വിയന്ന: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യൂറോപ്പിലെ രാജ്യങ്ങൾ മുന്നിൽ. ഗ്ലോബൽ ഫിനാൻസ് നടത്തിയ പഠനം അനുസരിച്ചു പുറത്ത് വിട്ട പട്ടികയിലാണ് യൂറോപ്യൻ രാജ്യങ്ങൾ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളും അലങ്കരിക്കുന്നത്. അതേസമയം സുരക്ഷിതരാജ്യങ്ങളുടെ ആദ്യത്തെ 20 സ്ഥാനങ്ങൾ നോക്കിയാൽ 16 എണ്ണവും യൂറോപ്പിലെ രാജ്യങ്ങൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
ഐസ്ലൻഡാണ് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, പോർച്ചുഗൽ, ഓസ്ട്രിയ എന്നിവയാണ് യഥാക്രമം രണ്ടും, മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങൾ നേടിയ രാജ്യങ്ങൾ. അതേസമയം വിശകലന ഡാറ്റ ലഭ്യമല്ലാത്ത സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകത്തെ 194 അംഗീകൃത രാജ്യങ്ങളിൽ 128 എണ്ണം പട്ടികയിൽ ഇടം നേടിയട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങൾ, കുറ്റകൃത്യങ്ങൾ, യുദ്ധം, സമാധാനം, വ്യക്തിപരമായ സുരക്ഷ എന്നീ ഘടകങ്ങളുടെതോത് അനുസരിച്ചാണ് അമേരിക്കൻ മാസിക റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേൾഡ് എകണോമിക് ഫോറം, സമാധാനത്തിനുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
നോർവേ (6) ഖത്തർ (7) സിങ്കപ്പൂർ (8) ഡെൻമാർക്ക് (9) ന്യൂസിലൻഡ് (10) എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച രാജ്യങ്ങൾ. പട്ടികയിൽ ജർമ്മനി ഇരുപതാം സ്ഥാനത്തും അമേരിക്ക അറുപത്തിയഞ്ചാം സ്ഥാനത്തും, യുകെ മുപ്പത്തിയെട്ടാം സ്ഥാനത്തും ഇന്ത്യ നൂറ്റിയാറാം സ്ഥാനത്തുമാണ്. അതേസമയം ടർക്കിയും (107), റഷ്യയും (108), ഉക്രെയ്നും (116) ഇന്ത്യയ്ക്ക് പിറകിലാണ്. ഫിലിപ്പീൻസ് (128), യെമെൻ (127), ഗ്വാട്ടിമാല (126) എന്നിവിടങ്ങളാണ് പട്ടികയിൽ.
റിപ്പോർട്ട്: ജോബി ആന്റണി