സഭയുടെ ദൈവിക ഉത്ഭവവും ശ്ലൈഹികതയും
സഭയുടെ ഉത്ഭവം ദൈവികമാണെന്ന്, ദൈവിക വെളിപാടിന്റെയും ചരിത്രയാഥാർത്ഥ്യങ്ങളുടെയും വെളിച്ചത്തിൽ ക്രൈസ്തവർ വിശ്വസിക്കുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനും ലോകരക്ഷകനുമായ ഈശോമിശിഹാ പന്ത്രണ്ട് ശിഷ്യന്മാരെ പ്രത്യേകം തെരഞ്ഞെടുത്ത് പരിശിലിപ്പിച്ചു. ശ്ലീഹന്മാർ എന്നു വിളിക്കപ്പെട്ട അവർ ഈശോയോടുകൂടി വസിച്ചുകൊണ്ട് അവിടുത്തെ പ്രബോധനങ്ങളിൽനിന്നും പ്രവൃത്തികളിൽനിന്നും ജീവിതത്തിൽനിന്നും സ്വായത്തമാക്കിയ രക്ഷാകരമായ അനുഭവവും രക്ഷയുടെ സന്ദേശവും മനുഷ്യവർഗം മുഴുവനോടും പ്രഘോഷിക്കാൻ ഈശോയാൽ നിയോഗിക്കപ്പെട്ടു. ഇപ്രകാരം ഈശോയിൽനിന്ന് ലഭിച്ച ദൈവികാധികാരത്തിൽ ശ്ലീഹന്മാർ ജനങ്ങളെ രക്ഷയുടെ സുവിശേഷം അറിയിക്കുകയും, അത് സ്വീകരിച്ച് ഈശോയിൽ വിശ്വസിച്ചവർ ഒരു സമൂഹമായിത്തീരുകയും ചെയ്തു. അങ്ങനെയാണ് സഭ ജന്മംകൊണ്ടത്. ഈശോമിശിഹായെ കേന്ദ്രീകരിച്ച് രൂപംകൊണ്ട സമൂഹമാണിത്. ദൈവാത്മാവിനാൽ നയിക്കപ്പെട്ടാണ് ശ്ലീഹന്മാർ സഭാ സമൂഹങ്ങൾക്ക് രൂപം കൊടുത്തത്.
സഭയുടെ ഈ ദൈവികോത്ഭവത്തെ വ്യക്തമാക്കുന്നതാണ് പൗലോസ് ശ്ലീഹായുടെ വാക്കുകൾ "ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് മിശിഹായാണ്' (എഫേ. 2:20) "കർത്താവിൽ പരിശുദ്ധമായ ആലയമായി അത് വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.' (എഫേ. 2:26) കർത്താവിൽനിന്നും ലഭിച്ച അധികാരത്തിലും ദൈവാത്മാവിന്റെ ശക്തിയിലുമാണ് ശ്ലീഹന്മാരും അവരുടെ പിൻഗാമികളും ലോകത്തിന്റെ നാനാദിക്കിലും സുവിശേഷം പ്രഘോഷിച്ച് സഭാസമൂഹങ്ങൾക്ക് രൂപംകൊടുത്തത്.
സുവിശേഷം ഭാരതത്തിൽ
പന്ത്രണ്ട് ശ്ലീഹന്മാരിലൊരുവനായ തോമ്മാശ്ലീഹാ ഒന്നാം നൂറ്റാണ്ടിന്റെ മധ്യശതകത്തിൽ കേരളത്തിലെത്തുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സുവിശേഷം പ്രഘോഷിച്ച് സഭാസമൂഹങ്ങൾക്ക് രൂപംകൊടുക്കുകയും ചെയ്തു. പ്രതിബന്ധങ്ങളുടെയും പ്രതികൂലസാഹചര്യങ്ങളുടെയും നടുവിൽ പ്രാർത്ഥിച്ചും ഉപവസിച്ചും ദൈവത്തിൽ ആശ്രയിച്ച് തോമ്മാശ്ലീഹാ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകന്പയുടെയും സഹിഷ്ണുതയുടെയും ശൈലിയാണ് ഈ പ്രേഷിതദൗത്യനിർവഹണത്തിൽ ശ്ലീഹാ അവലംബിച്ച്ത്. ആരുടെയും രക്തം ചിന്താതെ സ്വന്തം രക്തം ചിന്തിയാണ് തോമ്മാശ്ലീഹാ ഇന്ത്യയിൽ സഭാതരു നട്ടുപിടിപ്പിച്ചത്.
ഇന്ത്യൻ സംസ്കാരത്തിൽ ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ലാത്തവയൊക്കെ പൊതുപൈതൃകമായി അംഗീകരിച്ചും ആദരിച്ചും മാർത്തോമ്മാ നസ്രാണികളുടെ സഭ നൂറ്റാണ്ടുകൾ പിന്നിട്ട് വളർന്നു. വിശ്വാസത്തിൽ ക്രൈസ്തവം, ആരാധനയിൽ പൗരസ്ത്യം, സംസ്കാരത്തിൽ ഭാരതീയം എന്നതാണ് ഈ നസ്രാണി സഭയുടെ വ്യക്തിത്വവും തനിമയും.
ബഹുഭൂരിപക്ഷം വരുന്ന അക്രൈസ്തവ സമൂഹത്തിൽ വളരെ ചെറിയ ന്യൂനപക്ഷമാണെങ്കിലും പൊതുസമൂഹത്തിന്റെ ആദരവും അംഗീകാരവും ആർജിക്കാൻ നസ്രാണികൾക്ക് കഴിഞ്ഞു. അദ്ധ്വാനശീലരും സമാധാനപ്രിയരും ധർമ്മനിഷ്ഠരും വിശ്വസ്തരുമാണ് നസ്രാണികൾ എന്ന് പൊതുസമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റാനും അവർക്ക് കഴിഞ്ഞിരുന്നു. ഇതര മതവിശ്വാസികളുമായി സൗഹാർദ്ദതയിൽ കഴിയാനും ഭരണാധികാരകളോട് കൂറും വിശ്വസ്തതയും പുലർത്താനും അവർക്ക് സാധിച്ചു. അതിനാൽത്തന്നെ ഭരണാധികാരികൾ നസ്രാണി സമുദായത്തെ ആദരിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്തിരുന്നു.
മിഷനറിമാരുടെ ആഗമനം
16ാം നൂറ്റാണ്ടിൽ പാശ്ചാത്യമിഷനറിമാർ ഇന്ത്യയിൽ എത്തിയതോടെ നസ്രാണികൾ ലത്തീൻസഭയുമായി കൂടുതൽ അടുത്ത സന്പർക്കത്തിലേർപ്പെടേണ്ടിവന്നു. ക്രമേണ നസ്രാണി സമൂഹം ലത്തീൻഭരണത്തിലാവുകയും ചെയ്തു. മൂന്നു നൂറ്റാണ്ടോളം ദീർഘിച്ച വിദേശഭരണകാലത്ത് നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും സമ്മിശ്ര അനുഭവങ്ങളാണ് നസ്രാണി സഭയ്ക്കുണ്ടായത്. സഭാപരമായ ഭരണസ്വാതന്ത്ര്യം നഷ്ടപ്പെട്ട സാഹചര്യത്തിൽ പൗരസ്ത്യസുറിയാനി സഭാപാരന്പര്യത്തിൽ അടിയുറച്ച വ്യക്തിത്വത്തിലും തനിമയിലും പുരോഗമിക്കുന്നതിൽ ഏറെ പ്രതിബന്ധങ്ങൾ സഭയ്ക്ക് നേരിടേണ്ടിവന്നു. കൂടാതെ അഖിലേന്ത്യാതലത്തിൽ അജപാലനാധികാരം ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭയുടെ അധികാരപരിധി കേരളത്തിൽ ഭാരതപ്പുഴയ്ക്കും പന്പയ്ക്കും ഇടയ്ക്കായി പരിമിതപ്പെടുത്തപ്പെട്ടു.
വികാരിയാത്തു സ്ഥാപനം
മുകളിൽ സൂചിപ്പിച്ച പരിമിതകളോടെയാണ് നസ്രാണികളായ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1887ൽ രണ്ടു വികാരിയാത്തുകൾ സ്ഥാപിച്ചുകൊണ്ട് നസ്രാണിസഭയുടെ ചരിത്രത്തിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ചത്. തൃശൂർ, കോട്ടയം (ചങ്ങനാശേരി) എന്നീ രണ്ടു വികാരിയത്തുകളാണ് സീറോമലബാർ സഭ എന്ന പേരിൽ വളർന്നു വികസിച്ച് ഇന്നത്തെ അവസ്ഥയിലെത്തിയിരിക്കുന്നത്.
ലത്തീൻ ഭരണത്തിൽ പൗരസ്ത്യ സുറിയാനി റീത്തിന് സംഭവിച്ച അധോഗതി പരിഹരിച്ച് റീത്ത് പുനരുദ്ധരിക്കുക, സുറിയാനി കത്തോലിക്കർക്ക് വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ഉണ്ടായിട്ടുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക, നസ്രാണിസഭയ്ക്ക് നഷ്ടപ്പെട്ടുപോയ ഭരണസ്വാതന്ത്ര്യവും അജപാലനാധികാരവും പുനസ്ഥാപിക്കുക തുടങ്ങിയവ സീറോമലബാർ സഭയുടെ ശരിയായ വളർച്ചയ്ക്കും പുരോഗതിക്കും അനിവാര്യമാണെന്ന് അൽമായരും വൈദികരും ഒരുപോലെ ചിന്തിക്കുകയും അതിനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. പൗരസ്ത്യ സുറിയാനി പാരന്പര്യത്തിനും ആദ്ധ്യാത്മികതയ്ക്കും ചേർന്ന് ഏതദ്ദേശീയ സന്ന്യാസസമൂഹങ്ങൾ ഉണ്ടാകണമെന്നതും നസ്രാണികളുടെ വലിയ ആഗ്രഹമായിരുന്നു. സീറോമലബാർ സഭാമക്കളുടെ ന്യായമായ ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബന്ധതയോടെ പരിശ്രമിച്ചുപോരുന്ന സമീപനമാണ് ചങ്ങനാശേരി അതിരൂപത വികാരിയാത്തിന്റെ സ്ഥാപനം മുതൽ അവലംബിച്ചു പോരുന്നത്.
വളർച്ചയുടെ വഴിയിൽ
ചങ്ങനാശേരി (കോട്ടയം) വികാരിയാത്തിന്റെ ചുമതലയേൽക്കാൻ നിയോഗിക്കപ്പെട്ട വികാരി അപ്പോസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞ് മെത്രാൻ വികാരിയാത്തിലെ വൈദികരും ദൈവജനവും ചേർന്ന് നൽകിയ ഗംഭീരസ്വീകരണത്തിൽ രണ്ടു മുഖ്യ ആവശ്യങ്ങൾ അവർ ലവീഞ്ഞു പിതാവിനെ അറിയിക്കുകയുണ്ടായി. ഒന്ന്, സീറോമലബാർ സഭയുടെ പൗരസ്ത്യ സുറിയാനി റീത്ത് അതിന്റെ പുരാതനശോഭയിൽ പുനരുദ്ധരിക്കണം. രണ്ട്, വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ നസ്രാണികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു കോളേജ് സ്ഥാപിക്കണം. ലവീഞ്ഞ് പിതാവ് അനുകൂലമായ മറുപടി നൽകുകയും പ്രശ്നസങ്കീർണ്ണമായിരുന്ന തന്റെ ഹ്രസ്വഭരണകാലത്ത് വികാരിയാത്തിന്റെ വളർച്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്തു.
വിദ്യാഭ്യാസകാര്യത്തിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനം സ്വപ്നം കണ്ടുകൊണ്ട് എസ്.ബി. ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. ഇന്നത് ഒരു മികച്ച് ഹയർ സെക്കൻഡറി സ്കൂളായി വളർന്നിരിക്കുന്നു. ലവീഞ്ഞു പിതാവ് സ്വപ്നം കണ്ട കോളേജ് തന്റെ പിൻഗാമി തോമസ് കുര്യാളശേരി പിതാവിന്റെ കാലത്ത് യാഥാർഥ്യമായി. ഒരു മികച്ച ഓട്ടോണമസ് കോളേജായി ഇന്നത് വളർന്നിരിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് ഏവർക്കും മാതൃകയും പ്രചോദനവുമാകത്തക്കവിധം ചങ്ങനാശേരി അതിരൂപത ഇന്ന് മുൻപന്തിയിൽത്തന്നെയാണ്. പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്നുള്ള ചാവറ കുര്യാക്കോസച്ചന്റെ ആഗ്രഹവും നിർദ്ദേശവും പ്രാവർത്തികമാക്കിക്കൊണ്ട് നിരവധി പള്ളിക്കൂടങ്ങൾ ഇവിടെ സ്ഥാപിതമായി. സാക്ഷരതയിൽ കേരളത്തെ മുൻപന്തിയിലെത്തിച്ചതിന്റെ പിന്നിൽ ഇവിടുത്തെ സുറിയാനി ക്രൈസ്തവസമൂഹം വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധികളുണ്ടായപ്പോൾ, വിദ്യാഭ്യാസസ്വാതന്ത്ര്യത്തിന് സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ വെല്ലുവിളി ഉയർന്നപ്പോൾ അവയെ ധീരമായി നേരിട്ട് വിദ്യാഭ്യാസാവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടുത്തെ സഭാനേതൃത്വത്തിനും വിശ്വാസികൾക്കും കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ജയിംസ് കാളാശേരി പിതാവിന്റെ ധീരമായ നേതൃത്വം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
അഭിവന്ദ്യ പവ്വത്തിൽ പിതാവു നൽകിയ നേതൃത്വവും ഇന്നും പുലർത്തുന്ന ജാഗ്രതയും പ്രശംസനീയമാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ രാജപുരോഗതിയിൽ എന്നും നിർണ്ണായക പങ്കാണ് സഭ വഹിച്ചുപോന്നിട്ടുള്ളത്.
സഭയുടെ വിദ്യാഭ്യാസപ്രവർത്തനം ജാതി-മത-വർണ-വർഗ ചിന്തകൾക്കതീതമാണ്. ജാതികൾ തമ്മിലും മതങ്ങൾ തമ്മിലും സൗഹൃദവും സഹകരണവും വളർത്താനും മതസഹിഷ്ണുത പരിപോഷിപ്പിക്കാനും വിവേചനം കൂടാതെ ഏവർക്കും പ്രവേശം നൽകുന്ന സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നൽകുന്ന സേവനം ഭാരതത്തിൻ മതേതരത്വത്തിനും സാംസ്കാരിക ഉദ്ഗ്രദനത്തിനും എന്നും പിൻബലമാണ്. ആതുരശുശ്രൂഷയിലും അനാഥർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ആശ്രയം നൽകുന്നതിലും അതിരൂപത ഏറെ ശ്രദ്ധിക്കുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളുടെ വലിയൊരു ശൃംഖല രൂപതയ്ക്കുണ്ട്. പ്രവാസി പ്രേഷിതരംഗത്ത് ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കും ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട്.
കോട്ടയം (ചങ്ങനാശേരി) വികാരിയാത്ത് വളർന്ന് ചങ്ങനാശേരിയും കോട്ടയവും ഉൾപ്പെടെ അഞ്ചു രൂപതകളായി പതിറ്റാണ്ടുകളായി ദൈവത്തിനും ജനത്തിനും വേണ്ടി ശുശ്രൂഷചെയ്തുപോരുന്നു എന്ന കാര്യവും സ്മരണീയമാണ്.
സഹായമെത്രാന്റെ നിയമനം
ചങ്ങനാശേരി അതിരൂപതയുടെ ഹൃദയമായ മെത്രാപ്പോലീത്തൻ ഇടവകയിൽനിന്നുംതന്നെ നമുക്കൊരു സഹായമെത്രാനെ ലഭിച്ചു എന്നത് അത്യന്തം സന്തോഷകരവും അഭിമാനകരവുമാണ്. സഹായമെത്രാനെന്ന നിലയിൽ മാർ തോമസ് തറിയിലിന് ഈ അതിരൂപതയുടെ ഇടയശുശ്രൂഷയിൽ ക്രിയാത്മക പങ്കാളിത്തവും നേതൃത്വവും നൽകാൻ സാധിക്കും. അതിരൂപതയുടെ തെക്കൻ മേഖലയിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും അദ്ദേഹം നിയോഗിക്കപ്പെടുകയാണ്. ശ്രേഷ്ഠമായ പ്രേഷിതപ്രവർത്തന ചരിത്രം അതിരൂപതയ്ക്കുണ്ട്. അതിന്റെ മകുടോദാഹരണങ്ങളാണ് ഇപ്പോൾ തക്കല രൂപതയായി വളർന്നിരിക്കുന്ന കന്യാകുമാരി മിഷനും, 1975ൽ ആരംഭിച്ച ആഗ്രായിലെ ഇറ്റാവ മിഷനും പ്രേഷിതാഭിമുഖ്യത്തോടെ ഇടയശുശ്രൂഷ നിർവഹിക്കേണ്ട ഒരു സാഹചര്യം അതിരൂപയുടെ തെക്കൻ മേഖലയ്ക്കുണ്ട്. സഹായമെത്രാന്റെ ശ്രദ്ധ തീർച്ചയായും ഇക്കാര്യത്തുലുണ്ടാകും.
സങ്കീർണമായ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഓരോ കുടുംബത്തെയും വ്യക്തിയേയും അടുത്തറിയുകയും അവരുടെ അവസ്ഥ മനസിലാക്കി ആവശ്യമായ അജപാലന ശുശ്രൂഷ നൽകുകയും ചെയ്യേണ്ടിയിരിക്കുന്നു. വൈദികർ ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ സഹകരിക്കേണ്ടതുണ്ട്. യുവജനങ്ങളെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനശാസ്ത്രവിദഗ്ധനായ സഹായമെത്രാൻ ഈ രംഗത്തും കാര്യക്ഷമമായ നേതൃത്വം കൊടുക്കാൻ സാധിക്കും. കുടുംബപ്രേഷിതരംഗത്ത് അജപാലകർ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു കാര്യമാണിത്.
കുടുംബത്തിനും സമൂഹത്തിനും സുവിശേഷമൂല്യങ്ങളുടെ സ്ഥാനം ഇന്ന് ലൗകികതാൽപ്പര്യങ്ങൾ കയ്യടക്കി കഴിഞ്ഞിരിക്കുന്നു. സമൂഹത്തിനും കുടുംബത്തിനും വ്യക്തികൾക്കും അനുഗ്രഹമാകേണ്ട മാധ്യമങ്ങൾ വഴികാട്ടികളാകുന്നില്ല എന്നു മാത്രമല്ല മിക്കപ്പോഴും അവ നമ്മെ വഴിതെറ്റിക്കുകയും ചെയ്യുന്നു. സങ്കീർണമായ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെത്രാന്റെ സർവ്വപ്രധാന കടമ എന്ന നിലയിൽ വിശ്വാസപൈതൃകം സംരക്ഷിക്കാനും തെറ്റുകൂടാതെ അത് പഠിപ്പിക്കാനും കൈമാറാനും പിതാവിനു കഴിയുമെന്ന് ഞാൻ കരുതപ്പെടുന്നു.
സഭയുടെ പ്രവർത്തനപരിധി സഭയും ലോകവുമാണ്. സുവിശേഷത്തിന്റെ ലവണാംശം കൊണ്ട് ലോകത്തെ നവീകരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്. മതസൗഹാർദ്ദവും മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവർത്തനവും വളർത്തി സമൂഹത്തിന്റെ സുസ്ഥിതിക്കും രാജപുരോഗതിക്കും വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ നാം അമാന്തിച്ചുകൂടാ. ഗ്രാമീണമേഖലകളുടെ വളർച്ച, കാർഷികപുരോഗതി, പരിസ്ഥിതിസംരക്ഷണം തുടങ്ങി ഗൗരവമേറിയ പല കാര്യങ്ങളിലും നാം ഇനിയുമേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സർക്കാർ ഏറ്റെടുത്തു നടത്തേണ്ട ഈ പദ്ധതികൾക്കുവേണ്ടി ശക്തമായ നിലപാടെടുക്കാനെങ്കിലും നമുക്കു കഴിയണം.
സമാപനം
ചങ്ങനാശേരി (കോട്ടയം) വികാരിയാത്ത് ചരിത്രത്തിലൂടെ 130 വർഷങ്ങളായി തീർത്ഥാടനം നടത്തുകയാണ്. സമുദ്രത്തിലേക്ക് ശാന്തമായി ഒഴുകുന്ന നദി ഇരു കരകളെയും ഫലഭൂയിഷ്ഠമാക്കുന്നതു പോലെ സഭയെയും ലോകത്തെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള ഈ സ്വർഗോന്മുഖയാത്രയിൽ, വികാരിയാത്തിന്റെ വികാസപരിണാമചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാർ തോമസ് തറയിലിന്റെ നിയമനം ഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം