നിയാമി: സഞ്ചരിച്ചിരുന്ന ട്രക്ക് തകരാറിലായതിനെത്തുടര്‍ന്ന് സഹാറ മരുഭൂമിയില്‍ കുടുങ്ങിപ്പോയ 49 പേര് വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ് മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ വടക്കൻ അഗാദെസ് മേഖലയിൽ കഴിഞ്ഞദിവസമായിരുന്നു ദാരുണസംഭവം.
നൈജറിനും അള്ജീരിയയ്ക്കും ഇടയിലുള്ള പ്രധാന അതിര്‍ത്തിയായ അസമകയ്ക്ക് 80 കിലോമീറ്ററിലധികം പടിഞ്ഞാറു മാറിയാണ് ഇവര്‍ കുടുങ്ങിപ്പോയത്. അയൽരാജ്യമായ മാലിയിൽ ഈദിനോടനുബന്ധിച്ചു നടന്ന മതചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ഇവർ സഞ്ചരിച്ച ട്രക്ക് കേടാകുകയായിരുന്നു. മൊബൈല്‍ സിഗ്നല്‍ പോലും ലഭ്യമല്ലാത്ത പ്രദേശമായിരുന്നു ഇവിടം.
നൈജറില്നിന്നുള്ള നൂറോളം യാത്രക്കാരുമായാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്നും വഴിതെറ്റി ദിവസങ്ങളോളം യാത്ര ചെയ്തശേഷമാണു വാഹനം മരുഭൂമിയില്‍ കുടുങ്ങിപ്പോയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് വാഹനം നന്നാക്കാന്‍ ദിവസങ്ങളോളം പരിശ്രമിച്ചെങ്കിലും വിഫലമായി. കൈവശമുണ്ടായിരുന്ന കുടിവെള്ളം മുഴുവന്‍ തീര്‍ന്നതോടെ യാത്രക്കാര്‍ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു.
സംഘത്തിലെ രണ്ടുപേർ 50 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ച് അതിർത്തിനഗരമായ അസമക്കയിലെത്തി ദുരന്തത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് രക്ഷാപ്രവര്ത്തകസംഘമെത്തി മൃതദേഹങ്ങള്‍ അപകടം നടന്ന സ്ഥലത്തുതന്നെ കൂട്ടക്കുഴിമാടത്തില്‍ സംസ്കരിച്ചു. തകരാറിലായ ട്രക്കിനു ചുറ്റുമായും അടിയിലുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.