International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനക്കരാർ ചർച്ചയിൽ നിർണായക പുരോഗതി. ദോഹയിൽ പാക്, ഖത്തർ മധ്യസ്ഥർ യുഎസ്, ഇറാൻ പ്രതിനിധികളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രത്തിന്റെ വിവിധ വശങ്ങളിൽ പുരോഗതിയുണ്ടായതായാണ് റിപ്പോർട്ട്.
ഖത്തർ, പാക്കിസ്ഥാൻ മധ്യസ്ഥർ ഇന്നലെ ദോഹയിൽ യുഎസ്, ഇറേനിയൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ മികച്ച പുരോഗതിയുണ്ടായതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇനിയുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം നടക്കും. ചർച്ചകൾ തുടരാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം അടുത്ത യോഗം തീരുമാനിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും ഇതേ പ്രസ്താവന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളുടെ ആദ്യഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് രാജ്യത്തു നാളെ ആരംഭിക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയ് നേരിട്ടു പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.
നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്നാണു സൂചന.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രേലി സംയുക്ത ആക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. രാജ്യത്തു വൻ ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കും സംസ്കാരച്ചടങ്ങുകൾക്കുമാണ് ഇറാൻ ഒരുങ്ങുന്നത്.
നാളെയും ഞായറാഴ്ചയും ടെഹ്റാനിലെ ‘ഇമാം ഖൊമേനി മുസല്ല’യിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച ടെഹ്റാനിൽ ഔദ്യോഗിക വിലാപയാത്ര നടക്കും.ചൊവ്വാഴ്ച പവിത്ര നഗരമായ ഖോമിലും വിലാപയാത്രയുണ്ടാകും.
ഇറാക്കിലും അനുസ്മരണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഖമനയ്യുടെ ജന്മനാടായ മഷാദിലെ പ്രശസ്തമായ ‘ഇമാം റെസ’ പുണ്യഭൂമിയിൽ അന്തിമ സംസ്കാരച്ചടങ്ങുകൾ നടക്കും.
സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ബിഹാർ ഗവർണർ സയ്യിദ് അത്നാ ഹസ്നെയിൻ, വിദേശകാര്യ സഹമന്ത്രി പ്രബിത മർഗരിത്ത എന്നിവരായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി സൽമാൻ ഖുർഷിദ് ടെഹ്റാനിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെയുടെ അനുശോചനക്കത്ത് അദ്ദേഹം ഇറാൻ അധികൃതർക്ക് കൈമാറും. ഷിയാ പാരമ്പര്യപ്രകാരം രക്തസാക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ആദരവുകളോടെയാണ് രാജ്യം ഖമനയ്ക്ക് വിട നൽകുന്നത്.
NRI
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു.
അപകടം നടന്ന പ്ലാന്റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുന്‍പായിരുന്നു അർജുന്റെ വിവാഹം. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുന്‍പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
National
ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ജൂലൈ അഞ്ച് മുതൽ ഒന്‍പത് വരെ ടെഹ്റാൻ, കോം, മഷാദ് എന്നീ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകളിലേക്കാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷണത്തോട് കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദി നേരിട്ടോ അതോ ഏതെങ്കിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
കടുത്ത യുദ്ധ സാഹചര്യം മാറി ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇന്ത്യ ഉടൻ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.
ജൂലൈ അഞ്ചു മുതൽ ഒന്‍പതു വരെയാണ് സംസ്കാരച്ചടങ്ങുകൾ. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ആക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്.
NRI
ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല - 78) ഹൂസ്റ്റണിൽ അന്തരിച്ചു.
പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ്. മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (എല്ലാവരും ഹൂസ്റ്റൺ).
പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048 നടക്കും.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച രാവിലെ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share.
വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share.
കൂടുതൽ വിവരങ്ങക്ക് - ആൽവിൻ തോമസ്: 832 330 7136.
Kerala
കോട്ടയം: വിന്‍സെന്‍ഷ്യന്‍ സമൂഹം സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77)യുടെ സംസ്കാരം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു കോതമംഗലം ബിഷപ് മാര്ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മൃതദേഹം ഇന്നു രാവിലെ 8.30നു അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍ എത്തിക്കും.
NRI
ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.
1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.
സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.
NRI
ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് നടക്കും.
പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്. ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ. സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്സ് ആന്റണി.
ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൾ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫ്രിസ്കോയിലുള്ള ടറന്റെെൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.
NRI
റിയാദ്: റിയാദിലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ (33) മൃതദേഹം മുസാഹ്മിയയിലെ പൊതുശ്മശാനത്തിൽ കബറടക്കി.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ-ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഷുഹൈബിന് ഭാര്യയും നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്.
District News
ഹരിപ്പാട്: കനത്ത മഴയെത്തുടർന്ന് മുറ്റത്ത് രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടിനൊടുവിൽ, ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് വീട്ടമ്മയ്ക്ക് ചിതയൊരുക്കി. ഹരിപ്പാട് നഗരസഭ പന്ത്രണ്ടാം വാർഡിൽ വെട്ടുവേനി കഴുകി കോതേരിൽ പുത്തൻ വീട്ടിൽ ശ്യാമള(62)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം സംസ്കരിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമള ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എന്നാൽ, കനത്ത മഴയെതുടർന്ന് പ്രദേശത്തെ റോഡിലും വീട്ടുമുറ്റത്തും വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ഹരിപ്പാട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ ഡീസൽ മോട്ടോർ പമ്പ് ഉപയോഗിച്ച് മുറ്റത്തെ വെള്ളം പൂർണമായും വറ്റിച്ചശേഷമാണ് വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങാനായത്. ചിതയൊരുക്കേണ്ട ഭാഗത്ത് ക്വാറി വേസ്റ്റിറക്കി ഉയരം കൂട്ടിയശേഷം ദഹനപ്പെട്ടി സ്ഥാപിച്ചാണ് ഒടുവിൽ മൃതദേഹം സംസ്കരിച്ചത്.
കാട്ടിൽ ജംഗ്ഷൻ - കോതേരിൽ ലക്ഷം വീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കേവലം 500 മീറ്റർ മാത്രം നീളമുള്ള ഈ റോഡിന്റെ നൂറ് മീറ്ററോളം ഭാഗത്ത് കനത്ത മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് പതിവാണ്. പ്രദേശത്ത് മുൻപുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തോടുകൾ സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള അമ്പതോളം കുടുംബങ്ങളാണ് നിത്യദുരിതത്തിൽ കഴിയുന്നത്.
Movies
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്സിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയൻ.
കാഴ്ചക്കാരെയും ടിആർപിയും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്നാണ് രജീഷ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും കാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,’ രജീഷ കുറിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയിൽ നിന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് ഔചിത്യമില്ലാതെ ചില യുട്യൂബ് ചാനലുകൾ പെരുമാറിയത്.
മൊബൈൽ ക്യാമറകളുമായി നിന്നവരോട് പിന്നോട്ട് അൽപം മാറി നിൽക്കാൻ ചന്തു സലിംകുമാർ ആവശ്യപ്പെട്ടു. എന്നാൽ, അതു ഗൗനിക്കാതെ മൊബൈൽ ക്യാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു.
NRI
ഹൂസ്റ്റൺ: മലയാള സാഹിത്യ ചരിത്രകാരനും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ. സംസ്കാരം പിന്നീട്.
അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നിലവിൽ ജോർജ് മണ്ണിക്കരോട്ട് മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റായിട്ടും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറ്റ് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
NRI
പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്റെ മകൻ അമലാണു(39) മരിച്ചത്.
റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. അമ്മ: റെജി. സഹോദരി: ചിന്നു ജോമിസ്.
District News
തൃശൂർ: ഫാ. ഡേവിസ് കുറ്റിക്കാട് സിഎംഐ(89)യുടെ സംസ്കാരശ്രുശ്രൂഷകൾ ഇന്ന്. രാവിലെ ഏഴുമുതൽ എട്ടുവരെ മണ്ണുത്തി സിഎംഐ പ്രേക്ഷിതാരാമം ആശ്രമത്തിലെ പൊതുദർശനത്തിനുശേഷം പാലക്കാട് ഭാരതമാത ആശ്രമത്തിൽ പത്തിനു സംസ്കരിക്കും.
1937 നവംബർ 21നു കുറ്റിക്കാട്ട് പൗലോസ്-മറിയം ദന്പതികളുടെ മകനായി മാപ്രാണത്ത് ജനനം. തുടർന്ന് ഒല്ലൂർ ഇടവകയിൽ താമസമായി. പനംകുറ്റിച്ചിറ ഗവ. എൽപി സ്കൂളിൽ നാലുവരെ പഠിച്ചു. സെന്റ് ജോസഫ് യൂണിയൻ ഓട്ടുകന്പനിയിൽ ജീവനക്കാരനായി.
വൈദികനാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസക്കുറവ് തടസമായി. ഫാ. ജെനേസിയൂസ് സിഎംഐയുടെ നേതൃത്വത്തിൽ സിഎൽഎ തൊഴിലാളിപ്രസ്ഥാനത്തിൽ (കെ എൽഎം) അംഗമായി. 1959ലെ വിമോചനസമരത്തിൽ ഫാ. ജോസഫ് വടക്കനു പിന്നിൽ അണിനിരന്നു.
തെറ്റയിൽ ദേവസിയുടെ ട്യൂട്ടോറിയൽ കോളജിൽനിന്ന് 31-ാം വയസിൽ എസ്എസ്എൽസി പൂർത്തിയാക്കി. വരന്തരപ്പിള്ളി ആസ്പിരൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അന്പഴക്കാട് ആശ്രമത്തിൽ വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് ബംഗളുരു ധർമാരാം കോളജിൽ പഠനം. 1978 മേയ് 18ന് കോയന്പത്തൂർ പ്രോവിൻസിൽ അംഗമായി. 1979 ഏപ്രിൽ 22ന് പടവരാട് ഇടവകയിലെ പ്രഥമ വൈദികനായി മാർ കുണ്ടുകുളത്തിൽനിന്നു വൈദികപട്ടം സ്വീകരിച്ചു.
പാലക്കാട് സിഎംഐ ഭവൻ, കൊഴിഞ്ഞാന്പാറ ആശ്രമം, കരിന്പ ലിസ്യു ഹോം, പെരിന്തൽമണ്ണ ആശ്രമം, ഷൊർണൂർ സെന്റ് ജോസഫ് ആശ്രമം, അട്ടപ്പാടി സെന്റ് ജോസഫ് ആശ്രമം, മണ്ണുത്തി പ്രേക്ഷിതാരം, ഈറോഡ് ചെന്നിമല, വേലന്താവളം, അരുൾഇല്ലം തുടങ്ങിയ സ്ഥാപനങ്ങളിൽ റെക്ടർ, സുപ്പീരിയർ, സോഷ്യൽഫോറം ഡയറക്ടർ, കാർഷിക-പരിസ്ഥിതി പ്രവർത്തകൻ, ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 80-ാം ജൻമദിനത്തോടനുബന്ധിച്ചു തൃശൂർ ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിച്ചു.
സഹോദരങ്ങൾ: കൊച്ചമ്മു, കൊച്ചപ്പൻ, അന്ത്രയോസ്, അമ്മിണി, യാക്കോബ്, കൊച്ചന്നം, റപ്പായി, റോസി.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
NRI
ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മരിച്ച കല്ലാട്ട് മരിയ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. മരിയയുടെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വെള്ളിയാഴ്ച കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വീട്ടുകാർ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചിരുന്നു.
ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇടുക്കി മഞ്ഞപ്പാറയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് ഇടുക്കി മണിപ്പാറ (കരിമ്പൻ) പാരേക്കുടിയിൽ അജിത്ത് തങ്കച്ചന്റെ ഭാര്യയാണ് മരിയ.
ഇടുക്കി മഞ്ഞപ്പാറ കല്ലാറ്റ് വീട്ടിൽ കെ.ജെ. ജോർജ് - നെസിയമ്മ പോൾ ദമ്പതികളുടെ മകളാണ് മരിയ. കാൻസർ ചികിത്സയിലിരിക്കെ ഈ മാസം 13-നാണ് മരിയ മരണത്തിനു കീഴടങ്ങുന്നത്. 26 വയസായിരുന്നു.
വിവാഹം കഴിഞ്ഞ് നാലാം മാസം ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ജർമനിയിലെത്തിയപ്പോഴാണ് മരിയയെ മരണം കവർന്നത്.
രോഗബാധയും ധീരമായ പോരാട്ടവും:
തുടക്കം കേരളത്തിൽ: 2025-ൽ കേരളത്തിലായിരുന്നപ്പോഴാണ് മരിയയ്ക്ക് ആദ്യമായി സ്തനാർബുദം (Breast Cancer) സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് വിദഗ്ധ ചികിത്സകൾക്കും തെറാപ്പികൾക്കും മരിയ വിധേയയായിരുന്നു.
വിവാഹവും ജർമനിയിലേക്കുള്ള യാത്രയും: രോഗാവസ്ഥയിലും തളരാതെ ജീവിതത്തിലേക്ക് ചുവടുവച്ച മരിയയും ഇടുക്കി മണിപ്പാറ സ്വദേശിയായ അജിത്ത് തങ്കച്ചനും 2026 ജനുവരി 18നായിരുന്നു വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഒന്നിച്ചു ജർമനിയിൽ എത്തിയത്.
രോഗം വീണ്ടും വില്ലനായി: ജർമനിയിൽ എത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ മരിയയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഫോർസ്ഹൈമിലെ ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രോഗം മസ്തിഷ്കത്തിലേക്ക് പടരുകയായിരുന്നു. സ്റ്റുട്ട്ഗാർട്ട് കാതറിനൻ ഹോസ്പിറ്റലിൽ വച്ച് ഒന്നിലധികം തലച്ചോറിലെ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും നില അതീവ ഗുരുതരമാവുകയും ഈ മാസം 13ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അവസാന നിമിഷം വരെ കടുത്ത വേദനകളോടും രോഗത്തോടും ധീരമായാണ് മരിയ പോരാടിയത്. ചെറുപ്രായത്തിൽ തന്നെ മരിയയെ കവർന്ന രോഗത്തിന്റെ ദാരുണാവസ്ഥ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് ജർമനിയിലെ മലയാളി സമൂഹം.
വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭാര്യയെ നഷ്ടപ്പെട്ട അജിത്തിന്റെയും മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന മാതാപിതാക്കളുടെയും ദുഃഖത്തിൽ ജർമനിയിലെ പ്രവാസി മലയാളി സമൂഹവും വിവിധ മലയാളി അസോസിയേഷനുകളും അനുശോചനം രേഖപ്പെടുത്തി.
NRI
ചെറുതോണി: ജർമനിയിൽ അന്തരിച്ച ആന്റോപുരം പാറേക്കുടിയിൽ മരിയ ജോർജിന്റെ (26) സംസ്കാരം ശനിയാഴ്ച 10ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
പരേത തടിയമ്പാട് മഞ്ഞപ്പാറ കല്ലാട്ട് കുടുംബാംഗം. ഭർത്താവ്: അജിത് തങ്കച്ചൻ. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം കല്ലാട്ട് വീട്ടിലെത്തിക്കും.
National
ലക്നോ: ഉത്തർപ്രദേശിൽ സരയൂ നദിക്കരയിൽ കുളിക്കുന്നതിനിടെ യുവാവിനെ മുതല ആക്രമിച്ചു നദിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമയെയാണ് കാണാതായത്.
ദീപക് ശർമ, ഭാര്യാമാതാവായ ഊർമിള ദേവിയുടെ മരണത്തെത്തുടർന്ന് ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലേക്കു പോയിരുന്നു.
ചിതയൊരുക്കാൻ നദീതീരത്തു കുഴിയെടുക്കാൻ സഹായിച്ച ശേഷം ദീപക് ശർമ കുളിക്കാനായി നദിയിലിറങ്ങി. ഈ സമയം വെള്ളത്തിനടിയിൽനിന്നു പെട്ടെന്ന് ഉയർന്നുവന്ന ഒരു മുതല അദ്ദേഹത്തിന്റെ തലയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ചിതയൊരുക്കാൻ എത്തിയവർ ദീപക് ശർമയോടു നദിയിലിറങ്ങരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ രാജേഷ് ശുക്ല മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സമീപത്തുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഗ്രാമീണരും പ്രാദേശിക തോണിക്കാരും തെരച്ചിൽ നടത്തിയെങ്കിലും ദീപക് ശർമയെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് പോലീസും ജില്ലാ ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി. റവന്യൂ വകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തെരച്ചിലിനായി ലക്നോവിൽ നിന്നും സംസ്ഥാന ദുരന്ത നിവാരണ സേനയെ സ്ഥലത്തേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്.
NRI
ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റണിൽ അന്തരിച്ച ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം കെ. കെ. കുര്യന്റെ (ബേബി - 76, കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം) പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച നടക്കും.
ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ 2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.
ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്. മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ (എല്ലാവരും ഹൂസ്റ്റൺ). സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഓമന ജെയിംസ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10.30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെയർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകൾ: True Light Christian Assembly 5115 FM 521 Rd, Rosharon, TX 77583.
സംസ്കാരം: South Park Funeral Home & Cemetery 1310 N Main St, Pearland, TX 77581.
കൂടുതൽ വിവരങ്ങൾക്ക്: ബിബു - 281 745 3995, ബിജു - 520 223 3396, ബിനു - 832 310 3317.
NRI
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിന്റെ (മമ്മുക്ക) മൃതദ്ദേഹം മക്കയിൽ കബറടക്കി. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർചികിത്സയ്ക്ക് വേണ്ടി മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു.
അവടെ വച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.
അതേസമയം, വനജ ഫയർ വർക്സിന്റെ ഉടമകളായ ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനെയും കണ്ടെത്താനുള്ള തെരച്ചിൽ പ്രത്യേകം അന്വേഷണ സംഘം തുടരുകയാണ്.
Kerala
മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിലെ വസതിയിൽ എത്തിക്കുന്നതാണ്.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.
മക്കൾ: അഡ്വ. ടോമി കല്ലാനി (കെപിസിസി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്).
മരുമക്കൾ: ജെയ്നി പുളിക്കൽ (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസ സാജു മോനിപ്പള്ളിൽ (ഇടമറുക്).
National
മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ആശാ ഭോസ്ലേയ്ക്ക് (92) രാജ്യം കണ്ണീരോടെ വിടചൊല്ലി. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ പതാക പുതപ്പിച്ച ഭൗതികശരീരം വിലാപയാത്രയായി ശിവാജി പാർക്കിൽ എത്തിച്ചു. മഹാരാഷ്ട്ര പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം മകൻ ആനന്ദ് ഭോസ്ലേ ചിതയ്ക്ക് തീ കൊളുത്തി. ലോവർ പരേലിലെ 'കാസ ഗ്രാൻഡെ' വസതിയിൽ രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ആരാധകരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, എ.ആർ റഹ്മാൻ, അമീർ ഖാൻ, രൺവീർ സിംഗ്, ജാക്കി ഷ്രോഫ് തുടങ്ങി രാഷ്ട്രീയ-സിനിമ-കായിക മേഖലയിലെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ 12,000-ലധികം പാട്ടുകൾ പാടിയ ആശാ ഭോസ്ലേ, വൈവിധ്യമാർന്ന ശൈലികളിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് പ്രിയങ്കരിയായിരുന്നു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് 1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.
മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടെക്സാസ് ഷീൽഡ് റൂഫിംഗ് എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സംസ്കാര ചടങ്ങുകൾ:
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150). സംസ്കാര ശുശ്രൂഷ: ബുധനാഴ്ച രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.
തുടർന്ന് 1.30ന് സണ്ണി വെയിലിലെ ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും. സംസ്കാര ചടങ്ങുകൾ തത്സമയം - provisiontvlive.com.
NRI
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൾ ഡോ. എ.സി. ജോർജിന്റെ (90) സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എജി ചർച്ചിന്റെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
ശുശ്രൂഷാ സമയവിവരങ്ങൾ: പൊതുദർശനവും അനുസ്മരണ സമ്മേളനവും
തിയതി: വെള്ളിയാഴ്ച. സമയം: വൈകുന്നേരം 6:30. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088).
സംസ്കാര ശുശ്രൂഷ: ശനിയാഴ്ച,സമയം: രാവിലെ 9:00. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച്, റോയ്ലറ്റ്.
ശുശ്രൂഷകൾക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) മൃതദേഹം സംസ്കരിക്കും.
Kerala
തിരുവനന്തപുരം: ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർക്ക് കേരളം വിടചൊല്ലി. സംസ്കാരം നടന്ന തെക്കാട് ശാന്തികവാടത്തിലും കവടിയാറിലെ വീട്ടിലും കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഇന്നലെ രാവിലെ പത്തുമുതൽ കവടിയാർ ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂണ്‍ അപ്പാർട്ട്മെന്റിൽ നടന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ അപ്പാർട്ട്മെന്റിലെത്തി അന്ത്യോപചാരമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിൽ തുടരുന്നതിനാൽ ഡോ. കെ.എൻ. പണിക്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേരാൻ കഴിഞ്ഞില്ല.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ നടന്ന ജെസി ജാക്സണിന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബാരക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ജോ ബൈഡൻ, ബിൽ ക്ലിന്റൺ എന്നിവർ തങ്ങളുടെ ഭാര്യമാരോടൊപ്പം ചടങ്ങിലെത്തിയപ്പോൾ മിഷേൽ ഒബാമയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേൽ പങ്കെടുത്തിരുന്നില്ല.
ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. 33 വർഷം നീണ്ട ദാമ്പത്യം പ്രതിസന്ധിയിലാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ തീരുമാനങ്ങളെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മിഷേൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ സ്വന്തം താത്പര്യപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം, വിവാഹമോചനത്തെക്കുറിച്ചാണ് സമൂഹം ചർച്ച ചെയ്യുന്നത് എന്ന് അവർ ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചിരുന്നു.
നിലവിൽ തന്റെ സ്വതന്ത്രമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് മിഷേൽ താത്പര്യപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
International
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 170 വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാാൻ വിദ്യാഭ്യാസ മന്ത്രി അലിരേസ കാസെമി. രാജ്യത്തെ ഏകദേശം 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഇറാാനിലെ മിനാബ് നഗരത്തിലുള്ള 'ഷജറേ തയ്യേബ' എന്ന പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണമാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയത്. ഈ ഒരൊറ്റ ആക്രമണത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 165 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.
സ്കൂൾ കെട്ടിടം സൈനിക കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നതാണെന്നും, ഇത് ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണെന്നും ഇറാാൻ ആരോപിക്കുന്നു. അൽ ജസീറ നടത്തിയ അന്വേഷണവും സ്കൂളിന് നേരെ നേരിട്ടാണ് മിസൈൽ പതിച്ചതെന്ന് സ്ഥിരീകരിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: കവിയൂർ പടിഞ്ഞാറ്റുംശേരി പുതുപ്പറന്പിൽ പി.ജെ. വറുഗീസ് (പൊടിച്ചായൻ-92) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ ഏലിയാമ്മ നിരേറ്റുപുറം കളത്തിൽ കുടുംബാംഗം. മക്കൾ: സാം, ലില്ലി, രാജൻ, കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞ്, ജോളി, സാബു (എല്ലാവരും യുഎസ്എ).
NRI
ചങ്ങനാശേരി: തച്ചങ്കരി പരേതരായ കുട്ടപ്പൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡോ. ചെറിയാൻ തച്ചങ്കരി (76, റിട്ട. പ്രഫസർ ജോർജിയ യൂണിവേഴ്സിറ്റി, യുഎസ്എ) അന്തരിച്ചു.
ഭാര്യ: പൗളീൻ. പരേതൻ ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പടെ ലോകത്തിലെ നിരവധി യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ ബോണ്‍ ബാഡ്ഹൊന്നഫില് താമസിക്കുന്ന വി.എം.ജോണ്‍ (അനിയന് വട്ടഴിയില് - 72) അന്തരിച്ചു.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം തിരുമേനിമാരുടെ മുഖ്യകാർമികത്വത്തിൽ 11.30ന് പത്തനംതിട്ട തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ.
പത്തനംതിട്ട പ്രക്കാനം കൊല്ലന്റേത്ത് കുടുംബാംഗമാണ്. ജര്‍മനിയിലെ കോപ്പനോര് കമ്പനിയില്‍ മാനേജരായിരുന്നു. ഭാര്യ പാട്ടക്കാല പള്ളിക്കൽ പുത്തൻപുരയ്ക്കൽ പരേതയായ ചിന്നമ്മ ജോണ്‍.
മക്കള്‍: അനീഷ്,അനില്‍ (ഇരുവരും ജർമനി). മരുമക്കൾ: ലിനി, ഷേർലി(ഇരുവരും ജർമനി). കൊച്ചുമക്കൾ: ലിഡിയ, ലൂയിസ, ലിന്റാ, സാമുവേൽ, ജോയൽ, ലെയ.
ഫാ. ഷൈജു കുര്യൻ സഹോദരപുത്രനാണ്.
National
ബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുന്‍ ഡയറക്ടറും മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില്‍ കോയിപ്പള്ളി ഷെവലിയര്‍ പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്കാരം ഇന്ന് നാലിന് ബംഗളൂരു 85 ഹൊസൂര്‍ റോഡിലെ സെന്റ് പാട്രിക് സെമിത്തേരിയിൽ നടക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർപ്രണര്‍ഷിപ് (സൈം) മാനേജ്മെന്റ് സ്കൂളുകള്‍, കോട്ടയം സൈം ഇന്റർനാഷണല്‍ സ്കൂള്‍ എന്നിവയുടെ സ്ഥാപകനാണ്.
കത്തോലിക്ക സഭയുടെ ഷെവലിയര്‍ പദവി, ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലന്‍സ് അവാര്‍ഡ്, രവി ജെ. മത്തായി നാഷണല്‍ ഫെലോ അവാര്‍ഡ്, എക്സ്എല്‍ആര്‍ഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ദ് ഹിന്ദു ഗ്രൂപ്പിന്റെ ദ ഡോയന്‍സ് - ഗാര്‍ഡിയന്‍സ് ഓഫ് നോളജ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
NRI
കൗണ്ടി വാട്ടർഫോർഡ്: അയർലൻഡിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ്) മലയാളിയായ കെ. കെ. ഇന്ദുചൂഡൻ (55) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു.
അയർലൻഡിൽ എഎംഇ (Aircraft Maintenance Engineer ) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലൻഡിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ (നഴ്സ്- ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ). മകൻ ആദിത്യ ഇന്ദുചൂഡൻ. ഏറ്റുമാനൂർ കുടപ്പനകുന്നേൽ കുടുംബംഗമാണ്.
ഡൺഗാർവനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. (Address: James Kiely and Sons Funeral Directors, Wolfe Tone Road, Dungarvan, Co. Waterford).
ബുധനാഴ്ച വെെകുന്നേരം ആറിന് കോർക്കിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0894640033, 0876176040.
NRI
തിരുവല്ല: കാവുംഭാഗം തൈപ്പറമ്പില്‍ കുളക്കാട്ടില്‍ തോമസ് തോമസ് (78) അന്തരിച്ചു. ഖത്തര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ അമ്മാള്‍ തോമസ് നിരണം പനക്കമിറ്റം കുടുംബാംഗം.
മക്കള്‍: മറിയമ്മ തോമസ്, അനില്‍ തൈപ്പറമ്പില്‍ തോമസ്, ബിനില്‍ തൈപ്പറമ്പില്‍ തോമസ്. മരുമകന്: ദീപ് കൊല്ലംപറമ്പില്‍ ഏലിയാസ് കൊല്ലംപറമ്പില്‍.
NRI
ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും നടക്കും.
തുടർന്ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിലാണ് സംസ്കാരം. നിമ്മി വയനാട് കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകനായ ജോയിയുടെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ് പുനലൂർ വള്ളപ്പുരക്കൽ വിപിൻ കോശി (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്). സഹോദരി: ജോയ്സി ജോയി.
സെക്കന്ദരാബാദ് യശോദ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നിമ്മി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
അയർലൻഡിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അഞ്ചുവർഷത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താത്തതിനാൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ജീവൻദാൻ വഴി അയൽ സംസ്ഥാനത്തു നിന്നും ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു ഇരട്ട ശ്വാസകോശ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
NRI
കോട്ടയം: യുകെയിൽ അന്തരിച്ച തലയോലപ്പറമ്പ് കരിപ്പാടം തടത്തിൽ നെൽസണിന്റെ ഭാര്യ നിഷയുടെ (42) സംസ്കാരം ശനിയാഴ്ച നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പുതുവേലി വെള്ളാംതടത്തിലുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടക്കും.
പരേത പുതുവേലി വെള്ളാംതടത്തിൽ മാത്യു - ലീലമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ലിയോണ, അലക്സിസ്, റിയാന്ന, ഈതൻ. സഹോദരൻ: അനീഷ്.
കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി ജെയിംസ് - 9745162742.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ ഡാളസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182).
മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
സൂരജ് ലാമയുടെ മകന് സാന്റൺ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
അതേസമയം, സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും ഭാര്യ റിനി ലാമ പ്രതികരിച്ചു. ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ കൃത്യമായി പരിചരിച്ചില്ലെന്നും അവര്‍ ആവശ്യമായ സഹായം നല്കിയിരുന്നെങ്കില് സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും റിനി ലാമ കൂട്ടിച്ചേർത്തു.
ആശുപത്രിക്കെതിരേ പരാതി നല്‍കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.
കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡി പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.
ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സാന്റൺ ലാമ പ്രതികരിച്ചിരുന്നു.
District News
കോട്ടയം: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും സംസ്കാരം നടത്തി. വെട്ടത്തുകവല പനംതാനത്ത് നന്ദകുമാര്‍ (22), വാരിശേരി മര്യാത്തുരുത്ത് കൈതാരം ആസിയ തസ്മി (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല് ഹോട്ടലിലെ 202ാം നമ്പര്‍ മുറിയിലാണ് ഇരുവരെയും ഒരു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്.
വെള്ളിയാഴ്ച ഇരുവരെയും മുറിയില്‍നിന്നു പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
National
ബംഗുളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.
ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അതേസമയം, പോലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
NRI
പത്തനംതിട്ട: യുകെയിലെ സ്റ്റീവനേജിൽ നിന്നും ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷിക പ്രാർഥനയിൽ പങ്കെടുക്കാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ച ജേക്കബ് ജോർജിന് (ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
റവ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അന്ത്യോപചാര കർമങ്ങളിൽ റവ. വി.ടി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം. തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി.എം. സക്കറിയ, റവ.ജോൺ തോമസ് എന്നീ വൈദികർ സഹകാർമികരായി.
യുകെയിലെ സ്റ്റീവനേജിൽ നിന്നും പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികൾ അടക്കം ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാൻ എത്തി.
NRI
നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് (68) തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്.
നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായിരുന്നു. ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യുകെയിലുമായി ഹോമിയോ പ്രാക്ടീസ് നടത്തിയിരുന്നു.
നോർത്താംപ്ടണിലെ ദ കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ തിങ്കളാഴ്ച രാവിലെ 11ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം കിംഗ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച് ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.
ഭാര്യ മിനി ഷാജി (ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗം, നോർത്താംപ്ടൺ ഹോസ്പിറ്റൽ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നഴ്സ്). ഷെല്വിന്, ഷോല്സിന് എന്നിവർ മക്കളും ഹെലന ഷെല്വിന് മരുമകളുമാണ്.
കുടുംബനാഥന്റെ ആകസ്മിക മരണം ദു8ഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും സഹായവുമായി വൈദികരായ ഫാ. സെബാസ്റ്റ്യന്‍, ഫാ. ബെന്നി, മലയാളി സമൂഹം, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയർ ഒപ്പമുണ്ട്.
ഷാജി ജോസഫിന് വിടചൊല്ലുവാനും പ്രാർഥനകൾ നേരുവാനും കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM).
Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM ).
Kerala
ചെങ്ങന്നൂർ: അന്തരിച്ച കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടത്തിന്റെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ചെങ്ങന്നൂർ കല്ലിശേരിയിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2.30ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഡോ. മാത്യൂസ് മാർ തിമോത്തിയോസു മുഖ്യകാർമികത്വം വഹിക്കും.
കെഎസ്സിയുടെ സ്ഥാപക നേതാവായ തോമസ് കുതിരവട്ടം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1980ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും കേരള നിയമസഭയിലേക്കെത്താനായില്ല. 1984 മുതൽ 1991 വരെ കേരള കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു.
1964ൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന് പിന്നാലെ തോമസ് കുതിരവട്ടം ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ചേർന്ന യോഗത്തിലാണ് കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് രൂപീകരിക്കുന്നത്.
മകൻ ജോണി കുതിരവട്ടം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. 2024 ഒക്ടോബറിൽ ചങ്ങനാശേരിയിൽ നടന്ന കെഎസ്സി സ്ഥാപക നേതാക്കളുടെ സംഗമത്തിലാണ് ഒടുവിലായി പങ്കെടുത്തത്.
District News
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ശില്പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫിന്റെ (77) സംസ്കാരം ഇന്ന്. ഞായറാഴ്ച തിരുവനന്തപുരത്തായിരുന്നു ശില്പി സാബു ജോസഫിന്റെ അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. നാലാഞ്ചിറ നവജീവന്‍ ബഥനി സ്കൂളിന് എതിര്‍വശത്തുള്ള കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ വീട്ടിലാണു നാലു പതിറ്റാണ്ടോളമായി സാബു താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് മരുമകന്റെ എറണാകുളത്തുള്ള വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്നു രാവിലെ 10.30ന് മണ്ണന്തല റാണിഗിരി പള്ളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12ന് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം നാലാഞ്ചിറ സെമിത്തേരിയില്‍ സംസ്കരിക്കും.
സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനായ സാബു പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ സഹോദരന് കൂടിയാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആന്‍ ട്രീസ അല്‍ഫോന്‍സ് (യുകെ), റോസ്മേരി അന്റണി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്സി, തൃശൂര്‍). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോന്‍സ് ജോണ്‍ പിട്ടാപ്പള്ളി, ആന്റിണി ജോസ് കോണിക്കര.
കേരളത്തില്‍ പലയിടത്തും തലയുയര്‍ത്തി നില്ക്കുന്ന പ്രതിമകള്‍ സാബു ജോസഫിന്റെ സൃഷ്ടിയാണ്. കോട്ടയം നഗരത്തിലെ പി.ടി. ചാക്കോ, ബെഞ്ചമിന്‍ ബെയ്ലി, തിരുവനന്തപുരം നഗരത്തിലെ സി.കേശവന്, അക്കാമ്മ ചെറിയാന്, മൂവാറ്റുപുഴയിലെ കെ.എം. ജോര്‍ജ് തുടങ്ങിയ പ്രതിമകള്‍ ഇതില്‍ പ്രധാനമാണ്.
വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, വൈദ്യരത്നം പി.എസ്.വാരിയര്‍, സംവിധായകന് കുഞ്ചാക്കോ, കോട്ടയം രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള തുടങ്ങിയ പ്രതിമകളും സാബു ജോസഫിന്റെ സൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. ഫോട്ടോയോ രൂപമോ പകര്‍ത്തുക എന്നതിലപ്പുറം, ആ വ്യക്തിയുടെ സ്വഭാവവും ആത്മാവും പ്രതിമയില്‍ പകര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സാബു ജോസഫ് പറഞ്ഞിട്ടുണ്ട്.
പഴയ ചിത്രങ്ങളുടെയും ഭാവനയുടെയും അടിസ്ഥാനത്തിലാണ് അക്കമ്മ ചെറിയാന്റെ സഹോദര പുത്രന് കൂടിയായ സാബു അക്കമ്മ ചെറിയാന്റെ പ്രതിമ 1990 ഒക്ടോബറില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചത്. കരയന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് വലതുകാല്‍ മുന്നോട്ടുവച്ച് കൈ പിന്നില്‍ക്കെട്ടി പിന്‍കാലിലൂന്നി നില്ക്കുന്ന സി. കേശവന്റെ പ്രതിമ തിരുവനന്തപുരത്തെ പ്രതിമകളില്‍ പ്രധാനമാണ്. സി.കേശവന്റെ പൂര്‍ണകായ പ്രതിമ മ്യൂസിയം ജംഗ്ഷനില്‍ സ്ഥാപിച്ചത് 1995-ല്‍ ആണ്.
ശില്പകലയില് മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്നിന്ന് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് ഒന്നാം റാങ്കോടെയാണ് പാസായി. കെ.സി.എസ്.പണിക്കര്‍, ധനപാലന് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ശില്പകലാ പഠനം പൂര്‍ത്തിയാക്കിയത്.
Kerala
പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
Kerala
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ നടക്കും. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൊതുദർശനം പൂർത്തിയാക്കി ഭൗതീക ശരീരം ആലുവയിലെ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്പത് വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്തിന് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കും.
ചൊവ്വാഴ്ച കളമശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി.രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലീം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
NRI
ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ വേക്ക് സര്‍വീസും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഗാര്‍ലൻഡ് സെന്റ് തോമസ് അപ്പസ്തോലിക് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ഗാര്‍ലൻഡ് സെക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.
നാലു ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍. ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന് ജയന് ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മിച്ചത് സി.എല്‍. ഫ്രാന്‍സീസാണ്.
ഡാളസ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാളസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.
Kerala
കോട്ടയം: സിഎംഐ സന്യാസസമൂഹം കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാംഗമായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സിഎംഐ (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുമ്മറ്റം (പുതുപ്പള്ളി) സെന്റ് ആന്റണീസ് പള്ളിയിൽ.
ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ പരേതരായ ഫിലിപ്പ്-മേരി ദന്പതികളുടെ മകനാണ്. അന്നമ്മ സെബാസ്റ്റ്യൻ മണിയൻചിറ, പരേതരായ ജോസഫ് മങ്ങാട്ട്, ഫാ. ചെറിയാൻ കൊച്ചുപുരയ്ക്കൽ സിഎംഐ, വർഗീസ്, സിസ്റ്റർ ഫിലിപ്പ, ജോയി ചെറുവാണ്ടൂർ എന്നിവർ സഹോദരങ്ങളാണ്.
ദീപിക സൺഡേ സപ്ലിമെന്റ് എഡിറ്റർ, പരസ്യവിഭാഗം മാനേജർ, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യൻ അമേരിക്കയിൽ ദീർഘകാലം അജപാലനശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
സിഎംഐ സമൂഹത്തിന്റെ അമേരിക്ക-കാനഡ മിഷന്റെ ജനറൽ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
Movies
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
NRI
പത്തനംതിട്ട: നെടുമ്പ്രം മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ അന്നമ്മ ഏബ്രഹാം (കുഞ്ഞുമോൾ - 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11.30ന് നെടുമ്പ്രം ക്രിസ്തോസ് ദേവാലയത്തിൽ നടക്കും.
പരേത മുളക്കുഴ ഇരട്ടക്കുളങ്ങര കുടുംബാംഗമാണ്. പരേതനായ സി.ഐ. ഏബ്രഹാമാണ് ഭർത്താവ്. കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഭർതൃ സഹോദരനാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. 10.30ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ദേവാലയത്തിൽ കൊണ്ടുവരും.
മക്കൾ: അനിൽ സി. ഇടിക്കുള, ബ്ലസൻ സി. തോമസ്. മരുമക്കൾ: സിന്ധു അനിൽ (മണ്ണൂക്കാട്ടൂർ, മീനടം), അനിത ബ്ലസൻ (പുളിമൂട്ടിൽ, ഓമല്ലൂർ).
Kerala
പുൽപ്പള്ളി: വണ്ടിക്കടവിൽ ശനിയാഴ്ച ഉച്ചയോടെ കടുവ കൊന്ന ദേവർഗദ്ദയിലെ ഉന്നതിയിലെ കൂമന്റെ (65) മൃതദേഹം ഇന്നലെ ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ, വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ബന്ധുക്കൾ അനുമതി നൽകിയ മുറയ്ക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ കൂമന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
വൈകുന്നേരം നാലലോടെ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ മൃതദേഹം പോലീസ് അകന്പടിയിലാണു വീട്ടിൽ എത്തിച്ചത്. പൊതുദർശനത്തിനുശേഷം രാത്രി ഏഴോടെയായിരുന്നു സംസ്കാരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.
സംസ്കാരച്ചടങ്ങുകൾക്കു ശേഷം കുടുംബാംഗങ്ങൾക്കു വനം വകുപ്പ് ആറു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കൂമന്റെ മൃതദേഹം ശനിയാഴ്ച താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോയപ്പോൾ ബന്ധുക്കളെ ഒപ്പം കൂട്ടിയിരുന്നില്ല.
ഇത് കനത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തുവന്ന് ആവലാതികൾ പരിഹരിച്ചശേഷമേ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകൂ എന്ന നിലപാടും ബന്ധുക്കൾ സ്വീകരിച്ചു.
ഇന്നലെ രാവിലെ എഡിഎമ്മിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ജില്ലാ കളക്ടർ രണ്ട് ദിവസത്തിനകം ഉന്നതി സന്ദർശിക്കുമെന്ന് കൂമന്റെ ബന്ധുക്കൾക്ക് എഡിഎം ഉറപ്പുനൽകി.
Kerala
കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.
കലാസൃഷ്ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരം ഞായറാഴ്ച. ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ പത്തിനാണ് സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.
അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.
Kerala
കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന് (നാല്) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്മദന്റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസർ(ബിഎൽഒ) അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു.
പള്ളിമുക്ക് ലൂർദ്മാതാ കത്തോലിക്ക പള്ളിയിലാണ് സംസ്കാരം നടന്നത്. പയ്യന്നൂർ എംഎൽഎ മദുസൂദനൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
അതേസമയം, ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നു. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.
Kerala
കൊല്ലം: തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം ശനിയാഴ്ച നടക്കും. വൈകുന്നേരം നാലോടെയായിരിക്കും സംസ്കാരം.
മൃതദേഹം രാവിലെ 10ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മിഥുന്റെ അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് വിവരം.
നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറിന് കുവൈറ്റിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈറ്റിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ശനിയാഴ്ച രണ്ടോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ അറിയിച്ചു.