ഹരിപ്പാട്: കനത്ത മഴയെത്തുടർന്ന് മുറ്റത്ത് രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടിനൊടുവിൽ, ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് വീട്ടമ്മയ്ക്ക് ചിതയൊരുക്കി. ഹരിപ്പാട് നഗരസഭ പന്ത്രണ്ടാം വാർഡിൽ വെട്ടുവേനി കഴുകി കോതേരിൽ പുത്തൻ വീട്ടിൽ ശ്യാമള(62)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം സംസ്കരിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമള ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എന്നാൽ, കനത്ത മഴയെതുടർന്ന് പ്രദേശത്തെ റോഡിലും വീട്ടുമുറ്റത്തും വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ഹരിപ്പാട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ ഡീസൽ മോട്ടോർ പമ്പ് ഉപയോഗിച്ച് മുറ്റത്തെ വെള്ളം പൂർണമായും വറ്റിച്ചശേഷമാണ് വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങാനായത്. ചിതയൊരുക്കേണ്ട ഭാഗത്ത് ക്വാറി വേസ്റ്റിറക്കി ഉയരം കൂട്ടിയശേഷം ദഹനപ്പെട്ടി സ്ഥാപിച്ചാണ് ഒടുവിൽ മൃതദേഹം സംസ്കരിച്ചത്.
കാട്ടിൽ ജംഗ്ഷൻ - കോതേരിൽ ലക്ഷം വീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കേവലം 500 മീറ്റർ മാത്രം നീളമുള്ള ഈ റോഡിന്റെ നൂറ് മീറ്ററോളം ഭാഗത്ത് കനത്ത മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് പതിവാണ്. പ്രദേശത്ത് മുൻപുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തോടുകൾ സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള അമ്പതോളം കുടുംബങ്ങളാണ് നിത്യദുരിതത്തിൽ കഴിയുന്നത്.
Tags : Nattuvishesham Local News flooded funeral