തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യംകൊണ്ടു പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദത്തിൽ ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രശസ്ത തീർഥാടന കേന്ദ്രമായ ശിവഗിരി അതിന്റെ ഉന്നതിയിലെത്തിക്കാൻ സർക്കാരിന്റെ എല്ലാ സഹായവുമുണ്ടാകും. ഗുരു സ്വപ്നം കണ്ട കേരളമാണ് യുഡിഎഫ് സർക്കാരിന്റെ മനസിലുള്ളത്. ജാതിമത ചിന്തകൾക്ക് അതീതമായി മതസൗഹാർദത്തോടെ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കേരളത്തിനായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയാണ് ഗുരുസമാധിയിൽ വച്ച് പുതുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 8.30ഓടെ ശിവഗിരി മഠം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണമെന്നു ശിവഗിരിമഠം
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകണമെന്ന് ശിവഗിരിമഠം. മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയെ സംസ്ഥാന സർക്കാരിന്റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന ആവശ്യവും ശിവഗിരിമഠം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനോട് സന്യാസിമാർ അഭ്യർഥിച്ചു.
ശിവഗിരി തീർഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിനു ഭക്തർക്കുള്ള അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആറ് ഏക്കർ ഭൂമി ലഭ്യമാക്കണമെന്നത് അടക്കമുള്ള നിവേദനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ഉൾപ്പടെയുള്ള സന്യാസിമാർ മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
ശിവഗിരി മഠത്തിന്റെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകി.