കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഇതുമായി ബന്ധപ്പെട്ട ആദ്യയോഗം വടകരയില്‍ ചേര്‍ന്നു. രാഷ്ട്രീയസമ്മര്ദമുണ്ടാകാന് സാധ്യത ഏറെയുള്ള കേസായതിനാല്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് ഉണ്ടാകുക.സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അന്വേഷണച്ചുമതലയുള്ള റൂറൽ എസ്പി ടി. ഫറാഷ് പറഞ്ഞു. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക.
സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി.കെ. കാസിമിന്റെയും മൊഴിയെടുക്കും. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണമായ ഫലം ലഭിച്ചിട്ടില്ല. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകിയതിനെത്തുടര്ന്നാണു കേസ് പുനരന്വേഷിക്കാന്‍ തീരുമാനമായത്.
വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ അന്വേഷണത്തില്‍ സിപിഎം സൈബര്‍ വിംഗുകളില്നിന്നാണു സ്ക്രീന്‍ഷോട്ട് പ്രചരിച്ചതെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം മെല്ലെപ്പോക്കിലായെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. പിന്നീട്, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
Tags : SIT Kafir screen shot case investigation