മേയര്‍ പി. ഇന്ദിര
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ വ്യാജരേഖ സമർപ്പിച്ച് കെട്ടിട നന്പർ സന്പാദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ ടൗൺ പൊലിസ് കേസെടുത്തു. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ കെട്ടിട ഉടമ പടന്നപ്പാലത്തെ ടി.പി. ഖലീൽ, കതിരൂർ അഞ്ചാം മൈലിലെ അർഷാദ് റഷീദ്, കതിരൂർ ഉക്കാസ്മട്ടയിലെ മുഹമ്മദ് അദിനാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പള്ളിക്കുന്ന് സോണൽ ഓഫിസ് പരിധിയിലെ ടി.പി. ഖലീലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ബിൽഡിംഗ് നന്പർ ലഭിക്കുന്നതിന് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, ബിൽഡിംഗ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ വ്യാജമായി നിർമിച്ച് കെട്ടിട നന്പറിനായി അപേക്ഷിച്ചെന്നും കെട്ടിട നന്പർ ലഭിച്ചശേഷം റസ്റ്ററന്റ് തുടങ്ങാൻ കഴിഞ്ഞമാസം നാലിന് അർഷാദും അദിനാനും ചേർന്ന് വ്യാജ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ പ്ലാൻ എന്നിവ നൽകി കോർപറേഷനെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
സ്ഥലപരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനാൽ കോർപറേഷൻ പള്ളിക്കുന്ന് സോണലിലെ എൻജിനിയറിംഗ് വിഭാഗത്തിൽ റിപ്പോർട്ട് അയച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നിർമാണം പൂർത്തീകരിച്ചതായ സർട്ടിഫിക്കറ്റോ താമസാനുമതി സർട്ടിഫിക്കറ്റോ കോർപറേഷനിൽനിന്ന് അനുവദിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ ഒരുഫയൽ നമ്പർ തന്നെ കോർപറേഷനിൽ ഇല്ലെന്നും കണ്ടെത്തി.
അസിസ്റ്റന്റ് എൻജിനിയറുടെയും ഓവർസിയറുടെയും ഡിജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാജമായി സൃഷ്ടിച്ചാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കിയതെന്നും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് കോർപറേഷൻ ടെക്നിക്കൽ വിഭാഗമായ ഇൻഫർമേഷൻ കേരള മിഷനിൽ നടത്തിയ പരിശോധനയിൽ വ്യാജമായി സൃഷ്ടിച്ച രേഖകളിലെ പേര് ഉൾപ്പടെ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.
അന്വേഷണം ശക്തമാക്കും: മേയര്‍
കണ്ണൂർ: കോര്‍പറേഷനില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കെട്ടിട നമ്പര്‍ നേടിയ സംഭവത്തില്‍ റവന്യു വിഭാഗം ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം ശക്തമാക്കുമെന്ന് മേയര്‍ പി. ഇന്ദിര. പള്ളിക്കുന്ന് സോണലിലെ കെട്ടിട പെര്‍മിറ്റ് അനുവദിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആസൂത്രിതമായി തയാറാക്കിയ അപേക്ഷയുടെ പിന്നില്‍ പ്രവര്ത്തിവച്ചവരെയും സഹായിച്ചവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ക്ക് പരാതി നല്‍കിട്ടുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം സുതാര്യമായി കൊണ്ടുപോകാൻ വേണ്ടിയാണ് സർക്കാർ കെ-സ്മാര്‍ട്ട് സോഫ്റ്റ്വേർ തയാറാക്കിയത്. എന്നാല്‍ സോഫ്റ്റ്വേറിനെയും എന്തും ചെയ്യാമെന്നതിന് തെളിവാണ് ഈ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം. ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിക്കുന്നുന്നതില് വീഴ്ച വരുത്തി എന്നുള്ളത് ഉറപ്പാണ്. പണം വാങ്ങി ഒത്താശ ചെയ്തായി സംശയമുണ്ടെന്നും മേയർ ആരോപിച്ചു. കോര്പറേഷന് ഒരു അഴിമതിക്കും കൂട്ടു നില്‍ക്കില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽകൊണ്ടു വന്ന് തക്കതായ ശിക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
ഇതിനുപുറമേ തീരദേശത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ പരിശോധന ശക്തമാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. ഡപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ പി. ഷമീമ, വി.കെ. മുഹമ്മദലി, ടി.പി. ജമാല്‍, റിജില്‍ മാക്കുറ്റി, കൗണ്‍സിലര്‍ ഉമേഷ് കണിയാങ്കണ്ടി എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham three persons building number fake certificates