ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്കും തുറമുഖത്തിനും വേണ്ടിയുള്ളതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം നുണയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
ഒരു ബിസിനസുകാരന് ഹോട്ടലുകളും കാസിനോകളും നിർമിക്കാനാണു പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ സന്ദർശനത്തിന്റെ 15 മിനിറ്റുള്ള വീഡിയോ ഇന്നലെ രാഹുൽ പുറത്തുവിട്ടു.
“ലോക പരിസ്ഥിതിദിനത്തിൽ ഓരോ യുവ ഇന്ത്യക്കാരുടെയും മുന്നിൽ ഞാൻ ഒരു ചോദ്യം ഉന്നയിക്കുന്നു. ഏതു തരത്തിലുള്ള ഇന്ത്യയാണ് നിങ്ങൾക്കു വേണ്ടത്? കാസിനോകൾക്കായി മഴക്കാടുകൾ നശിപ്പിക്കുന്ന, ഗോത്രവർഗക്കാരെ അവരുടെ ഭൂമിയിൽനിന്ന് ആട്ടിയോടിക്കുന്ന, നാം ശ്വസിക്കുന്ന വായു വിഷമയമാക്കുന്ന അവസ്ഥയാണോ വേണ്ടത്? അതോ നമ്മുടെ പാരന്പര്യം സംരക്ഷിക്കുന്ന, നമ്മുടെ ഗോത്രവർഗക്കാർ സുരക്ഷിതമായ ഇന്ത്യയാണോ വേണ്ടത്?” -രാഹുൽഗാന്ധി എക്സിൽ കുറിച്ചു.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് കേന്ദ്രസർക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “ഒന്നരക്കോടിയിലേറെ മരങ്ങൾ, പൗരാണികമായ പവിഴപ്പാറകൾ, മഴക്കാടുകൾ എന്നിവ ഒരു ബിസിനസുകാരന് ലാഭമുണ്ടാക്കാൻ നശിപ്പിച്ചു’’-രാഹുൽ ഗാന്ധി പറഞ്ഞു.
Tags : Rahul Gandhi Great Nicobar project businessmen