ചങ്ങനാശേരി: കഴിഞ്ഞ നാല് പതിറ്റാണ്ടായി മഹാരാഷ്ട്രയിലെ പിന്നാക്ക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഫാദര്‍ ബാബാ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഫാ. ജോര്‍ജ് കാവുകാട്ടിന് മാനവത ഫൗണ്ടേഷന് സന്ത് ഗാഡ്കേ ബാബാ പുരസ്കാരം നല്കി ആദരിക്കുന്നു.
പതിതരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഈ വൈദികന് ലഭിക്കുന്ന പുരസ്കാരം മുംബൈയിലെ ഷഹപുർ നാട്ടുകാര്‍ നല്കുന്ന ഗുരുദക്ഷിണയാണ്.
1950ല്‍ പാലാ പ്രവിത്താനത്ത് പരേതരായ കാവുകാട്ട് ജോസഫ് -മേരി ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായാണ് ഫാ. ജോര്‍ജിന്റെ ജനനം. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ സഹോദര പൗത്രനാണ്. 1978ല്‍ വടവാതൂര്‍ സെമിനാരിയില്‍നിന്നു വൈദിക പരിശീലനം പൂര്‍ത്തിയാക്കി ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിൽനിന്നും എംഎസ്ടി സഭയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു.
തുടര്‍ന്ന് മധ്യപ്രദേശില്‍ ഉജ്ജൈൻ രൂപതയിലെ മാനായില്‍ ഹിന്ദു സന്യാസിയുടെ കുടിലില്‍ അതിഥിയായി താമസിച്ച് മാനാ മിഷന് തുടക്കമിട്ടു. പഞ്ചായത്ത് ദാനം ചെയ്ത തുണ്ട് ഭൂമിയില്‍ സ്വയം കുടിലുണ്ടാക്കി താമസം തുടങ്ങിയ ഫാ.ജോർജ് ഹെര്‍ബോ മിനറല്‍ ചികിത്സകള്‍ക്ക് തുടക്കംകുറിച്ചു. കുട്ടികളുടെ പഠനത്തിന് ചെറിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഈ എളിയ ശുശ്രൂഷ അമ്പതാണ്ടിലേക്കു കടക്കുമ്പോള്‍ ഈ ഗ്രാമം ഇന്ന് ഉന്നതവിദ്യാസമ്പന്നരുടെ നാടായി മാറി. മാനാ ഗ്രാമത്തിലെ സേവനത്തിനുശേഷം ഫാ.ജോര്‍ജ് പൂനയില്‍ ശുശ്രൂഷാദൗത്യം ഏറ്റെടുത്തു.
1990ല്‍ കൊങ്കണ്‍ മേഖലയിലയുള്പ്പെടുന്ന സാംഗ്ലി മിഷന്റെ തുടക്കക്കാരനായി നിയോഗിക്കപ്പെട്ടു. 1995ലാണ് താനാ ജില്ലയിലെ ആദിവാസികളുടെ അതിദരിദ്രമായ ഉള്‍ഗ്രാമങ്ങളിലേക്ക് ഈ വൈദികന് കടന്നുചെന്നത്. ഫാ.ജോർജിന്റെ അനേക വര്‍ഷങ്ങളിലെ അത്യധ്വാനം ഒരു ജനതയെ അറിവിന്റെയും വികസനത്തിന്റെയും പാതയിലേക്കു നയിക്കാന്‍ കാരണമായി.
77വയസുകാരനായ ഫാ.ജോര്‍ജ് കാവുകാട്ട് കര്‍ണാടകയിലെ കാര്‍ക്കളയില്‍ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് സാമൂഹ്യസേവനത്തിനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. നാളെ രാവിലെ പത്തിന് മുംബൈ ടിറ്റ് വാലാ സായിബാബ മന്ദിര്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ.ജോര്‍ജ് കാവുകാട്ട് പുരസ്കാരം ഏറ്റുവാങ്ങും.
Tags : Fr. George Kavukat Sant Gadke Baba Award Maharashtra