കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.