എരുമേലി: കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് നേടിയ 78 കാരിയായ സരസ്വതിയമ്മയ്ക്കൊപ്പം 26 വിദ്യാർഥികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പക്ഷി നിരീക്ഷകനുമായി ശബരിമല വനത്തിലൂടെ കൽനടയായി നടന്നത് നാല് മണിക്കൂർ. ഇന്നലെ പരിസ്ഥിതി ദിനത്തിലായിരുന്നു ഈ വേറിട്ട സഞ്ചാരം. നടത്തത്തിനിടെ അന്പതോളം ഔഷധച്ചെടികൾ ഇവർ നട്ടു. ഒട്ടനവധി ഇനങ്ങളിലെ പക്ഷികളെ കണ്ടു പ്രത്യേകതകൾ മനസിലാക്കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 26 അംഗം എൻസിസി വിദ്യാർഥികളാണ് യാത്രയിൽ പങ്കെടുത്തത്. എരുമേലിയിലെ കോയിക്കക്കാവിൽനിന്ന് ഇന്നലെ രാവിലെ 11ഓടെയാണ് യാത്ര ആരംഭിച്ചത്. ശബരിമലയിലേക്ക് അയ്യപ്പ ഭക്തർ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയാണിത്. ഇതുവഴി നടന്ന് നാല് കിലോമീറ്റർ അകലെ അരശുമുടി കോട്ടയിൽ എത്തിയ ശേഷം സംഘം തിരികെ മടങ്ങി.
കായംകുളം എംഎസ്എം കോളജിലെ മുൻ പ്രഫസറും പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.വി. കൃഷ്ണകുമാർ ആണ് വിദ്യാർഥികൾക്ക് വനത്തിലെ വിവിധ കാഴ്ചകളിലെ പ്രത്യേകതകൾ വിവരിച്ചു നൽകിയത്. കഴിഞ്ഞ വർഷം വനമിത്ര അവാർഡ് നേടിയ സരസ്വതിയമ്മ ഊന്നുവടിയുടെ സഹായത്തോടെ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീഫ് യാത്രയ്ക്ക് നേതൃത്വം നൽകി.
Tags : nattu vishesham Saraswathi and her students walked