ഇന്ത്യയിൽനിന്ന് ഈ വർഷം 1,70,000 ഹാജിമാർ
Thursday, January 12, 2017 6:02 AM IST
ജിദ്ദ: ഈ വർഷത്തെ ഹജ്‌ജ് കരാർ ഇന്ത്യ ഒപ്പുവച്ചു. സൗദി ഹജ്‌ജ് മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് ബിൻ താഹിർ ബന്ദൻ ഇന്ത്യൻ ഹജ്‌ജ മന്ത്രി മുഖ്താർ അബാസ് നഖ്വിയും തമ്മിൽ ജിദ്ദയിലെ ഹജ്‌ജ് മന്ത്രാലയത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.

ഇതനുസരിച്ച് 34,000 പേർക്ക് അധിക ക്വാട്ട ലഭിച്ചതടക്കം അടുത്ത ഹജ്‌ജിന് 1,70,000 പേർക്കാണ് അനുമതി ലഭിച്ചത്. ഇതനുസരിച്ച് 1,25,000 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 45,000 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാകും അടുത്ത ഹജ്‌ജിന് എത്തുകയെന്ന് ജിദ്ദയിലെ ട്രയ്ഡന്റ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ മുഖ്താർ അബാസ് നഖ്വി ഹജ്‌ജ് കരാർ സംബന്ധിച്ച വിശദവിവരങ്ങൾ അറിയിക്കവേ പറഞ്ഞു.

മക്കയിലെ മത്വാഫ് വികസന പ്രവൃത്തികൾ കാരണം 2013 മുതൽ വെട്ടിക്കുറച്ച 20 ശതമാനം ക്വാട്ട സൗദി പുനഃസ്‌ഥാപിച്ചതാണ് ഇന്ത്യക്ക് അധിക ക്വാട്ട അനുവദിച്ച് കിട്ടാൻ കാരണം. പോയ വർഷം 1,36,020 പേരാണ് ഇന്ത്യയിൽ നിന്ന് ഹജ്‌ജിനെത്തിയിരുന്നത്. ഇതിൽ ഒരുലക്ഷത്തി ഇരുപതു പേർ കേന്ദ്ര ഹജ്‌ജ് കമ്മിറ്റി വഴിയും. മുപ്പത്താറായിരം പേർ സ്വകാര്യ ഗ്രൂപ്പു വഴിയും. 21 ഹജ്‌ജ് എമ്പാർക്കേഷൻ പോയിന്റുകളാകും ഇന്ത്യയിലുണ്ടാകുക. ഇതിൽ കോഴിക്കോട് ഉൾപ്പെട്ടിട്ടില്ല. കോഴിക്കോടിന്റെ കാര്യം അന്തിമമാക്കിയിട്ടില്ലെന്നും ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും മന്തി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അമ്പാസഡർ അഹ്മദ് ജാവേദ്, കോൺസൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ്് മറ്റ് മുതിർന്ന ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ