രാജ്യം ഒറ്റക്കെട്ട്, സമാധാനം ഉടൻ സംജാതമാകും
Monday, June 23, 2025 11:56 PM IST
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ
ഇറാനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ജനത ഒറ്റക്കെട്ടാണ്. സമാധാനജീവിതം ഉറപ്പുവരുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ജനം എല്ലാവിധ പിന്തുണയും നൽകുന്നു.
ഇറാന്റെ ആണവ പദ്ധതികൾ ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽത്തന്നെ അത് ഇല്ലാതാക്കേണ്ടത് ഇസ്രേലി ജനതയുടെ നിലനില്പിന് അനിവാര്യമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിലെ ആണവ, സൈനിക, തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കുനേരേ ഇസ്രയേലി പ്രതിരോധ സേന നടത്തിയ ആക്രമണങ്ങളെല്ലാം വിജയമായിരുന്നു.
ആക്രമണം തുടങ്ങി 48 മണിക്കൂറിനകം വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്ത് ഇസ്രയേലിന് ഇറേനിയൻ ആകാശത്ത് ആധിപത്യം കൈവരിക്കാനായി. യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്താൻ യൂറോപ്പിലേക്കു പോകാൻ തങ്ങളുടെ വിദേശ കാര്യമന്ത്രിയുടെയും മറ്റു നയതന്ത്ര പ്രതിനിധികളുടെയും വിമാനങ്ങൾക്ക് പോകാനും മടങ്ങിയെത്താനും അനുമതി തേടി ഇറാന് ഇസ്രയേലിനോട് അഭ്യർഥിക്കേണ്ടിയുംവന്നു.
സാധാരണക്കാരുടെ ജീവൻ മാനിച്ചുള്ള നടപടികൾ
തുടർച്ചയായ ആക്രമണങ്ങളിൽ ഇറേനിയൻ സൈനിക ബേസുകളും ഇന്റലിജൻസ് ഏജൻസിയുടെ ഓഫീസുകളും ടിവി സ്റ്റേഷനും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ഇസ്രയേൽ തകർത്തു. ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് സമയം നൽകിയശേഷമാണ് ഇസ്രയേൽ ഇറാനിലെ ഓരോ കേന്ദ്രത്തിലും ആക്രമണം നടത്തിയത്.
സാധാരണക്കാരുടെ ജീവന് പോറലേൽക്കാതെയാണ് സൈനിക നടപടികൾ. ആക്രമണം ജനങ്ങൾക്കെതിരേയല്ലെന്നും മറിച്ച് ഏകാധിപതികളായ ഇസ്ലാമിക ഭരണകൂടത്തിനെതിരേയാണെന്നും ഇസ്രയേൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ സാധാരണജനങ്ങളെ ഒരിക്കലും ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ, ഇതിനു വിപരീതമായി ഇറാൻ ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ സൂപ്പർസോണിക് മിസൈലുകളടക്കം ഉപയോഗിച്ച് ഇസ്രയേലിലെ സാധാരണക്കാരെയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ അവർ 1000 ത്തോളം മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രയേലിനുനേരേ അയച്ചത്. ഇവയിൽ മിക്കതും പ്രതിരോധിക്കാനും ഒരുപാട് ആൾനാശവും നാശനഷ്ടവും ഒഴിവാക്കാനുമായി. അപായ സൈറണുകൾ മുഴങ്ങിയപ്പോൾ ആളുകൾ സംരക്ഷിത മേഖലകളിലേക്ക് പോകാതിരുന്നതിനാലാണ് ബാത്ത് യാം തുടങ്ങിയ പ്രദേശങ്ങളിൽ ആളപായമുണ്ടായത്.
ടെൽ അവീവ്, ഹൈഫ, ബേർഷേബ തുടങ്ങിയ നഗരങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നു മാത്രമല്ല ബേർഷേബയിൽ അവർ പ്രമുഖ ആശുപത്രിക്കുനേരേയും ഡേകെയർ സെന്ററിനുനേരേയും ആക്രമണം നടത്തി. അദ്ഭുതമെന്നു പറയട്ടെ, ഇരു സ്ഥാപനങ്ങളിലും ആളപായമുണ്ടാകുകയോ ആർക്കും മാരക പരിക്കേൽക്കുകയോ ചെയ്തില്ല.
ടെൽ അവീവിൽ അവർ ഒരു വൃദ്ധ മന്ദിരത്തിനുനേരേയാണ് ആക്രമണം നടത്തിയത്. എന്നാൽ, ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്കുമുന്പ് ഈ സ്ഥാപനത്തിലെ അന്തേവാസികളെ മാറ്റിയിരുന്ന കാര്യം ഇറാൻ അറിഞ്ഞിരുന്നില്ല. ബ്നെയ് ബറാക്കിൽ ഒരു സ്കൂളിനുനേരേയാണ് അവർ ആക്രമണം നടത്തിയത്. ആക്രമണസമയത്ത് സ്കൂളിന് അവധിയായിരുന്നു.
ഇറേനിയൻ പിന്തുണയില്ല, ഹമാസ് ഗാസ വിട്ടുപോകും
രാജ്യം ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും യഹൂദ ജനത ഭയപ്പെടുകയോ നിരാശരാകുകയോ ചഞ്ചലചിത്തരാകുകയോ ചെയ്യുന്നില്ല. വിവിധ വിദേശരാജ്യങ്ങളിലായിരുന്ന രണ്ടു ലക്ഷത്തോളം പൗരന്മാരാണ് ശത്രുവിൽനിന്ന് ആദ്യം ആക്രമണം ഉണ്ടായതിനു പിന്നാലെ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി രാജ്യത്തു തിരിച്ചെത്തിയത്.
ഒരുവശത്ത് ഗാസയിൽ ഹമാസിനെതിരേയുള്ള യുദ്ധവും തുടരുകയാണ്. എല്ലാ ബന്ദികളെയും വിട്ടുകിട്ടുകയും ഹമാസിനെ നശിപ്പിക്കുകയും ചെയ്തല്ലാതെ ഹമാസിനെതിരായ യുദ്ധത്തിൽനിന്നു പിന്തിരിയില്ലെന്നാണ് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. ഞായറാ ഴ്ച മൂന്നു ബന്ദികളുടെ മൃതദേഹം ഗാസയിൽനിന്നു വീണ്ടെടുത്തു.
ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്ത് അമേരിക്കയും യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ്. ഭൂമിക്കടിയിൽ നിർമിച്ച ഫോർഡോ ആണവകേന്ദ്രം ബി-ടു ബോം ബർ വിമാനങ്ങൾ ആറു ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചാണു തകർത്തത്.
ഇതു പൂർണമായി തകർക്കാൻ രണ്ടു ബോംബുകൾ മാത്രം മതിയായിരുന്നു. ഇതേസമയംതന്നെ യുഎസ് നേവി നതാൻസിലെയും ഇസ്ഫഹാനിലെയും ആണവകേന്ദ്രങ്ങൾക്കുനേരേ 30 ടോമഹോക് മിസൈലുകൾ വർഷിച്ചു തകർത്തു. ബന്ദികളെ തിരികെ ലഭിക്കണമെന്നും ഇറേനിയൻ ഭീഷണി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഇസ്രേലി ജനത ഒറ്റക്കെട്ടാണ്.
ഇപ്പോൾ ഇറാൻ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഹമാസിന് ഇറാന്റെ പിന്തുണയില്ല. ബന്ദികളെ വിട്ട് ഗാസ വിട്ടുപോകുന്ന അവസ്ഥയിലേക്കുവരെ ഹമാസിനെ ഈ പ്രതിസന്ധി എത്തിച്ചേക്കാം.
ഇസ്രായേലിലും സമീപമേഖലകളിലും എത്രയും വേഗം സമാധാനം കൈവരട്ടേയെന്നാണു ജനങ്ങളുടെ പ്രാർഥന.