കെഎസ്ആർടിസി മാവൂർ റോഡ് ഡിപ്പോയിൽ സീലിംഗ് അടർന്നുവീണ ഭാഗം കെ. ജയന്ത് എംഎൽഎ നോക്കി കാണുന്നു.
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചത് ഇതിനാണോ ?
കോഴിക്കോട്: മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ പ്രധാന ബസ് ടെർമിനലിലെ യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലത്തിനു മുകളിലെ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.22 നാണ് സീലിംഗ് വീണത്. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിംഗ് ഇളകി വീഴുകയായിരുന്നു.
മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ഇത് വീണത്. ബസ് കാത്ത് ടെർമിനലിലെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ ആയതിനാൽ ഇവിടെ അധികം യാത്രക്കാരില്ലായിരുന്നു.
അതിനാലാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും അടർന്നു വീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ടെർമിനലിലെ ഒന്നാം നിലയിലെ ജിപ്സം സീലിംഗ് പൊട്ടി വീണിരുന്നു. ഒന്നാം നിലയുടെ ഒരു വശത്ത് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്. ഇതിന് അല്പം മാറിയാണ് ഒന്നാംനിലയിലെ സീലിംഗ് വീണത്.
2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെഎസ്ആർടിസി സമുച്ചയത്തിന്റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും ഇവ അടിയന്തരമായി ബലപ്പെടുത്തണമെന്നും ഇതിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐഐടി സമർപ്പിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്റെ ആവശ്യപ്രകാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘവും ഇക്കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടത്തിൽ വീണ്ടും പരിശോധന നടത്തി ഈ വർഷം ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കെട്ടിടം ആരു ബലപ്പെടുത്തണം, അറ്റകുറ്റപ്പണിയുടെ ചെലവ് ആരു വഹിക്കണം എന്നതുമായി ബന്ധപ്പെട്ട് സർക്കാരും (കെടിഡിഎഫ്സി) പാട്ടക്കാരായ അലിഫ് ബിൽഡേഴ്സും തമ്മിൽ കോടതിയിലെ നിയമതർക്കവും തുടരുകയാണ്.
Tags : Local News Nattuvishesham Kozhikode