സിനിമകളുടെ ഉത്സവ കാലമായിരുന്നു എന്നും ഓണക്കാലം. അതുകൊണ്ട് തന്നെ നമ്മുടെ സിനിമാശാലകളിലും ചാനൽ സിനിമകൾക്കും നല്ല ഡിമാൻഡും മികച്ച ബിസിനസും നടക്കുന്നത് ഈ കാലയളവിലാണ്. എന്നാൽ കോവിഡ് പ്രതിസന്ധികളിൽ തീയറ്ററുകൾ അടഞ്ഞുകിടക്കുകയും, ഓരോ ആഘോഷങ്ങളും സ്വകാര്യതയുടെ തണലുകളിൽ ഒതുങ്ങുകയും ചെയ്തപ്പോൾ നമ്മുടെ എന്റർടൈൻമെന്റുകൾ ചാനലുകളിൽ മാത്രമൊതുങ്ങുന്ന കാഴ്ചകളായി മാറി. എന്നാൽ ഈ മേഖലയിലും പ്രതിസന്ധികൾ രൂക്ഷമായി തുടരുകയാണ്.
ഈ ഓണനാളുകളിൽ ഏതാണ്ട് നാൽപ്പതിൽ പരം പുതിയ ചിത്രങ്ങൾ ടിവി പ്രേക്ഷകർക്കു മുന്നിലെത്തുമെന്നാണ് സൂചന. അതിൽ പ്രീമിയം സിനിമകളും ആദ്യമായ് ചാനൽ റിലീസിങ്ങിനെത്തുന്ന സിനിമയുമുണ്ട്. സൂര്യ ടിവിയാണ് എണ്ണത്തിലും സൂപ്പർ താര മികവിലും മുന്നിൽ.
മമ്മൂട്ടിയുടെ ഷൈലോക്, മോഹൻലാലിന്റെ ബിഗ് ബ്രദർ, സുരേഷ്ഗോപി -ദുൽക്കർ ടീമിന്റെ വരനെ ആവശ്യമുണ്ട്, പൃഥിരാജ്-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും തുടങ്ങി ഏറ്റവും അവസാനം തീയറ്റർ വിട്ട സിനിമകളും ഉൾപ്പെടുന്നു.
ഏഷ്യാനെറ്റിന്റെ ഹൈ ലൈറ്റ്, ടോവിനോ തോമസ് നായകനായി ആദ്യ ടെലിവിഷൻ ചിത്രമെന്ന പ്രീ പബ്ലിസിറ്റി നേടിയ കിലോമീറ്റേഴ്സ് ടു കിലോമീറ്റേഴ്സ് ആണ്. മറ്റൊരു സിനിമ ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും. ഒപ്പം കപ്പോള, കണ്ണും കണ്ണും കൊള്ളയടിത്താൻ, പെൻഗിന്, പൊന്മകൾ വന്താലും, ഗീതാ ഗോവിന്ദവും ലിസ്റ്റിലുണ്ട്.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള മോഹൻലാലിന്റെ സ്റ്റേജ് ഷോ "ലാലോണം നല്ലോണം' മറ്റു ചാനലുകൾക്ക് കനത്ത വെല്ലുവിളിയായിരിക്കും.
ഓണസിനിമകളിൽ മുന്നിൽ നിൽക്കാറുള്ള മഴവിൽ മനോരമ ഈ വർഷം പിന്നോക്കം പോയ കാഴ്ചയാണ്. രജീഷ വിജയൻ അഭിനയിച്ച ഫൈനൽസ്, ആസിഫലി യുടെ മന്ദാരവുമാണ് ആദ്യ പട്ടികയിൽ. സീ കേരളത്തിൽ ഒട്ടെറെ സിനിമകൾ സ്ഥാനം നേടിയിട്ടുണ്ട്. ദിലീപിന്റെ മൈ സാന്റാ, മുകേഷിന്റെ ടു സ്റ്റേറ്റ്സ്, അവരുടെ രാവുകൾ, മിസ്റ്റർ &മിസ്സിസ് റൗഡി, ശ്രീനിവാസന്റെ കുട്ടിമാമ തുടങ്ങി സമ്മിശ്രമാണ് സിനിമകൾ.
കൈരളി ടിവിയിൽ യുവ നാടൻ നീരജ് മാധവന്റെ "ഗൗതമന്റെ രഥം' ആണ് പ്രധാന ചിത്രം. എന്നാൽ മൂന്നു തമിഴ് ഹിറ്റ് സിനിമകൾ സൂര്യയുടെ 24, ധനുഷിന്റെ കൊടി, വിശാൽ നായകനായ പായും പുലിയും ഈ ഓണത്തിന് മലയാളം പറഞ്ഞെത്തും.
നമ്മുടെ മുഖ്യധാര ചാനലുകളിലെല്ലാം തമിഴ്, ഹിന്ദി, തെലുങ്ക് വമ്പൻ ചിത്രങ്ങൾ കൂടുതൽ ഡബ്ബ് ചെയ്തു എത്തുന്നു എന്ന സവിശേഷത ഈ ഓണത്തിനുണ്ട്.
സമീപകാല മികച്ച മോഹൻലാൽ സിനിമകളുടെ ശേഖരമുള്ള അമൃത ടീവി ഓണചിത്രം ജയറാമിന്റെ പഞ്ചവർണ്ണതത്തയാണ് എന്നാൽ മഴവിൽ മനോരമയുമായി സഹകരിച്ചു ചില ചിത്രങ്ങൾ സംപ്രേഷണം ചെയ്യും. കൈരളി വർഷങ്ങളായി ഏഷ്യാനെറ്റുമായി ഷെയർ ഷിപ്പ് തുടരുന്നുണ്ട്. ഫ്ളവേഴ്സ് ടീവി സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല. തിരുവോണ നാളിലെത്തുന്ന ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ ചാർട്ട് ചെയ്തു കഴിഞ്ഞു.
ചാനലുകളൊന്നും സിനിമകളുടെ സംപ്രേക്ഷണ ദിവസവും സമയവും വെളിപ്പെടുത്തിയിട്ടില്ല. കോടികൾ മുടക്കി സ്വന്തമാക്കിയിട്ടുള്ള പ്രീമിയം സിനിമകളുടെ ബിസിനസ് തിരിച്ചു പിടിക്കുമ്പോൾ, മറ്റു ചാനലുകളിൽ വരുന്ന "കൗണ്ടർ ' പ്രോഗ്രാമുകൾ എങ്ങിനെ തിരിച്ചടിക്കുമെന്ന ആശങ്ക എല്ലാ ചാനലിനുമുണ്ട്.
പതിനെട്ടു മണിക്കൂറും പ്രൈം ടൈം റേറ്റിംഗ് നേടുന്ന ഈ ഫെസ്റ്റിവൽ നാളുകളിൽ അര മണിക്കൂറിൽ പന്ത്രണ്ട് മിനിറ്റ് വരെ പരസ്യം ലഭിക്കുന്ന പതിവാണ് നിലനിൽക്കുന്നത്. ഇത് തകർന്നടിച്ച കാഴ്ച യായിരുന്നു രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയം സൃഷ്ടിച്ചത്. അതിന്റെ വൻ നഷ്ട്ടം ഇപ്പോഴും നമ്മുടെ ചാനലുകൾ തരണം ചെയ്തിട്ടില്ല. ഇപ്പോൾ കടന്നു പോകുന്ന കോവിഡ് പ്രതിസന്ധികളും മറിച്ചല്ല.
നാളെകളിലെ ഓരോ താരത്തിന്റെയും സംവിധായകന്റെയും ഓണം സിനിമകളുടെ വ്യൂവർഷിപ് സാറ്റലൈറ്റ് മാർക്കറ്റിൽ മൂല്യം കൂടും. അതുകൊണ്ട് തന്നെ നമ്മുടെ സിനിമാ വ്യവസായത്തിനു നിർണ്ണായകമാണ് ഓരോ ഫെസ്റ്റിവൽ പ്രീമിയം സിനിമകളും.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.