വേനൽച്ചൂടിൽ വലഞ്ഞ് പക്ഷികളും
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിലെ പക്ഷി നിരീക്ഷകർ പകർത്തിയ ചെറിയ നീർക്കാക്ക(കാക്കത്താറാവ്)യുടെ ചിത്രം. ജലാശയങ്ങൾക്കരികിലായി കാണപ്പെടുന്ന പക്ഷിയാണിത്.
Tuesday, April 30, 2024 8:57 PM IST
കോട്ടയം: നഗരത്തിലെ പക്ഷികളും വേനല്‍ച്ചൂടില്‍ മരങ്ങളുടെ ഇടങ്ങളിലേക്കു ചുരുങ്ങിയതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷി വൈവിധ്യത്തിൽ നേരിയ കുറവുണ്ട്. ചൂടിന്റെ ആഘാതത്തിൽ പക്ഷികൾ തണലിലേക്കു ഒതുങ്ങിയതാണ് ഇതിനു കാരണം.
നഗരത്തെ ആറ് സെക്ടറുകളായി തിരിച്ചുള്ള സർവേയിൽ 40 ഇനം പക്ഷികളെയാണു കണ്ടെത്തിയത്. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയിൽകടവിലും രണ്ടാമത് സിഎംഎസ് കോളജ് കാമ്പസിലുമാണ്.
നീർപക്ഷികളുടെ താവളമായ നാഗമ്പടത്തെ കൊറ്റില്ലങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിച്ചതായാണു കണക്ക്. ചിന്നകൂട്ടുറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവുമധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരകോഴി, നീലകോഴി എന്നിവയെയും നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴിയെയും കണ്ടെത്താനായി.
ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ശരത്, എന്‍.ബി. ബാബു, ടോണി ആന്റണി, എം.എൻ. അജയകുമാർ, ഷിബി മോസ്റ്റസ്, അനുപാ മാത്യൂസ്, തോമസ് യാക്കൂബ് എന്നിവര്‍ കണക്കെടുപ്പിനു നേതൃത്വം നൽകി. ടൈസിന്റെ നേതൃത്വത്തില്‍ നടന്ന സർവേയില്‍ നാല്‍പ്പതോളം പേര് പങ്കെടുത്തു.