അബ്ദുള്‍റഷീദും മകള്‍ നൂറ സൈനബും.
കോഴിക്കോട്: ചുട്ടു പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാന്‍ അബ്ദുള്‍ റഷീദും മകള്‍ നൂറ സൈനബും ചേര്‍ന്ന് ആരംഭിച്ച എളിയ സംരംഭം നാടാകെ പടര്‍ന്നുപന്തലിച്ച് കൂറ്റന്‍ ആല്മരങ്ങള് പോലെ ഭൂമിക്ക് തണലും ജീവശ്വാസവുമേകുകയാണ്. ജീവശ്വാസം നല്ലതും സുഗന്ധപൂരിതവുമാകണം. ആ ഉദ്ദേശത്തില്‍ പുതിയ ഒരു പദ്ധതി കൂടി ആരംഭിച്ചിരിക്കുകയാണ് അബ്ദുള്‍റഷീദ്. 1000 കാട്ടുചെമ്പകങ്ങള് നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്കാണ് ഈ പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. 2017 ല്‍ താമരശേരി കേന്ദ്രീകരിച്ച് അബ്ദുള്‍ റഷീദും നൂറയും ചേര്‍ന്ന് ആരംഭിച്ച "പ്ലാന്റ്സ് ഔവര്‍ പാഷന്' എന്ന കൂട്ടായ്മ പ്രവര്‍ത്തനത്തിലെ വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഏകദേശം 50 മീറ്റര്‍ ചുറ്റളവില്‍ സുഗന്ധം പരത്തുന്ന കാട്ടുചെമ്പകത്തിന്റെ 167 തൈകള്‍ ഇതിനകം അബ്ദുള്‍റഷീദ് വിവിധ സ്ഥാപനങ്ങളിലും വീടുകളിലും നട്ടുപിടിപ്പിച്ചു കഴിഞ്ഞു.
ഒരു ചെടി നട്ട് കൈയും കഴുകി സ്ഥലം കാലിയാക്കുന്നതിനു പകരം ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ ക്യു ആര് കോഡ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമൊരുക്കിയാണ് പ്ലാന്റ്സ് ഔവര്‍ പാഷന് ശ്രദ്ധേയമാകുന്നത്. 250 മുതല്‍ 500 രൂപ വരെ വിലയുള്ള കാട്ടുചെമ്പകത്തിന്റെ തൈകള്‍ അബ്ദുള്‍റഷീദ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നട്ടുനല്കും. ചെടിയുടെ സംരക്ഷണത്തിന് ട്രീ ഗാര്‍ഡ് സ്ഥാപിക്കുകയും ചെയ്യും. ചെടി പരിപാലനത്തില്‍ വൈദഗ്ധ്യം നേടിയ ജോലിക്കാരാണ് അബ്ദുള്‍റഷീദിന്റെ സഹായത്തിനുള്ളത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മയ്ക്കായി ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിന് പരിസ്ഥിതി സ്നേഹികള്‍ അബ്ദള്‍ റഷീദിന് ചെറിയൊരു തുക സംഭാവനയായി നല്‍കും. യാതൊരു ലാഭവും ഈടാക്കാതെയാണ് ചെടികള്‍ നട്ടുനല്കുന്നതെന്ന് അബ്ദുള്‍റഷീദ് പറയുന്നു. വഴിയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദ് മെനക്കെടാറില്ല. ചെടി നടുന്നതല്ലാതെ പലരും പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ലാത്തതു തന്നെ കാരണം.
പ്ലാന്റ്സ് ഔവര്‍ പാഷൻ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം വൃക്ഷതൈകള്‍ സൗജന്യമായി നട്ടുപിടിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും 10 രാഷ്ട്രങ്ങളിലും അരയാല്‍ മരത്തിന്റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു 2024 ലെ പ്രധാന ലക്ഷ്യം. ഓക്സിജന്റെ കലവറയായ അരയാല്‍ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു പിന്നില്‍.
ദീര്‍ഘകാലം നിലനില്ക്കുന്നതും വലിയ അളവില്‍ ഓക്സിജന്‍ പുറത്തു വിടുന്നതുമായ വൃക്ഷം അരയാല്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്. യുഎഇ, അജ്മാന്, ഷാര്‍ജ, ദുബായ്, മുസഫ, ഖത്തര്‍, മദീന തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിന് പുറത്ത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബേസ് യൂണിവേഴ്സിറ്റി, പ്രസിഡന്‍സി കോളജ്, ഗ്രീന്‍ ഫീല്‍ഡ് പബ്ലിക് സ്കൂള്‍, ജെയിന് ഹെറിറ്റേജ് സ്കൂള്‍, മൈസൂര്‍ ജെഎസ്എസ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലും അരയാല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ കഴിഞ്ഞു.
കേരളത്തില്‍ ഫറൂഖ് കോളജ്, പിഎസ്എംഒ കോളജ് തിരുരങ്ങാടി, എന്‍ഐടി കോഴിക്കോട്, കക്കോടി തപോവനം എന്നിവിടങ്ങളിലും നിരവധി ക്ഷേത്രങ്ങള്‍, പള്ളികള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളിലും അരയാല്‍ മരങ്ങള്‍ നടാന്‍ സാധിച്ചു. അരയാല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചവരില് ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷംതോറും റിപ്പബ്ലിക് ദിനത്തില്‍ 10000 രൂപയുടെ കാഷ് അവാര്‍ഡും പ്ലാന്റ്സ് ഔവര്‍ പാഷന് നല്‍കാറുണ്ട്. വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന അബ്ദുള്‍ റഷീദ് നിലവില്‍ നാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഎസ്സി ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ നൂറ സൈനബാണ് നാടും നഗരവും മരുഭൂമിയും വരെ പച്ചപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദിന് താങ്ങും തണലുമായി കൂടെയുള്ളത്.
Tags : Local News Nattuvishesham Kozhikode