിച്ചു. www.cyber crime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Tags : Local News Nattuvishesham Ernakulam