ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണം
Tuesday, June 24, 2025 12:48 AM IST
ദുബായ്: അമേരിക്കയുടെ ബോംബാക്രമണത്തിനു പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ച് ഇസ്രേലി സേന. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണമുണ്ടായി. ആറ് വ്യോമതാവളങ്ങളും 15 യുദ്ധവിമാനങ്ങളും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞദിവസം അമേരിക്ക ബോംബിട്ടു തകർത്ത ഫോർഡോ ആണവകേന്ദ്രത്തിനു ചുറ്റുമുള്ള റോഡുകൾ ഇസ്രേലി സേന തകർത്തു.
ഫോർഡോയിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു ലക്ഷ്യം. അന്പതിലേറെ യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. ടെഹ്റാനിലെ സൈനികകേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പുണ്ട്.
ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഫോർഡോ ആണവകേന്ദ്രത്തിന് വൻ നാശമുണ്ടായെന്ന് ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസി തലവൻ റഫായേൽ ഗ്രോസി പറഞ്ഞു. അതേസമയം, അമേരിക്കൻ യുദ്ധവിമാനങ്ങൾ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു മുന്പ് ആണവ സാമഗ്രികൾ മാറ്റിയെന്ന് ഇറേനിയൻ അധികൃതർ അവകാശപ്പെട്ടു.
ഇന്നലെ ഇസ്രയേൽ നഗരങ്ങളായ ടെൽ അവീവിലേക്കും ഹൈഫയിലേക്കും ഇറാൻ മിസൈലാക്രമണം നടത്തി. ജറു സലെമിലും സ്ഫോടനമുണ്ടായി, നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ല. മിസൈലാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ വൈദ്യുതിതടസമുണ്ടായി.
ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 950 പേരാണ്. 3450 പേർക്കു പരിക്കേറ്റു. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ടെഹ്റാനിലെ റെവലൂഷണറി ഗാർഡ്സ് ആസ്ഥാനവും പലസ്തീൻ സ്ക്വയറും ഉൾപ്പെടെയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്.
പാശ്ചാത്യബന്ധമുള്ള രാഷ്ട്രീയക്കാരെ പാർപ്പിക്കുന്ന ജയിലാണ് എവിൻ. ഇവിടത്തെ തടവുകാരെല്ലാം സുരക്ഷിതരാണെന്ന് ഇറേനിയൻ അധികൃതർ പറഞ്ഞു. എവിൻ ജയിലിൽ ആയിരക്കണക്കിനു തടവുകാരുണ്ട്. 15,000 പേരെ പാർപ്പിക്കാൻ കഴിയുന്നതാണിത്.
ഇതിനിടെ, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനെ വീണ്ടും ഔന്നത്യത്തിലേക്കു നയിക്കാൻ ഇപ്പോഴത്തെ ഭരണകൂടത്തിനു കഴിയുന്നില്ലെങ്കിൽ പുതിയ ഭരണകൂടം വരുന്നതുകൊണ്ട് എന്താണു കുഴപ്പമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.
ഇതിനിടെ, അമേരിക്കൻ ആക്രമണത്തിനെതിരേ റഷ്യ രൂക്ഷ വിമർശനമുയർത്തി. അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങൾക്കു ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കുറ്റപ്പെടുത്തി.
അമേരിക്കൻ ആക്രമണത്തിനു പിന്നാലെ റഷ്യയിലെത്തിയ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോടാണു പുടിൻ നിലപാട് അറിയിച്ചത്. ഒരുമിച്ചു പ്രവർത്തിക്കാമെന്ന്, ഇറാന്റെ ഉറ്റ സുഹൃത്തായ റഷ്യ വാഗ്ദാനം ചെയ്തു.