കണ്ണൂർ എയർപോർട്ടിൽ വിമാനത്തിന് തീപിടിച്ചുള്ള മോക് ഡ്രില്ലിൽ തീയണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ.
മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പറന്നുയരാന്‍ തയാറെടുത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിനില്‍ തീപിടിത്തമുണ്ടായതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്.
സഹായത്തിനായി എയര്‍ ട്രാഫിക് കണ്ട്രോള് സര്‍വീസ് ടവറില്‍ അറിയിക്കുകയും ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ ഫയര്‍ സര്‍വീസ് യൂണിറ്റിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ അപകടസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ സംവിധാനവും ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമായി. പരിസരത്തെ ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും ഫയര്‍ഫോഴ്സും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.
വിമാനത്തിലെ തീയണക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എമര്‍ജന്‍സി വാതിലിലൂടെ തീപ്പൊള്ളലേറ്റ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 10 പേരെയും നിസാര പരിക്കുകളോടെ 24 പേരെയും ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് 40 പേരെയുമാണ് മോക് ഡ്രില്ലിൽ വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും ഗുരുതരമായി തീപ്പൊള്ളലേറ്റ ഒരാള്‍ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. മോക്ഡ്രില്‍ അവസാനിച്ചതിന് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടികളുടെ അവലോകനം നടന്നു.
വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഒത്തുചേരാനുള്ള കേന്ദ്രവും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള മീഡിയ സെന്ററും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 45ഓളം ഏജന്‍സികളില്‍നിന്നായി 500ലധികം പേരാണ് എമര്‍ജെന്‍സി എക്സര്‍സൈസില്‍ പങ്കാളികളായത്. എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി മൂന്നു മാസം നീണ്ട വിപുലമായ ഒരുക്കങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു.
ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസിന് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വി.കെ. അശ്വിനി കുമാര്‍, എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് മേധാവി വി.പി. പവിത്രന്, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍പോര്‍ട്ടില്‍ ഈ രീതിയിലുള്ള എമര്‍ജന്‍സി എക്സര്‍സൈസ് സംഘടിപ്പിക്കുന്നത്.
Tags : District News Nattuvishesham Kannur Airport emergency exercise mock drill