ഉല്ലാസയാത്രയിൽ പങ്കെടുത്തവർ.
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എത്തി ആനകളെ കണ്ടപ്പോൾ 87കാരിയായ ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ കൗതുകം. 80 പിന്നിട്ട എൽസമ്മയ്ക്കും കേശവനും നാരായണനും കുട്ടികളുടെ ആവേശം. മുത്തങ്ങ ആനപ്പന്തിയിലെത്തിയ വയോജനങ്ങൾ പരസ്പരം ആനകളെ ചൂണ്ടിക്കാട്ടിയും തമാശ പറഞ്ഞും ചിരിച്ചും ഒരു ദിവസം മുഴുവൻ വാർധക്യത്തിന്റെ അവശതകൾ മറന്നു. ന്ധആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ...ന്ധ എന്ന തമാശയ്ക്ക് ന്ധവേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെന്ധ എന്നായിരുന്നു മറുപടി. പിന്നാലെ പൊട്ടിച്ചിരി.
കൽപ്പറ്റ ക്ലാര ഭവനിലെയും പഴൂർ സെന്റ് മാത്യൂസ് ഭവനിലെയും അന്തേവാസികൾക്കായി വയനാട് ജില്ലാ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വേറിട്ട അനുഭവമായത്. ജനമൈത്രി പൊലിസിന്റെ ’പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണത്തോടെയാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മറന്ന് യാത്രയിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.
പ്രശസ്ത ഗായകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും ഒരുക്കിയിരുന്നു. പൊലിസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുപാടിയും കയ്യടിച്ചും പരിപാടിയിൽ പങ്കുചേർന്നു. തുടർന്ന് വന്യജീവി സങ്കേതത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ സഫാരിയും ഒരുക്കി. ക്ലാര ഭവനിൽനിന്ന് കൽപ്പറ്റ ഡിവൈഎസ്പി ടി.എ. അഗസ്റ്റിൻ ഉല്ലാസയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പൊലിസ് ബസിൽ മുത്തങ്ങയിലെത്തിയ സംഘം അവിടെ നടന്ന പരിപാടിയിൽ പങ്കെടുത്തു. കൽപ്പറ്റ ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം മുഖ്യാതിഥിയായി.
Tags : Janamaitri Police