കാട് മൂടിയ പമ്പ് ഹൗസ് കെട്ടിടം.
കൊട്ടാരക്കര: പെരുംകുളം ഗ്രാമത്തിനു ശാപമായി മാറിയിരിക്കയാണ് കാടുമൂടിയ പമ്പ് ഹൗസ് കെട്ടിടം. രണ്ടു കെട്ടിടങ്ങളാണ് ഇവിടെ സർക്കാർ ഉടമസ്ഥതയിൽ ഉള്ളത്. രണ്ടും പുറമെ കാണാനാകാത്തവിധം കാട് മൂടുകയാണ്. ഇഴജന്തുക്കൾ ഇവിടെ തമ്പടിക്കുന്നതു വഴിയാത്രക്കാർക്കും സമീപത്തെ ക്ഷേത്രത്തിലെത്തുന്നവർക്കും ബുദ്ധിമുട്ടായി മാറുന്നുണ്ട്. പകലും രാത്രിയും ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കുളക്കട ഗ്രാമപഞ്ചായത്തിലെ പെരുംകുളം ദേവീക്ഷേത്രത്തിനും ബാപ്പുജി സ്മാരക വായനശാലയ്ക്കും സമീപത്തായാണ് കാടുമൂടി നശിക്കുന്ന പമ്പ് ഹൗസും ജലസംഭരണിയും സ്ഥിതി ചെയ്യുന്നത്. തുറന്നു പ്രവർത്തിപ്പിക്കാനോ, സ്ഥലം വൃത്തിയാക്കാനോ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണവർ.
കുണ്ടറ ജലസേചന പദ്ധതിയുടെ ഭാഗം
കുണ്ടറ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ പമ്പുഹൗസും ജലസംഭരണിയും സ്ഥാപിച്ചത്. പെരുംകുളം ഗ്രാമത്തിന്റെ കണ്ണായ സ്ഥലം അന്ന് പൊന്നുംവിലകൊടുത്ത് ഏറ്റെടുത്തതാണ്. കൊട്ടാരക്കര പൂവറ്റൂർ റോഡരികിലെ ഭൂമിയിൽ ലക്ഷങ്ങൾ ചെലവിട്ടു കെട്ടിടം നിർമിച്ചതാണെങ്കിലും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല.
കുണ്ടറ പദ്ധതിയിലെ ജലം വലിയ സംഭരണിയിൽ ശേഖരിച്ചു കുളക്കട ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ സംഭരണിയിലേക്ക് ജലം എത്തിക്കുന്നതിനായി റെയിൽവേ ട്രാക്കിന് അടിയിൽക്കൂടി പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതായി വന്നു.
അന്ന് റെയിൽവേ ഇതിന് അനുമതി നൽകിയില്ല. അതോടെ ഭൂമിയും കെട്ടിടവും അനാഥമായി. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാലയും ജലസംഭരണിയുമൊക്കെ സ്ഥാപിച്ചിട്ടുള്ളത് അധിക ദൂരമില്ലാത്ത റേഡിയോ ജംഗ്ഷന് സമീപത്താണ്.
അതുകൊണ്ടുതന്നെ ഈ പഴയ പമ്പ് ഹൗസ് ഇനി വാട്ടർ അഥോറിറ്റിയ്ക്ക് ആവശ്യമില്ല. കെട്ടിടം പൊളിഞ്ഞതിനാൽ സ്ഥലമെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണം.
Tags : Local News Nattuvishesham Kollam