Kerala
കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ബോധവത്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തേ കോഴിക്കോട് ജില്ലയിലെ പെരുവയലിൽ ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതമതിയെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേർക്ക് മിന്നലേറ്റു.
പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
NRI
ദുബായി: കാപ്പാട് ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു. ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്.
ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.
ചീനച്ചേരി തർബിയത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ). മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായി), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).
Kerala
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പേരാമ്പ്രയിലും നാദാപുരത്തും വളയത്തുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു.
മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി. റോഡില്‍ മരങ്ങള്‍ വീണതോടെ ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.
നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശേരി മലോരമേഖലയിലും മഴ ലഭിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും തൃശൂരും ചാമ്പ്യന്മാര്. പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴയെ മുക്കിയാണ് കോഴിക്കോടിന്റെ കിരീടധാരണം. സ്കോര്‍: 84-41. ആണ്‍കുട്ടികളുടെ ഫൈനലില്‍ തൃശൂരും തിരുവനന്തപുരവും തമ്മില്‍ അരങ്ങേറിയത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 231 പോയിന്റ് പിറന്ന പോരാട്ടത്തില്‍ 119-112ന് തൃശൂര്‍ വെന്നിക്കൊടി പാറിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശക്തമായ പോരാട്ടത്തിലൂടെ കൊല്ലത്തെ 68-69നു കീഴടക്കി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ കോട്ടയം 88-73ന് ആലപ്പുഴയെ തോല്‍പ്പിച്ച് വെങ്കലം സ്വന്തമാക്കി.
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടും ആലപ്പുഴയും ഏറ്റുമുട്ടും.
ആദ്യസെമിയില്‍ കോഴിക്കോട് 68-36ന് കൊല്ലത്തെ കീഴടക്കി ഫൈനലിലേക്കു മുന്നേറി. തിരുവനന്തപുരത്തെ 54-66നു തോല്‍പ്പിച്ചാണ് ആലപ്പുഴയുടെ ഫൈനല്‍ പ്രവേശം.
ആണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ ആലപ്പുഴ 71-51ന് മലപ്പുറത്തെയും തിരുവനന്തപുരം 64-23ന് എറണാകുളത്തെയും തൃശൂര്‍ 38-13ന് പാലക്കാടിനെയും കോട്ടയം 87-37ന് കണ്ണൂരിനെയും തോല്‍പ്പിച്ച് സെമി ടിക്കറ്റ് കരസ്ഥമാക്കി.
Kerala
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ ഡ്രൈവിംഗ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കർ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.
Kerala
കോഴിക്കോട്: കുറ്റ്യാടി കട്ടിപ്പാറയിലെ ജനവാസമേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്. പോത്തിന്റെ മുന്നിൽപ്പെട്ട യാത്രക്കാർ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച പകൽ മുതലാണ് ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ടുതുടങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എന്നാൽ, ഇതുവരെ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്ഥിതി ചെയ്യുന്ന ‘റെഡ് സ്റ്റാർ' പ്രസിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തീപിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയുടെ പിന്നിലാണ് തീപിടിത്തമുണ്ടായത്. പ്രിന്റിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നതും പേപ്പറുകൾ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു.
മെഷീനുകളും പ്രിന്റ് ചെയ്യാനായി എത്തിച്ച വലിയ അളവിലുള്ള കടലാസ് റീലുകളും ബണ്ടിലുകളും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്ക് പുറമേ നിരവധി ബാറ്ററികളും എട്ടോളം എസി ഔട്ട് ഡോർ യൂണിറ്റുകളും ഉരുകിനശിച്ചു. ഒരു കോടിയുടെ പേപ്പർ റീലുകൾ മാത്രം നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
International
ദോഹ: കോഴിക്കോട് - ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഖത്തർ എയർവേയ്സിന്റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി, തുടർന്ന് 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകും.
ദോഹയിൽനിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.
Kerala
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു. പകരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു.
ജില്ലയിൽ പൂർണമായി നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെയാണ് കളക്ടർ തീരുമാനം മാറ്റിയത്.
ഈ നിശ്ചിത പരിധിക്കുള്ളിൽ നാല് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിന് തടസമുണ്ടാകില്ല. വോട്ടെണ്ണൽ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ കൗണ്ടിംഗ് സെന്ററുകൾക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
കോഴിക്കോട്: 151 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തിൽ നിന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്.
അൽഫാത്ത് വലിയതോതിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് ഡാൻസാഫിന് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ അവധിക്കാലമായതിനാൽ എംഡിഎംഎയ്ക്ക് ആവശ്യക്കാരേറിയെന്ന് ഇയാൾ മൊഴി നൽകി.
ഇതിനാലാണ് വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്നും ഇയാൾ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എംഡിഎംഎ എത്തിച്ചതായി പ്രതി മൊഴി നൽകി.
Kerala
മലപ്പുറം: ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി.അന്‍വര്‍. മറിച്ചുസംഭവിച്ചാൽ റിയാസ് കമ്മലിടണ്ട മൊട്ടയടിച്ചാല്‍ മതി. ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയാറാണോയെന്നും അന്‍വര്‍ ചോദിച്ചു.
65000 ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. തനിക്ക് 25000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികളെല്ലാം യുഡിഎഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളുമുണ്ട്.
ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധവോട്ടുകളുണ്ട്. അതെല്ലാം യുഡിഎഫിനു ലഭിച്ചു. കോഴിക്കോട് ജില്ലയിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം റിയാസാണ്. സിപിഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു.
ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിലടക്കം അഴിമതി നടന്നുവെന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തതെന്നും അൻവർ ചോദിച്ചു.
Kerala
കോഴിക്കോട്: രാത്രി ഉറങ്ങാൻ കിടന്ന വിദ്യാർഥിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് വൈഗ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഏഴരയോടെ വീട്ടുകാര്‍ വൈഗയെ ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് താമരശേരിയിൽ ചെമ്പ്ര പുലിയാറക്കുന്ന് ശിൽപ്പയ്ക്കാണ് (20) പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുവച്ചാണ് കടിയേറ്റത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്തുവച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
സ്ട്രോംഗ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ ഏജന്റിനെ അറിയിച്ചിരുന്നുവെന്നു പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിവരം വിളിച്ചറിയിച്ചത്. ഒമ്പതുമണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നു.
സ്ട്രോംഗ് റൂം അല്ല തുറന്നതെന്ന ഉദ്യോഗസ്ഥരുടെ അവകാശവാദം ഫാത്തിമ തഹ്ലിയ തള്ളുകയും ചെയ്തു. തുറന്ന റൂമിന്റെ മുകളില്‍ ‘സ്ട്രോംഗ് റൂം’ എന്നു വ്യക്തമായി എഴുതിയിട്ടുണ്ടെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥര്‍ ഉള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവിടെ പ്രവേശിക്കാന്‍ അവകാശമുണ്ടായിട്ടും തടഞ്ഞത് ദുരൂഹമാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ മുറി തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എം.കെ. രാഘവന് എംപി, ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധമുയര്‍ത്തി. സ്ട്രോംഗ് റൂമിനു സമീപത്തെ റൂം അടയ്ക്കണമെന്നും ഇതിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളാണു ജെഡിടിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥികളെയോ അവരുടെ ചീഫ് ഏജന്റുമാരെയോ മുന്‍കൂട്ടി അറിയിക്കാതെ സ്ട്രോംഗ് റൂം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തുറന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം ആണ് തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കോഴിക്കോട് സൗത്ത് മണ്ഡലവുമായി ബന്ധപ്പെട്ട മുറിയാണ് തുറന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു.
പേരാമ്പ്ര മണ്ഡലത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ക്കും മറ്റ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, എല്‍ഡിഎഫ് ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
Kerala
കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ചു പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ. കോഴിക്കോട് ജില്ലയിലെ ഏഴു മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നതായാണ് പരാതി.
തുറന്നതു സ്ട്രോംഗ് റൂം അല്ലെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിംഗുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂമാണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഏതു റൂം തുറന്നാലും അതു ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നു ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം സ്ട്രോംഗ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടിനാണ് വിളിച്ച് അറിയിച്ചത്. ഒമ്പതിന് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.
ഇതിനിടെ, കോണ്‍ഗ്രസ് ആരോപണം തള്ളി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു. രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച ആളുകൾക്ക് സ്ഥാനാര്‍ഥിത്വം നല്കാന് ഡിസിസി തയാറായിരുന്നില്ല. ഇതിനെതിരെ പരസ്യമായി അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.
ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.
അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
Kerala
കോഴിക്കോട്: ട്രെയിനിൽ കടത്തുകയായിരുന്ന നാൽപ്പതു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിലുണ്ടായ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവരെ ചേദ്യം ചെയ്തെങ്കിലും നോട്ടീസ് നൽകി വിട്ടയച്ചു.
രാവിലെ പതിനൊന്നിന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു
Kerala
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.
15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞു പോയ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കൊയിലാണ്ടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
Kerala
കായംകുളം: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റെയും ലതികയുടെയും മകൻ ഗിരിപ്രകാശാണ് (23) മരിച്ചത്.
ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കിവച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: മലബാറില്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും കനത്ത പോളിംഗിൽ വലിയ പ്രതീക്ഷയിൽ മുന്നണികൾ. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള കോഴിക്കോടും മലപ്പുറത്തും മുന്നണികളുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പോളിംഗാണു നടന്നത്. തരംഗത്തിന് സമാനമായ ഫലമായിരിക്കും ഈ ജില്ലകളില്‍ ഉണ്ടാകുക എന്നാണ് വോട്ടെടുപ്പിനുശേഷം യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്.
മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ച് മലപ്പുറം തൂത്തുവാരുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രഖ്യാപനം. ഇരുപത് വര്‍ഷമായി എംഎല്‍എമാരില്ലാത്ത കോഴിക്കോട്ട് കോണ്‍ഗ്രസും ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
പോളിംഗ് ഉയര്‍ന്നാല്‍ അത് യുഡിഎഫിനും കുറഞ്ഞാല്‍ അത് എല്ഡിഎഫിനുമെന്നതാണ് പൊതുവേയുള്ള രാഷ്ട്രീയ ചിത്രമെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം കോഴിക്കോട്ടെ അഞ്ച് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടായെന്ന് എന്‍ഡിഎയും പറയുന്നു. എന്തായാലും കാടടച്ച് നടത്തിയ പ്രചാരണം വെറുതേയായില്ലെന്ന ആശ്വാസത്തിലാണ് മുന്നണികള്‍.
Kerala
കണ്ണൂർ: കണ്ണൂരിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിൽനിന്ന് പുറത്തിറങ്ങാനാവാത്തവിധം സിപിഎം പ്രവർത്തകർ വളയുകയായിരുന്നെന്ന് പറയുന്നു. സംഘർഷത്തിൽ പലർക്കും മർദനമേറ്റു. പോലീസെത്തിയാണ് പലയിടത്തും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ പുറത്തിറക്കിയത്. പോലീസ് ഇല്ലാതിരുന്നയിടങ്ങളിലാണ് യുഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലും സംഘർഷമുണ്ടായി. പയ്യാനിയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിലെ ബൂത്തിലാണ് സംഘർഷമുണ്ടായത്. യുഡിഎഫ് മതംപറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ സംഘർഷമുണ്ടാക്കുകയാണെന്നാണ് പറയുന്നത്. പോലീസെത്തിയാണ് ഇവരെ പറഞ്ഞുവിട്ടത്.
District News
കോഴിക്കോട്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. പള്ളികളില്‍ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടന്നു. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് പള്ളികളില്‍ ചടങ്ങുകള്‍ നടന്നത്.
രാത്രി 8 മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധനയും തുടര്‍ന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കലും നടന്നു. താമരശേരി മേരി മതാ കത്തീഡ്രലിൽ തിരുകർമങ്ങൾക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു.രാവിലെ 7 ന് ദിവ്യബലിയോടനുബന്ധിച്ച് നടന്ന കാലു കഴുകൽ ശുശ്രുഷയും ബിഷപ് നിർവ്വഹിച്ചു. വികാരി ഫാ.തോമസ് ചിലമ്പിക്കുന്നേൽ, അസി.വികാരി ഫാ.എഡ് വിൻ കോനൂക്കുന്നേൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും കാല്കഴുകല്ശുശ്രൂഷയും നടന്നു. കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കാര്‍മികത്വം വഹിച്ചു.ഇന്ന് രാവിലെ 7.30-ന് കുരിശിന്റെ വഴി കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ എത്തിച്ചേരും. തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കും.
പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ സൈമൺ കിഴക്കേകുന്നേൽ കാർമികത്വം വഹിച്ചു. കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ വികാരി ഫാ അനീഷ് പുളിച്ചമാക്കൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി. തിരുക്കർമങ്ങൾക്ക് ഫാ. ജോസ് ഒറവനാം തടത്തില്‍, ഫാ.ജിതിന് പന്തലാടിക്കല്‍,എന്നിവർ സഹകാർമികരായിരുന്നു .
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിച്ചു.ഫാ.സായി പാറൻകുളങ്ങര വചന സന്ദേശം നൽകി. അസിസ്റ്റന്റ് വികാരിമാരായ ഫാ. സെബാസ്റ്റ്യൻ തോട്ടമറ്റത്തിൽ, ഫാ.സെബാസ്റ്റ്യൻ പെരുംമ്പാപള്ളി, ഫാ.തോമസ് തൈക്കുന്നുംപുറത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു. കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ റെക്ടർ ഫാ.ഡോ.തോമസ് കളരിക്കൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികനായി. നരിനട സെൻറ് അൽഫോൻസ പള്ളിയിൽ വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികനായി, ഫാ.സോജി ഇടമണ്ണേൽ സഹകാർമികത്വം വഹിച്ചു.
കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയിൽ വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ നടന്ന കാൽകഴുകൽ ശ്രുശ്രൂഷയ്ക്ക് വികാരി ഫാ. ജിനോ ചുണ്ടയിൽ കാർമികത്വം വഹിച്ചു. കരിയാത്തുംപാറ സെൻറ് ജോസഫ് പള്ളിയിൽ ഫാ. രാജേഷ് കുറ്റിക്കാട്ട് കാർമികനായി. കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരി ഫാ. ജോസഫ് കൂനാനിക്കൽ കാർമികത്വം വഹിച്ചു. കരികണ്ടൻപാറ സെന്റ് ജോസഫ് ഇടവകയിൽ വികാരി ഫാ. അമൽ കൊച്ചുകൈപ്പേൽ കാർമികത്വം വഹിച്ചു. പാത്തിപ്പാറ സെന്റ് ജോസഫ് ഇടവകയിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോസഫ് പാലക്കാട്ട് കാർമികത്വം വഹിച്ചു.
കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ രാവിലെ ഏഴിന് സിറോ മലബാർ സഭയുടെ ചാൻസലർ ഏബ്രഹാം കാവിൽപുരയിടത്തില്കാൽകഴുകൽ ശുശ്രുഷയും തുടർന്നു വിശുദ്ധകുർബ്ബാനയും അർപ്പിച്ചു. ബഹു. ഷാരോൺ കൊച്ചുപുരയില്‍ പെസഹാ സന്ദേശം നല്കി. വികാരി ഫാ. ബിനു പുളിക്കൽ, അസി. വികാരി ഫാ. എബിൻ മാടശ്ശേരി സിഎസ്ടി ,ഫാ. ജോർജ് മുട്ടത്തുപറമ്പിൽ എസ്ഡിബി എന്നിവർ സഹകാർമികരായിരുന്നു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ വ്യാഴാഴ്ച നടന്ന തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ സഹകാർമികരായി.
Kerala
കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരിൽ നിന്നായി രണ്ടേമുക്കാൽ കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് സമീപത്ത് നിന്നാണ് മുഹമ്മദ് ഹനീഫ പിടിയിലായത്.
ഇയാളിൽ നിന്ന് 517 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റെയ്ഹാനത്തിൽ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരുവരും അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് ലഹരി വാങ്ങാൻ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി വേട്ട. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയെത്തിച്ച് വിൽപന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കാലിക്കച്ചവടം നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്പറേഷന് പരിധിയില്‍പ്പെടുന്ന കിണാശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശേരിയിലേത് ഉള്‍പ്പെടെ നാല് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവിടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകര്‍മ സേനയെ രൂപീകരിച്ചു.
മാങ്കാവ്, പൊക്കുന്ന്, കിണാശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം നടക്കുക. ഈ പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയും കോഴികളെയും മറ്റും പുറത്തേക്ക് തുറന്നുവിടുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയിലെ ബാലുശേരി, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോര്പ്പറേഷന് പരിധിയിലെ നല്ലളത്തും രോഗം സ്ഥിരീകരിച്ചിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ ആൾ വീണു മരിച്ചു. താമരശേരി അടിവാരം മുപ്പതേക്കറിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
താമരശേരിയിൽ താമസിച്ചുവന്നിരുന്ന ഇബ്രാഹിം സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ ചക്കയിടാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. പിടിവിട്ട് പ്ലാവിൽ നിന്ന് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇബ്രാഹിമിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കോഴിക്കോട്: റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനക്കൂട്ടം. തിരക്ക് നിയന്ത്രിക്കാന്‍ പണിപ്പെട്ട് രാഹുലിന്റെ അംഗരക്ഷകരും പോലീസും. അംഗരക്ഷകരുടെ വിലക്ക് മറികടന്ന് വോട്ടര്‍മാരോടു സ്നേഹാന്വേഷണം നടത്തി രാഹുല്‍ഗാന്ധി.
പ്രതീക്ഷിച്ചതിലുമധികം ജനം ഒഴുകിയെത്തിയതോടെ സുരക്ഷാ കാരണങ്ങളാല്‍ ബാലുശേരിയിലെ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ മാറ്റിവയ്ക്കുകയും ചെയ്തു. രാഹുലിനെ കാണാന്‍ തിക്കും തിരക്കും കൂട്ടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. രാഹുലിനെ കാണാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനക്കൂട്ടത്തിനു മുന്നില്‍ പോലീസ് നിസഹായരായി.
നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി മണ്ഡലങ്ങളില്‍ എത്തിയ രാഹുല്‍ഗാന്ധിയെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. നാദാപുരം മണ്ഡലത്തില്‍ ആദ്യമായി നെഹ്റു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തിയത് അണികള്‍ ആവേശകരമാക്കുകയും ചെയ്തു.
കണ്ണൂരില്‍നിന്നു നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയില്‍ രാഹുല്‍ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയതോടെ ആവേശഭരിതരായ ജനക്കൂട്ടം താത്കാലിക ഹെലിപാഡിലേക്ക് ഓടിയടുത്തു. സ്ഥലത്തുണ്ടായിരുന്ന വളരെക്കുറച്ച് പോലീസുകാരും രാഹുല്‍ഗാന്ധിയുടെ അംഗരക്ഷകരും ഒരു നിമിഷം സ്തബ്ധരായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലുമധികം ജനങ്ങളാണ് രാഹുലിനെ കാണാന്‍ എത്തിയത്.
ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരുന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയാണ് സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ഒഴിവാക്കിയത്. ജനബാഹുല്യത്തെ തുടര്‍ന്നുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചാണ് സിആര്‍പിഎഫ് അനുമതി നിഷേധിച്ചത്. പോലീസിന്റെ അനാസ്ഥയാണു സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
വാഹന നിയന്ത്രണം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധി എത്തുന്നതിനു തൊട്ടുമുമ്പു പോലും നിരവധി വാഹനങ്ങള്‍ കടത്തിവിട്ടത് ബാലുശേരിയില്‍ ഗതാഗതകുരുക്കിനു കാരണമായിയെന്നും ഇതടക്കമുള്ള കാരണങ്ങളാലാണു റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നുംആരോപണമുണ്ട്.
പോലീസിന്റെ വീഴ്ചയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് ബാലുശേരിയില്‍ അരങ്ങേറിയത്.
റോഡ്ഷോ മാറ്റിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന "അഞ്ചിന ഗാരന്റി’കള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ഇന്ദിരാ ഗാരന്റി ബസില്‍ രാഹുല്‍ ഗാന്ധി ബാലുശേരി മുതല്‍ നന്മണ്ട വരെ ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു.
സ്ത്രീകള്‍ക്കും സാധാരണക്കാരായ തൊഴിലാളികള്ക്കുമൊപ്പമായിരുന്നു യാത്ര. യാത്രയ്ക്കിടെ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്ഷന് വർധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് അദ്ദേഹം വോട്ടര്‍മാരോട് വിശദീകരിച്ചു. നന്മണ്ടയില് എത്തിയ അദ്ദേഹം ബസില്‍ നിന്നിറങ്ങി സമീപത്തെ ഒരു തുന്നല്‍ കേന്ദ്രം സന്ദര്‍ശിക്കുകയും അവിടെയുള്ള വനിതാ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലൊന്നില്പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ഭൂരിപക്ഷം ഇത്തിരി കുറഞ്ഞാലും സീറ്റുകളെല്ലാം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടമാണ് എല്‍ഡിഎഫിന്. 13ല്‍ മിക്കയിടത്തും ഇഞ്ചോടിഞ്ച്. ബിജെപിക്ക് സ്വാധീനമുള്ളിടത്ത് ഇരുമുന്നണികൾക്കും നെഞ്ചിടിപ്പുണ്ട്. സിറ്റിംഗ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമാണ് എല്‍ഡിഎഫ് സ്ഥാനാർഥികൾ. യുഡിഎഫ് യുവനിരയെ പരീക്ഷിക്കുന്നു.
റിയാസിനെതിരേ പി.വി. അൻവർ
മരുമോനിസം അവസാനിപ്പിക്കുമെന്നാണ് പ്രതിജ്ഞ. ബേപ്പൂരിലെ ഇടതുപക്ഷ പാരമ്പര്യമാണ് അവർക്ക് വിന. കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ക്കൊപ്പം ഇടഞ്ഞ സിപിഎം വോട്ടുകളിലാണ്അന്വറിന്റെ പ്രതീക്ഷ. ബേപ്പൂരിൽ നടത്തിയ വികസനം റിയാസ് വിളിച്ചുപറയുന്നു. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു തദേശ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലുണ്ടായ വോട്ട് വര്‍ധനയിലേക്ക് ഉറ്റുനോക്കുന്നു. അപരന്മാര് അന്‍വറിന് നാല്. റിയാസിന് ഒന്ന്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
കടത്തനാട്ടിൽ തീപാറും
ദൗത്യം ദുഷ്കരമാണെന്ന തിരിച്ചറിവ് എല്‍ഡിഎഫിനുണ്ട്. ആര്‍ജെഡി പ്രതിനിധി കെ.എം. ഭാസ്കരൻ- കെ.കെ.രമ പോരാട്ടം. ബിജെപി ക്ക് കെ. ദിലീപ്. സ്ത്രീ വോട്ടര്‍മാരിലാണ് യുഡിഎഫ്-ആര്‍എംപിഐ പ്രതീക്ഷ. സ്വതന്ത്രന്മാരടക്കം എട്ടു സ്ഥാനാര്‍ഥികൾ
നാട്ടങ്കം
ഒരേ നാട്ടുകാരാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. കാസിമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംഎല്‍എ ലിന്റോ ജോസഫും. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ നിര്‍ണായകം. എന്‍ഡിഎ മുന്നണിയില്‍ ട്വന്റി-ട്വന്റിക്കു വേണ്ടി പോരാടുന്ന സണ്ണി തോമസിനും ക്രിസ്ത്യന്‍ വോട്ടുകളിൽ നോട്ടമുണ്ട്. ചൂലുമായി എഎപിയും കളത്തിലുണ്ട്.
സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടി മനമറിയിച്ചിട്ടില്ല. അടിവലികള്ക്കു സാധ്യതയുണ്ട്. തുരങ്കപാതയാണ് ലിന്റോ ജോസഫിന്റെ തുറുപ്പുചീട്ട്.
പത്ത് വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍, വന്യമൃഗശല്യം, കാര്‍ഷിക മേഖലയുടെ തളര്‍ച്ച, തിരുവമ്പാടിയിലെ പ്രാദേശിക വിഷയങ്ങള്‍ എന്നിവ പ്രചാരണവിഷയങ്ങളാണ്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
കുന്നമംഗലത്തെ അടിയൊഴുക്കുകള്‍
2011 മുതല്‍ ഇടതിനൊപ്പം. ന്യൂനപക്ഷവോട്ടുകള്‍ ഏറെ. സാമുദായിക അടിയൊഴുക്കുകള്‍ പ്രവചനാതീതം. എൽഡിഎഫ് പി.ടി.എ. റഹീമിനെ നിർത്തിയത് വിജയം മാത്രം തേടി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അട്ടിമറി ജയം പ്രതീക്ഷിക്കുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ മുന്നേറ്റം യുഡിഎഫ് പ്രതീക്ഷ. ബിജെപി ഉത്തരമേഖലാ പ്രഭാരി വി.കെ. സജീവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ട് മുന്നണികൾക്ക് രണ്ടുവീതം അപരന്മാർ. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
നവ്യാശങ്ക
മുന്‍ മേയറും സിറ്റിംഗ് എംഎല്‍എയുമായ തോട്ടത്തില്‍ രവീന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. യുഡിഎഫിന് എളുപ്പമാകില്ല. നവ്യ ഹരിദാസ് നേടുന്ന വോട്ടുകളെക്കുറിച്ചുള്ള ആശങ്ക രണ്ടു മുന്നണികൾക്കും. കെ. ജയന്തിന് രണ്ടും തോട്ടത്തില്‍ രവീന്ദ്രന് മൂന്നും അപരന്മാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
അപരന്മാർ വള്ളിയാകുമോ?
മുസ്ലിം ലീഗ് കോട്ട. യൂത്ത് ലിഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനോട് ഏറ്റുമുട്ടുന്നത് സിപിഎം സ്വതന്ത്രനായ സലിം മടവൂര്‍. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി ഗിരി പാമ്പനാൽ. പി.കെ. ഫിറോസിന് രണ്ടും സലിം മടവൂരിന് മൂന്നും അപരന്മാർ. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളും ഇവിടെ. 13 പേർ.
ചെങ്കോട്ടയിൽ ശശീന്ദ്രൻ
സിപിഎമ്മിന്റെ കോട്ട. എന്‍സിപി ശരദ്്പവാര് വിഭാഗം പ്രതിനിധിയും സിറ്റിംഗ് എംഎല്‍എയുമായ എ.കെ. ശശീന്ദ്രന് ഇടതുകുപ്പായത്തിൽ. വനംവകുപ്പിനെതിരേ ഉയര്‍ന്ന അതൃപ്തി മുതലാക്കാൻ വിദ്യാ ബാലകൃഷ്ണനിലൂടെ യുഡിഎഫും.
ബിജെപി കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, കര്‍ഷക സംഘടനയായ വി ഫാമിന്റെ പ്രതിനിധി അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ എന്നിവരുമുണ്ട്. വനംമന്ത്രിയെ തോൽപ്പിക്കാൻ വോട്ടുകള്‍ വിഘടിപ്പിക്കാനാണ് സുമിന്റെ പദ്ധതി. പാര്‍ട്ടിയിലെ തല്ല് ബാധിക്കുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത്പവാര്‍ വിഭാഗത്തിന് ലഭിച്ചതും തിരിച്ചടിയാണ്. അജിത്പവാര്‍ വിഭാഗം പ്രതിനിധി പി.കെ. ശശീന്ദ്രനും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ. ശശീന്ദ്രന് മത്സരിച്ചത്. കാഹളമൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം. എ.കെ. ശശീന്ദ്രന് ഒരു അപരന് കൂടിയുണ്ട്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
ആടിയാടി കുറ്റ്യാടി
സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ വാശിയേറിയ രാഷ്ട്രീയപോരാട്ടമാണ്. സിറ്റിംഗ് എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി എല്‍ഡിഎഫ് പോരാളി. മുന്‍ എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള യുഡിഎഫിന്റെ പ്രതീക്ഷ. നേരിയ വോട്ടിന് ആരും ജയിക്കാം, തോല്‍ക്കാം.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാംദാസ് മണലേരിയുമുണ്ട്. ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് ഓരോന്നു വീതം അപരന്മാരുണ്ട്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.
കൊയിലാണ്ടി
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിര്‍ന്ന സിപിഎം നേതാവ് കെ. ദാസൻ എൽഡിഎഫും. യുവ ബിജെപി നേതാവ് പ്രഫുല്കൃഷ്ണനുമുണ്ട്. ഏറെ ജനകീയനാണ് കെ. ദാസൻ. എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചാല്‍ അത് മറ്റു മുന്നണികളുടെ വോട്ടുനിലയില്‍ കാര്യമായ മാറ്റം വരുത്തും. പ്രവീണ്‍കുമാറിന് രണ്ടും കെ.ദാസന് ഒരാളും അപരന്മാരുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
മൂന്നിലൊന്ന്
സിറ്റിംഗ് എംഎല്‍എയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവിലിനോട് ഏറ്റുമുട്ടുന്നത് യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. ടി. റെനീഷ് എന്‍ഡിഎ സ്ഥാനാര്‍ഥി. റെനീഷ് നേടുന്ന വോട്ടുകള്‍ നിർണായകം. അടിയൊഴുക്കുകളുമുണ്ട്.
ഗ്ലാസ് ചിഹ്നത്തിൽ പ്രചാരണം തുടങ്ങിയ അഹമ്മദ് ദേവര്‍കോവിലിനു തിരിച്ചടിയായി ചിഹ്നം മാറി. മൂന്നു സ്ഥാനാർഥികളേയുള്ളൂ.
തീയായി തഹ്ലിയ
യൂത്ത്ലീഗിന്റെ തീപ്പൊരി നേതാവ് 34കാരിയായ ഫാത്തിമ തഹ്ലിയ, 76കാരനായ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും. ഉറച്ച എൽഡിഎഫ് കോട്ട. എന്‍ഡിഎയ്ക്ക് വേണ്ടി മോഹനനാണ്.
കോഴിക്കോട് കോര്പറേഷന് കൗൺസിലറായ തഹ്ലിയ സ്ത്രീ, യുവ വോട്ടുകൾ നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അപരൻമാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
നാദാപുരം
സിപിഐ നേതാവ് അഡ്വ. പി. വസന്തത്തെ രംഗത്തിറക്കിയ എല്‍ഡിഎഫിന് ഇത്തവണയും ആശങ്കയില്ല. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.എം. അഭിജിത്തിന് ഇടതുകോട്ട തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി വിപിന്‍ചന്ദ്രൻ. ആ മുന്നണിയിൽ ചില അസ്വാരസ്യങ്ങളുണ്ട്. അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
യുവത്വത്തിന്റെ ഏറ്റുമുട്ടൽ
ബാലുശേരി തിരിച്ചുപിടിക്കാനുള്ള ദുഷ്കരദൗത്യമാണ് കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്.സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവ് എതിരാളി. യുവത്വത്തിന്റെ ഏറ്റുമുട്ടൽ.
സച്ചിൻദേവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ എല്‍ഡിഎഫ് എടുത്തുപറയുന്നു. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വരെ യുഡിഎഫ് ചര്‍ച്ചയാക്കുന്നു. എന്‍ഡിഎയ്ക്ക് സി.പി. സതീഷാണ്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.
District News
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ യുഡിഎഫ് തെരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്താണ് പരിപാടി. യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. റാലിയില്‍ ഒരു ലക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നെഞ്ചിടിപ്പേറ്റുന്ന ജില്ലയാണ് കോഴിക്കോട്.
എംപിമാര്‍ രണ്ടാളുണ്ടെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസിന് ഒരൊറ്റ എംഎല്‍എ പോലും ഇല്ലാത്ത ജില്ലയാണ് സാമൂതിരിയുടെ തട്ടകം. ഇത്തവണ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ മത്സരരംഗത്തുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം എലത്തൂരില്‍ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ഇടതുകോട്ട വിറപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും രംഗത്തിറക്കി.
ഇരുപത് വര്‍ഷത്തിനിപ്പുറം ഒരു എംഎല്‍എയെങ്കിലും ജില്ലയില്നിന്നുണ്ടാകുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്താല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനത് ഇരട്ടി സന്തോഷമാകും.
2001നുശേഷമുള്ള നാല് തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽനിന്ന് കോൺഗ്രസ് വിജയിച്ചിട്ടില്ല. കൊയിലാണ്ടിയിൽ പി. ശങ്കരനും കോഴിക്കോട് നോർത്തിൽ എ. സുജനപാലുമാണ് ജില്ലയിൽനിന്ന് അവസാനമായി വിജയിച്ച കോൺഗ്രസ് എംഎൽഎമാർ.
മുസ്ലിം ലീഗിന്റെയും കഴിഞ്ഞതവണമുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽനിന്നു നിയമസഭയിലെത്തുന്നത്. 13 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്തും എൽഡിഎഫാണ്. വടകരയിൽ ആർഎംപിയും കൊടുവള്ളിയിൽ മുസ്ലിംലീഗുമാണ് കഴിഞ്ഞതവണ വിജയിച്ചത്.
തദ്ദേശ സ്വയംഭരണ തെര ഞ്ഞെടുപ്പിലെ അട്ടിമറിവിജയം ആവർത്തിക്കാനായാൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടി കരുത്ത് തെളിയിക്കാനാകുമെന്നാണു പ്രതീക്ഷ.
Sports
ന്യൂഡല്‍ഹി: ജൂണിയര്‍ എന്‍ബിഎ ദേശീയ 3x3 ബാസ്കറ്റ്ബോള്‍ ഫൈനല്‍സിന്റെ കലാശപ്പോരാട്ടത്തിന് കേരള ചാമ്പ്യന്മാരായ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് യോഗ്യത നേടി.
കെ.ഡി. ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ പ്രയാഗ്രാജിലെ മാ ശാരദ പബ്ലിക് സ്കൂളിനെ 20-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രോവിഡന്‍സ് ഫൈനലിലെത്തിയത്.
ഫൈനലില്‍ ലുഥിയാനയിലെ സെന്റ് സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളാണ് എതിരാളികള്‍.
Kerala
കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ എരഞ്ഞിക്കലിൽ ഷിഗല്ല പടരുന്നു. കഴിഞ്ഞദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു
പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരിൽ ഷിഗല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിലാണ് കൂടുതലും രോഗലക്ഷണങ്ങൾ കണ്ടത്.
നിലവിൽ 34 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പനങ്ങാട്, ഒളവണ്ണ , കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി.
15000 പക്ഷികളെ ശനിയാഴ്ച കൊന്നെടുക്കും. 20 അംഗ ആർആർടി സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
ആശങ്ക വേണ്ടയെന്ന് മൃഗസംരക്ഷണ വകുപ്പ്. മനുഷ്യരിലേയ്ക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീമി പരിധിയിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. നിലവില്‍ മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വൈറസ് മനുഷ്യരിലേയ്ക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടര്‍ന്നത് എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.
Sports
കൊയിലാണ്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കോഴിക്കോട്ടെത്തി കേരള താരം സഞ്ജു സാംസണ്.
സുഹൃത്തും കേരള ക്രിക്കറ്റ് ടീം താരവുമായ രോഹൻ കുന്നുമ്മലിന്റെ കൊല്ലംചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു സാംസണ് എത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളിൽനിന്നു മാറിനിൽക്കാനായാണ് കോഴിക്കോട്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
എലത്തൂരിലെ റിസോർട്ടിൽ നിന്നുമാണ് സഞ്ജു രോഹന്റെ വീട്ടിലെത്തിയത്. സഞ്ജുവിനെ രോഹന്റെ പിതാവ് സുശീൽ കുന്നുമ്മൽ, മുത്തച്ഛന് ഗോവിന്ദൻ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
കേരള ക്രിക്കറ്റ് താരം സൽമാനും റാഷിദ് ഫറൂഖും കൂടെയുണ്ടായിരുന്നു. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍.
പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്ത സമയത്ത് ദേശീയപാത വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ഇന്ന് ഉച്ചയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ സമാന്തര റോഡ് ഷോ നടത്തി.
ജനപ്രതിനിധിയല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെ വരെ ചടങ്ങില്‍ ക്ഷണിച്ചതിലും മന്ത്രിയെ ഒഴിവാക്കിയതിലും പ്രതിഷേധം പുകയുന്നതിനിടെയാണ് സിപിഎം കോഴിക്കോട്ട് റോഡ് ഷോ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനമെന്നും ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത് ഔദ്യോഗിക ഉദ്ഘാടനത്തിന് ബദലായുള്ള 'സമാന്തര ഉദ്ഘാടനമല്ല' എന്നും മറിച്ച് കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിനെതിരെയുള്ള 'പ്രതീകാത്മക പ്രതിഷേധം' മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്തിനെ ഒഴിവാക്കിക്കൊണ്ടുള്ള ഈ പരിപാടി കേരളത്തെ അപമാനിക്കലാണെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാത്ത ചടങ്ങിൽ ബിജെപിയുടെ കേരള അധ്യക്ഷന്‍ ക്ഷണം കിട്ടി. അദ്ദേഹത്തിന്റെ ആരോപണങ്ങളോട് ജീർണിച്ച രീതിയിൽ മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും അവർ എല്ലാം വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു.
Business
കൊച്ചി: പ്രീമിയം കുക്ക്വെയര്‍, കിച്ചണ്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ വണ്ടര്‍ഷെഫ് കേരളത്തിലെ ആദ്യ ഔട്ട്ലെറ്റ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തുറന്നു.
ബ്രാന്‍ഡിന്റെ 34-ാമത് എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലറ്റ് (ഇബിഒ) കൂടിയായ ഇതിന്റെ ഉദ്ഘാടനം വണ്ടര്‍ഷെഫ് സഹസ്ഥാപകൻ ഷെഫ് സഞ്ജീവ് കപൂറും സഹസ്ഥാപകനും സിഇഒയുമായ രവി സക്സേനയും ചേര്‍ന്നു നിർവഹിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് മൊകവൂർ കാമ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ കുട്ടിയുടെ സ്വർണ ചെയിൻ ഹൈഡ്രജൻ ബലൂൺ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഉത്സവത്തിനു കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.
സ്വർണ ബ്രേസ്ലെറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂൺ. ഉത്സവ ബഹളത്തിനിടയിൽ എപ്പോഴോ കൈയിലെ ബ്രേസ്ലേറ്റിന്റെ കൊളുത്ത് അകന്നു. ഇതോടെ സ്വർണ ചെയിനുമായി ഹൈഡ്രജൻ ബലൂൺ ആകാശത്തേക്കു പറന്നു. ബലൂൺ സ്വർണാഭരണവുമായി ഉയർന്നു പോകുന്നതു നോക്കി നിൽക്കാനല്ലാതെ കുടുംബത്തിനും കാഴ്ചക്കാർക്കും മറ്റൊന്നും കഴിഞ്ഞില്ല.
കുടുംബം സ്തംബ്ധരായി നിൽക്കുന്നതിനിടെ ബലൂൺ എവിടേക്കാണ് ഉയർന്നു പോകുന്നതെന്ന് ചിലർ നിരീക്ഷിച്ചു. അകാശത്തേക്ക് ഉയർന്നു പൊങ്ങിയ ബലൂൺ ഒടുവിൽ ഭാഗ്യത്തിനു ക്ഷേത്രപരിസരത്തുള്ള ഒരു വൻ വൃക്ഷത്തിൽ കുടുങ്ങിനിന്നു. കൂറ്റൻ വൃക്ഷത്തിന്റെ തലപ്പത്തു കുടുങ്ങിയ ബലൂൺ എങ്ങനെയെടുക്കുമെന്നതായി പിന്നത്തെ പ്രതിസന്ധി. വലിയ കാറ്റു വല്ലതും അടിച്ചാൽ ബലൂൺ വീണ്ടും പിടിവിട്ടു പറക്കുമോയെന്ന ആശങ്ക വേറെ.
ഒടുവിൽ ചുറ്റും കൂടിയ ജനങ്ങൾക്കിടയിൽനിന്നു മൊകവൂർ പാപ്പിനി സന്തോഷ് എന്നയാൾ മരത്തിൽ കയറാൻ തയാറായി മുന്നോട്ടുവന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കി നിൽക്കുന്നതിനിടെ സന്തോഷ് കൂറ്റൻ മരത്തിന്റെ തലപ്പത്തേക്കു സാഹസികമായി കയറി.
കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആഭരണവുമായി സുരക്ഷിതമായി തിരികെ ഇറങ്ങി. ഹീറോയെപ്പോലെയാണ് സന്തോഷ് തിരികെ ഇറങ്ങിവന്നത്. കൈയടിയോടെ ആളുകൾ സന്തോഷിനെ സ്വീകരിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിനന്ദിച്ചു. കണ്ണുനിറഞ്ഞു നന്ദി പറഞ്ഞ ശേഷമാണ് ആ കുടുംബവും മടങ്ങിയത്.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള്‍ കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനമുണ്ടായത്.
കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് കോളജ് പ്രവർത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും വിലയിരുത്തലുണ്ട്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 പഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും മന്ത്രിസഭായോഗത്തിലെടുത്തു.
Business
കൊച്ചി: കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ബിപിസിഎൽ നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ 16 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ബിപിസിഎൽ റിഫൈനറീസ് ഡയറക്ടർ സഞ്ജയ് ഖന്ന.
ബ്രഹ്മപുരത്ത് സിബിജി പ്ലാന്റ് ഉദ്ഘടനത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപിസിഎൽ നിർമിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതി 2028 മേയിൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 52 ഇടങ്ങളിൽ ബിപിസിഎൽ നേതൃത്വത്തിൽ സിബിജി പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.
26 എണ്ണം ബിപിസിഎൽ നേരിട്ടും 26 എണ്ണം സംയുക്ത സംരംഭമായുമാണ് നടപ്പാക്കുന്നത്. രാജ്യത്തെ മൊത്തം സിബിജി സംരംഭങ്ങളിലെ 25 ശതമാനവും ബിപിസിഎൽ നടപ്പാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോകെമിക്കൽ പാർക്ക് പദ്ധതിക്കു 15,000 കോടി രൂപയാണ് ചെലവു വരുന്നത്.
Sports
ഇരിട്ടി: 11-ാമത് സംസ്ഥാന വനിതാ സബ് ജൂണിയർ ഹോക്കി ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ ജില്ലകൾക്കു ജയം.
ഇന്ന് രാവിലെ മലപ്പുറം പത്തനംതിട്ടയെയും തിരുവനന്തപുരം കോട്ടയത്തെയും നേരിടും. ഉച്ചകഴിഞ്ഞ് കൊല്ലം എറണാകുളവുമായും ആലപ്പുഴ തൃശൂരുമായും മത്സരിക്കും.
Kerala
നാദാപുരം: ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി യാത്രികർ വലഞ്ഞത് മണിക്കൂറുകൾ. ഞായറാഴ്ച്ച രാത്രി 11.30ന് നാദാപുരം - തലശേരി സംസ്ഥാന പാതയിൽ ചേറ്റ് വെട്ടിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
വീട്ടമ്മയും ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബം പെരിങ്ങത്തൂർ ഭാഗത്തുനിന്ന് കാറിൽ യാത്ര ചെയ്യവേ ചെറുതും വലുതുമായി പത്തിലേറെ വരുന്ന പന്നികൾ കാറിന് മുന്നിലൂടെ ഓടുകയായിരുന്നു.
ഇതിനിടെ ഒരെണ്ണം കാറിൽ ഇടിക്കുകയും കാറിനടിയിൽപ്പെടുകയുമായിരുന്നു. ഇതോടെ കാർ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനാകാതെ റോഡിൽ കുടുങ്ങി. തുടർന്ന് കാർ യാത്രികർ പോലീസ് സഹായം തേടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ സമയം എടുത്ത് കാറിന്റെ പിൻഭാഗം ഉയർത്തി പന്നിയെ കയറിൽ ബന്ധിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു.
നാദാപുരം - തലശേരി റോഡിൽ പന്നിശല്യം ഏറെയുള്ള പ്രദേശമാണ് ചേറ്റ് വെട്ടി. പന്നികൾ റോഡിന് കുറുകെ ഓടി ഉണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: അന്താരാഷ്ട്ര പ്രാധാന്യമുള്ള കോഴിക്കോട്ടെ കോട്ടൂളി തണ്ണീര്‍ത്തടത്തെ റാംസര്‍ സൈറ്റായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി ഉത്തരവിട്ടു.
പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഈ പ്രദേശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നുചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സരോവരം പ്രകൃതിസംരക്ഷണ സമിതിയടക്കം നല്കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
കോട്ടൂളി തണ്ണീര്‍ത്തടത്തെ റാംസര്‍ സൈറ്റായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. സംസ്ഥാനസര്‍ക്കാരും കേന്ദ്ര പരിസ്ഥിതിമന്ത്രാലയവും ഇതിനാല്‍ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനുള്ള പ്രക്രിയ നടന്നുവരികയാണെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.
2025 ഒക്ടോബര്‍ എട്ടിനു നടന്ന സ്റ്റേറ്റ് വെറ്റ്ലാന്‍ഡ് അഥോറിറ്റി യോഗം ഇതിനായുള്ള വിവരശേഖരണത്തിന് അംഗീകാരം നല്‍കിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമായ ഈ പ്രദേശത്ത് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്കി.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു. മരിച്ച തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
കോഴിക്കോട്: ഹോട്ടൽ അടിച്ചു തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിലെ അളിയൻസ് എന്ന ഹോട്ടൽ അടിച്ച് തകർത്ത മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷ് (28) ആണ് പിടിയിലായത്.
സംഭവത്തിൽ മറ്റ് രണ്ടുപേർക്കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു.
ഇതോടെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇവരെ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. ഹോട്ടലിന് മുൻപിലെ ബോർഡും ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പ് പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ഏകദേശം 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
Kerala
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ എല്ലാം കുത്തി നിറച്ച നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഗോഡൗണിലാണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. ഇതാണ് അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയാതിരുന്നതെന്നും ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടുത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം സ്ഥാപനത്തിന്റെ മാനേജര്‍ നൽകിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഫോറൻസിക് സംഘവും പരിശോധനയ്ക്കെത്തും.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിക്ക് കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയുടെ ആദരം. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ തുടർന്നുവരുന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം
"ഹൃദയപൂർവം കേളി'യുടെ (ഒരുലക്ഷം പൊതിച്ചോർ പദ്ധതി) ഭാഗമായി ആശുപത്രിയിലെ അന്തേവാസികളുടെ പാചകക്കാരന്റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളി നൽകിവരികയാണ്. കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള "സ്നേഹ സ്പർശം' കൂട്ടായ്മയാണ് സഹായധനം കണ്ടെത്തുന്നത്.
കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ "സ്പർശം 2026'ന്റെ ഭാഗമായി ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. ചടങ്ങിൽ സീനിയർ ഡോക്ടർ ബിജു അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്ന് കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ പാറോപ്പടി മൊമന്റോ ഏറ്റുവാങ്ങി. സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക.
ചൊവ്വാഴ്ച വൈകുന്നേരം 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളുമെത്തി.
നാലുനിലക്കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് തീപടർന്നെന്നാണ് പ്രാഥമിക വിവരം. റമസാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു.
District News
കോടഞ്ചേരി:നെല്ലിപ്പൊയിൽ വില്ലേജിനെ പൂർണമായും ഒരു വനാധിഷ്ടിത വില്ലേജാക്കി മാറ്റി റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ചിലർ നൽകിയ അപേക്ഷയിൽ സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചതിൽ പ്രതിഷേധിച്ച് നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റർ നാഷണലും ആരാമം സ്വയംസഹായ സംഘടനയും ചേർന്നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നെല്ലിപ്പൊയിൽ വില്ലേജിലെ എട്ട്, ഒന്‍പത്, പതിനൊന്ന് വാർഡുകൾ കോടഞ്ചേരി വില്ലേജിൽ ചേർക്കുവാനും പകരം കോടഞ്ചേരി വില്ലേജിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ നെല്ലിപ്പൊയിൽ വില്ലേജിൽ ലയിപ്പിച്ച് വില്ലേജ് അതിർത്തികൾ പുനക്രമീകരിക്കാനാണ് ശ്രമം നടക്കുന്നത്.
വില്ലേജ് പുനക്രമീകരണ പ്രാഥമിക നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും മേൽവിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ആരാമം സ്വയം സഹായ സംഘം പ്രസിഡന്റ് ജോയി നൂറാനാനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഓയിസ്ക പ്രസിഡന്റ് സാബു അവണൂർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം വിൽസൺ തറപ്പേൽ, ജോസഫ് മൂത്തേടത്ത്, പോൾസൺ അറക്കൽ, ജോസ് ഐരാറ്റിൽ, ആന്റണി നീർവേലിൽ, സണ്ണി തടത്തേൽ, സേവ്യർ കിഴക്കേകുന്നേൽ, സിബി അവണ്ണൂർ, ഓയിസ്ക ട്രഷറർ ജിജി കുരുവിക്കടയിൽ എന്നിവർ പ്രസംഗിച്ചു.
District News
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസീന്റെയും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷം ഇന്നലെ ആരംഭിച്ചു.
പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ പ്രതിഷ്ഠ എന്നിവക്കു ശേഷം വികാരി ഫാ. ഏബ്രഹാം വള്ളോപ്പിള്ളി കൊടി ഉയർത്തി. തുടർന്ന് രൂപതയിലെ നവ വൈദീകരായ ഫാ. എഡ്വിൻ കോനുക്കുന്നേൽ, ഫാ. നവീൻ പുറത്തൂട്ട്, ഫാ. സെബിൻ തോട്ടമറ്റത്തിൽ, ഫാ. അലൻ പോത്തനാമൂഴി, ഫാ. ജെറാൾഡ് പള്ളത്ത്, ഫാ. സാവിയോ മലമ്പേൽ, ഫാ. അരുൺ തുറവക്കൽ എന്നിവരുടെ കാർമികത്വത്തിൽ സമൂഹ ബലി അർപ്പിച്ചു.
ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമ്മങ്ങൾ, സെമിത്തേരി സന്ദർശനം, സാരി ലേലം എന്നിവക്കു ശേഷം കോഴിക്കോട് എം.റ്റി. ക്രിയേഷൻസ് അവതരിപ്പിച്ച മെഗാഷോയും അരങ്ങേറി. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി. വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ ഫാ. ഷെറിൻ പുത്തൻപുരക്കൽ (റസിഡന്റ് മാനേജർ രാഷ്ട്രദീപിക, കോഴിക്കോട്).
6.45 ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, വചന സന്ദേശം, സമാപനാശീർവാദം, വാദ്യമേളങ്ങൾ, നേർച്ച ഭക്ഷണം. സമാപന ദിനമായ നാളെ രാവിലെ 6.30 ന് ദിവ്യബലി. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ (രൂപതാ ഡയറക്ടർ കെസിവൈഎം). തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സാരിലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക്.
Viral
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ സ്കൂട്ടർ യാത്രികനെ ചങ്കൂറ്റത്തോടെ നേരിട്ട ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തിരക്കേറിയ സിഗ്നലിൽ കാത്തുനിൽക്കാൻ മടിച്ച് കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച മധ്യവയസ്കനെയാണ് ഈ അമ്മ ഒറ്റയ്ക്ക് തടഞ്ഞത്.
റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാത കൈയേറിയ സ്കൂട്ടർ യാത്രക്കാരന്റെ മുന്നിൽ വഴികൊടുക്കാതെ ഉറച്ചുനിന്ന ഇവർ, താൻ മാറില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. സ്കൂട്ടർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചിട്ടും ഒരടി പോലും പിന്നോട്ട് മാറാൻ അവർ തയ്യാറായില്ല.
ഇതോടെ വാക്കുതർക്കമായിട്ടും യാത്രക്കാരൻ പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ, തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്ത് നിയമലംഘനം ക്യാമറയിൽ പകർത്താൻ അവർ തീരുമാനിച്ചു.
ദൃശ്യങ്ങൾ പകർത്തി നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഒടുവിൽ സ്കൂട്ടർ യാത്രികൻ പരാജയം സമ്മതിച്ച് വാഹനം പിന്നോട്ട് എടുത്ത് റോഡിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
'അഫ്ലൂ സ്റ്റോറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോ, വിജയ് ചിത്രം ബിഗിലിലെ 'സിങ്കപ്പെണ്ണേ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രചരിക്കുന്നത്.
വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്ന ആൾക്ക് നേരെ തമ്പ്സ് അപ് കാണിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന അമ്മയുടെ ആത്മവിശ്വാസം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന പരാതി ശക്തമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരിയായ ഒരമ്മയുടെ ഈ ധീരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
"ഇതൊരു റിട്ടയേർഡ് ടീച്ചർ ആയിരിക്കും", "ഫോൺ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവർ കാണിച്ചുതന്നു", "കേരളത്തെ ഇത്തരം നിയമലംഘകരിലേക്ക് വിട്ടുകൊടുക്കരുത്" എന്നിങ്ങനെ പോകുന്ന കമന്റുകൾ ഈ അമ്മയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണ്.
നിയമം ലംഘിക്കുന്നവർക്ക് ഒരു താക്കീതായും പ്രതികരിക്കാൻ മടിക്കുന്നവർക്ക് ഒരു പ്രചോദനമായും മാറിയിരിക്കുകയാണ് ഈ 'സിങ്കപ്പെണ്ണ്'.