ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഹാറിൽ രണ്ട് ഉദ്യോഗസ്ഥർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Wednesday, May 8, 2024 12:18 AM IST
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ ഹൃദയാഘാതം മൂലം മരിച്ചു. അരാരിയ, സുപോള്‍ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നവരാണ് മരിച്ചത്.
ഹോം ഗാർഡ് മഹേന്ദ്ര ഷാ, ഉദ്യോഗസ്ഥനായ ശൈലേന്ദ്ര കുമാർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ബിഹാറിലെ ജഞ്ജർപൂർ, മധേപുര, ഖഗാരിയ, അരാരിയ, സുപോൾ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഖഗാരിയയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ രണ്ട് വിഭാഗം ആളുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഒരു ഇവിഎം മെഷിന് കേടുപാടുകൾ സംഭവിച്ചതൊഴികെ വോട്ടിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത സുരക്ഷയിൽ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിനുള്ള സമയപരിധി വൈകിട്ട് ആറിന് അവസാനിച്ചപ്പോൾ 60 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. എന്നാൽ ഈ കണക്ക് താൽക്കാലികമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച്.ആർ. ശ്രീനിവാസ പറഞ്ഞു.