ആറളം പഞ്ചായത്തിൽ നടന്ന പ്രത്യേക ഗ്രാമസഭ
ഇരിട്ടി: കേന്ദ്ര സർക്കാരിന്റെ ഇഎസ്എ വിജ്ഞാപനത്തിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ആറളം വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നും ആറളം പഞ്ചായത്ത് പ്രത്യേക ഗാമസഭ ആവശ്യപ്പെട്ടു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ ഒന്ന്, 13, 19 വാർഡുകളുടെ പ്രത്യേക ഗ്രാമസഭയാണ് വിളിച്ചുചേർത്തത്.
ഇഎസ്എ വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററിൽ 100ൽ താഴെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തേണ്ടത്. ആറളം വില്ലേജിലെ ജനസാന്ദ്രത 259ന് മുകളായതിനാൽ വില്ലേജിനെ ഇഎസ്എയിൽ ഉൾപ്പെടുത്താനാകില്ലെന്ന വിവരം കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടവർ അറിയിക്കണം. റിമോട്ട് സെൻസിംഗിൽ കൃഷിഭൂമികളെ സ്വാഭാവിക ഭൂപ്രകൃതിയായി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സാങ്കേതിക പരിശോധന നടത്തി തിരുത്തണം.
ആറളം വില്ലേജിനെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കാതെ വനമേഖല മാത്രം ഉൾപ്പെടുത്തണമെന്നും വനമേഖലയുടെ സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, അതിരുകൾ, വിസ്തീർണം എന്നിവ വിജ്ഞാപനത്തിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആദിവാസി പുനരധിവാസ മേഖല, ആറളം ഫാമിംഗ് കോർപറേഷൻ, വ്യവസായ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുള്ള പ്രദേശമാണ് ആറളം. ഇവിടെ ഇഎസ്എ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ഗ്രാമസഭ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ തയാറാക്കുന്ന ഇഎസ്എ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച ശേഷം മാത്രം കേന്ദ്ര സർക്കാരിന് സമർപ്പിക്കുക, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടങ്ങളിൽ വ്യക്തമായ തിരിച്ചറിയൽ സൂചനകളില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ വ്യക്തത വരുത്തണമെന്നു പ്രമേയവും പാസാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് , ബ്ലോക്ക് പഞ്ചയാത്തംഗം കെ. വേലായുധൻ, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ റൈഹാനത്ത് സുബി, രചിത മാവില, പഞ്ചായത്തംഗങ്ങളായ സെലീന, റോസമ്മ മാത്യു, പി.എം. സുധിന എന്നിവർ പ്രസംഗിച്ചു . മൂന്ന് ദിവസങ്ങളിലായി 19 വാർഡുകളിലും പ്രത്യേക ഗ്രമസഭകൾ ചേർന്ന് പ്രമേയം പാസാക്കും.
Tags : District News Nattuvishesham Special Grama Sabha Aralam village