x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലപാതകം: ഫീൽഡ് പരിശോധനകളിൽ അനിശ്ചിതത്വം; കോടതി ഉത്തരവ് ഇന്നറിയാം

വെബ് ഡെസ്ക്
Published: September 11, 2026 01:09 AM IST | Updated: September 11, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

ഹരിപ്പാട്: കരുവാറ്റയിൽ ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഇന്നത്തെ ഹൈക്കോടതി ഉത്തരവോടെ വ്യക്തത വരും. കുട്ടികളെ തെളിവെടുപ്പിനായി വിട്ടുനൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ ഉത്തരവിനെതിരായ ഹർജിയിൽ സർക്കാർ വിശദീകരണം പരിശോധിച്ച ശേഷമുള്ള കോടതിയുടെ തുടർതീരുമാനമാണ് ഇന്ന് പുറത്തുവരിക.

കുട്ടികളായതിനാൽ അതീവ രഹസ്യമായും കടുത്ത നിയമവ്യവസ്ഥകൾ പാലിച്ചും പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാൻ തയാറാക്കിയ പദ്ധതികളാണ് കോടതിയുടെ ഇടക്കാല സ്റ്റേ വന്നതോടെ തത്കാലം തടസപ്പെട്ടത്. സാധാരണ കേസുകളിൽനിന്ന് വിഭിന്നമായി, ഒരുമിച്ച് പൊതുസ്ഥലങ്ങളിൽ എത്തിക്കാൻ കഴിയില്ലെന്ന വലിയ വെല്ലുവിളി തുടക്കം മുതലേ പൊലിസിനുണ്ടായിരുന്നു. കുട്ടികളുടെ മാനസികാവസ്ഥയും സ്വകാര്യതയും സംരക്ഷിച്ച്, ഓരോരുത്തരെയായി പ്രത്യേകം എത്തിച്ച് ക്രൈം സീൻ പരിശോധിക്കാനായിരുന്നു അന്വേഷണസംഘത്തിന്‍റെ പ്രാഥമിക നീക്കം. എന്നാൽ ഇതിനെതിരേ കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നീക്കങ്ങളെല്ലാം വഴിമുട്ടി.

കുട്ടികളെ നേരിട്ടെത്തിക്കാതെ തന്നെ കുറ്റപത്രം കോടതിയിൽ ശക്തമായി നിലനിർത്താൻ സാഹചര്യത്തെളിവുകൾ ഭദ്രമാക്കാനാണ് പൊലിസ് ഇപ്പോൾ മുൻഗണന നൽകുന്നത്. കുട്ടികൾ കൊല്ലത്തുനിന്ന് ട്രെയിൻ മാർഗം ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും സഞ്ചാരപഥങ്ങളും അന്വേഷണസംഘം വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരെ കരുവാറ്റയിലെ വീട്ടിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി പൊലിസ് രേഖപ്പെടുത്തിയ മൊഴിയും കേസിൽ പ്രധാന കണ്ണിയാണ്.

വിരലടയാളം പതിയാതിരിക്കാൻ കുട്ടികൾ കയ്യുറകൾ ധരിച്ചിരുന്നതിനാൽ, ബാത്ത്‌റൂം വെന്‍റിലേഷനിലും വാതിലിലും മറ്റും അവശേഷിച്ച സൂക്ഷ്മമായ ഫോറൻസിക് പരിശോധനാഫലങ്ങളും അന്വേഷണസംഘത്തിന് കരുത്താകും. കുട്ടികളെ ഉൾപ്പെടുത്തിയുള്ള പ്രാദേശിക ഫീൽഡ് പരിശോധനകൾ പുനരാരംഭിക്കാൻ അനുമതി ലഭിക്കുമോ, അതോ കുട്ടികളെ കൊണ്ടുവരാതെ ശാസ്ത്രീയ–സാഹചര്യത്തെളിവുകൾ മാത്രം നിരത്തി അന്തിമ റിപ്പോർട്ടിലേക്ക് കടക്കേണ്ടി വരുമോ എന്നതിൽ ഇന്നത്തെ കോടതി ഉത്തരവ് നിർണായകമാകും.

Tags : Local News Nattuvishesham Karuvatta Murder court order

Recent News

Corehub Up