മാർ തോമസ് തറയിൽ സഹായമെത്രാനായി അഭിഷിക്തനായപ്പോൾ അതിരൂപതക്ക് അതിധന്യനിമിഷം. ചരിത്രധന്യവും അതിപുരാതനവുമായ അതിരൂപതയുടെ സഹ ഇടയനായാണ് മാർ തോമസ് തറയിൽ നിയമിതനായത്. അതിരൂപതയെ ധീരമായി നയിച്ച വന്ദ്യപിതാക്കൻമാരുടെ കബറിടം സ്ഥിതിചെയ്യുന്ന പാവനമായ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
പൂർവ പിതാക്കന്മാരുടെ കബറിടത്തിൽ പ്രാർഥന നടത്തി പുഷ്പാർച്ചന അർപ്പിച്ചാണ് മാർ തോമസ് തറയിൽ മെത്രാഭിഷേക സ്വീകരണത്തിനായി പുറപ്പെട്ടത്. മർത്ത്മറിയം പള്ളിയിൽ നിന്നും മാർ തോമസ് തറയിലിനൊപ്പം തിരുവസ്ത്രങ്ങളണിഞ്ഞ് വിവിധരൂപാതാമേലധ്യക്ഷൻമാരും വൈദികരും പ്രദക്ഷിണമായാണ് മെത്രാപ്പോലീത്തൻ പള്ളിയിലേക്കു പ്രവേശിച്ചത്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മെത്രാഭിഷേക ചടങ്ങ് പിന്നിട്ട് പത്തുവർഷത്തിനു ശേഷമാണ് മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ശുശ്രൂഷ നടന്നത്.
വടക്ക് അയർക്കുന്നം മുതൽ തെക്ക് അന്പൂരിവരേയും കിഴക്ക് മണിമല മുതൽ പടിഞ്ഞാറ് ആലപ്പുഴ വരേയും അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ ചങ്ങനാശേരി അതിരൂപതയുടെ 16 ഫൊറോനകളിലെ 250 ഇടവകളിൽ നിന്നായി അനേകായിരങ്ങളാണ് മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.
വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഉച്ചയ്ക്കു മുന്‍പുതന്നെ മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിയിരുന്നു. വിവിധ ഇടവക വികാരിമാർ, വിവിധ സ്ഥാപന മേധാവികളായ വൈദികർ, സന്യാസ ഭവനങ്ങളുടെ സുപ്പീരിയർമാർ, സന്യാസിനീ സഭാ സുപ്പീരിയർമാർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ തുടങ്ങി വൻജനാവലിയാണ് അതിരൂപതാ ചരിത്രത്തിലെ അഭിമാന മുഹൂർത്തത്തിനു സാക്ഷികളായത്. മാർ തോമ്മാശ്ലീഹായുടെ പുതുഞായർ തിരുനാൾ ദിനത്തിൽ തോമസ് നാമധാരിയായ സഹായ മെത്രാൻ മാർ തോമസ് തറയിൽ അഭിഷിക്തനായതും ഏറെ പ്രത്യേകത പകർന്നു.
അതിരൂപതാ വികാരിജനറാൾമാരായ മോൺ. ജോസഫ് മുണ്ടകത്തിൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോണ്‍. മാണി പുതിയിടം, മോൺ. ഫിലിപ്സ് വടക്കേക്കളം, ചാൻസിലർ റവ.ഡോ. ടോം പുത്തൻകളം, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, പ്രിസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ.ഡോ. ജോബി മൂലയിൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, ജോയിന്റ് കൺവീനർ റവ.ഡോ. വർഗീസ് താനമാവു ങ്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, പിആർഒ ജോജി ചിറയിൽ, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആനിത്തോട്ടം എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.