പെരുമ്പാവൂര്‍/ കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പെരുന്പാവൂരും കൊച്ചി നഗരത്തിലും നടത്തിയ പരിശോധനയില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.
വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റക്കീബുല്‍ ഷേക്ക് (30), ഹസിബല്‍ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡല് (48) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച രാത്രി കുന്നുവഴിയില്‍ നിന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 34 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തി അവിടെനിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ടു ഓട്ടോറിക്ഷകള്‍ വിളിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വിറ്റിരുന്നത്. വില്പന നടത്തിയ ശേഷം അന്നുതന്നെ ബംഗാളിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേരാണ് പിടിയിലായത്. പൂനെ സ്വദേശി പ്രസാദ് സര്ക്കാലെ (39), കോഴിക്കോട് ചേവായൂര്‍ പാറമുണ്ടയില് മെല്വിന് ജേക്കബ് (29), തൃശൂര്‍ ചാവക്കാട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ജാസിം (22) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
പ്രസാദ് സര്ക്കാലെ ചേരാനെല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് നിന്നാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 3.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മെല്വിന് ജേക്കബിനെയും മുഹമ്മദ് ജാസിമിനെയും ഏലൂര്‍ മഞ്ഞുമ്മല്‍ ഭാഗത്ത് നിന്നാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 4.61 ഗ്രാം എംഡിഎംഎയും 6.95 ഗ്രാം കഞ്ചാവും ലഹരിമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച 13000 രൂപയും കസ്റ്റഡിയിലെടുത്തു.
Tags : Local News Nattuvishesham Ernakulam