മേജർ ജനറൽ റേച്ചൽ തോമസ്
പത്തനംതിട്ട: വി. കോട്ടയം സ്വദേശി മേജർ ജനറൽ റേച്ചൽ തോമസ് മിലിട്ടറി നഴ്സിംഗ് സർവീസിൽ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റു. വള്ളിക്കോട് - കോട്ടയം അന്തിച്ചന്ത വട്ടപ്പാറയിൽ സജി സാമിന്റെ ഭാര്യയാണ്. 38 വർഷമായി നവി മുംബൈയിൽ സ്ഥിരതാമസമാണ് റേച്ചലും കുടുംബവും. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിലൂടെയാണ് റേച്ചൽ തോമസ് സൈനിക സേവനം ആരംഭിച്ചത്. പൂനെ സെന്റ് ജോസഫ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പൂനെയിലെ സായുധ സേന മെഡിക്കൽ കോളജിലായിരുന്നു നഴ്സിംഗ് പഠനം.
കോന്നി ആനകുത്തി കാച്ചാണത്തു തെക്കേതിൽ പരേതരായ ഫാ. ചെറിയാൻ തോമസിന്റെയും തങ്കമ്മ ചെറിയാന്റെയും മകളാണ്. 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമായത്.
സൈനിക സേവനത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടു. സൈനിക നടപടികൾക്കിടയിലെ രോഗീ പരിചരണം, നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ റേച്ചലിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. രാജ്യത്തെ സൈനികർക്കു മികച്ച നഴ്സിംഗ് പരിചരണവും വൈദ്യ സഹായവും നൽകുകയെന്ന ഉത്തരവാദിത്വമാണ് റേച്ചൽ തോമസിനുള്ളത്.
പൂനിയ കമ്പനിയിൽ കൺസൾട്ടന്റ് ആർക്കിടെക്ടാണ് സജി സാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരായ നോയൽ, നോറ എന്നിവരാണ് മക്കൾ. ഇക്കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം ജനുവരിയിൽ മടങ്ങി. ചങ്ങനാശേരി സ്വദേശി പി.വി. ലിസമ്മ വിരമിച്ച ഒഴിവിലാണ് റേച്ചലിന്റെ സ്ഥാനലബ്ദി. മലയാളിയായ അഡീഷണൽ ഡയറക്ടർക്കു പിൻഗാമിയായി മറ്റൊരു മലയാളി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.