Editorial Audio
“പെട്രോളിനും ഡീസലിനും വില വർധിക്കുകയാണല്ലോ?
“ഇതെന്നെ ബാധിക്കില്ല. കാരണം എനിക്കു ലക്ഷങ്ങൾ പെൻഷനുണ്ട്.’’
“സാധാരണക്കാരെ ബാധിക്കില്ലേ?’’
“അവരു കാറിൽ പോകണ്ട, എന്നെപ്പോലെ യോഗ്യതയുള്ളവർ കാറിൽ പോയാൽ മതി. സാധാരണക്കാരൻ വല്ല സൈക്കിളിലും പോകട്ടെ.’’
കഴിഞ്ഞദിവസം എണ്ണവില വർധനയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സ്വയം പ്രഖ്യാപിത സന്പന്ന വയോധികൻ നടത്തിയ പ്രതികരണമാണിത്. ഇതുതന്നെയല്ലേ 10 ദിവസത്തിനകം നാലുവട്ടം ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ ഈ രാജ്യത്തെ പാവപ്പട്ടവനോട് പറയുന്നത്?
സാധാരണക്കാരും പാവപ്പെട്ടവരും പോയി തുലയട്ടെന്നു നേരിട്ടു പറഞ്ഞില്ലെന്നല്ലേയുള്ളൂ. ഇന്ധന വിലവർധന, വിലക്കയറ്റം, പണപ്പെരുപ്പം... പ്രധാനമന്ത്രിയും മന്ത്രിമാരും എണ്ണക്കന്പനി പ്രഭുക്കന്മാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ രാജകീയ ജീവിതം നയിക്കുന്നവരെയൊന്നും ബാധിക്കാത്ത ഇന്ത്യൻ ദുരിതകാലമെന്നല്ലാതെ എന്തു പറയാൻ!
ഏകദേശം 7.5 രൂപ ഉയർത്തിയതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 115.49, 104.40 എന്നിങ്ങനെയായി. നീറ്റും സിബിഎസ്ഇയുമൊക്കെയായി പല ദുരന്തങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി വരുന്നതുകൊണ്ട് ജനങ്ങൾക്ക് ഏതിനെതിരേ നിലവിളിക്കണമെന്നറിയില്ല. തെരഞ്ഞെടുപ്പുകാലത്തു മാത്രം യോഗം വിളിച്ചുകൂട്ടുന്ന പ്രതിപക്ഷത്തിനാണെങ്കിൽ വിശ്രമകാലവുമായി. ആഗോള അസംസ്കൃത എണ്ണ കൂപ്പുകുത്തിയ കാലത്ത്, അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൊടുക്കാതെ നികുതി കൂട്ടിക്കൊണ്ടിരുന്ന ബിജെപി സർക്കാർ, വിലയിത്തിരി കൂടിയപ്പോൾ ജനങ്ങളുടെ കുത്തിനു പിടിക്കുന്നു. യുദ്ധം, യുദ്ധം എന്നു പറഞ്ഞു പേടിപ്പിക്കുന്നതിനു പകരം, 12 വർഷത്തോളം വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറയ്ക്കുകയാണ് മര്യാദയുണ്ടെങ്കിൽ ചെയ്യേണ്ടത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലാം ഇരുട്ടടിയിലൂടെ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പടുക്കുന്പോൾ “വില വർധിപ്പിക്കാനോ, ഞങ്ങളോ, വ്യാജവാർത്തകളിൽ വിശ്വസിക്കരുതേ’’ എന്ന് ഇത്തവണയും കേന്ദ്രം നുണ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതുപോലെ മേയ് 15ന് ആദ്യ അടി വീണു. പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയോളവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചായിരുന്നു തുടക്കം. തിങ്കളാഴ്ച 10-ാം പക്കം നാലാം വർധന.
ജനത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത ഈ സർക്കാർ ഇനിയും വർധിപ്പിക്കാൻ മടിക്കില്ല. ഒരു ലിറ്റർ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയും കൊടുത്ത് എങ്ങനെ പൊതുഗതാഗതം മുന്നോട്ടു പോകുമെന്ന് സർക്കാരിനു ചിന്തയില്ല. ഇപ്പോൾതന്നെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ ജീവിതയുദ്ധത്തിലാക്കി. അവർ ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്തു. യാത്രകൾ ഒഴിവാക്കി. പലരും കാറും സ്കൂട്ടറുമൊക്കെ വീട്ടിലിട്ട് ബസിൽ കയറി. ബസുകാർ ഡീസലടിക്കാനുള്ള പണം തികഞ്ഞോയെന്ന് തപ്പുന്നു. ഭവന-വാഹന-സംരംഭ-വ്യക്ത്യധിഷ്ഠിത വായ്പ അടവുകൾ മുടങ്ങിത്തുടങ്ങി, അധ്യയനവർഷവും കാലവർഷവും തുടങ്ങി, പല കുടുംബങ്ങളിലും അങ്കലാപ്പാണ്.
ജനജീവിതം ദുസഹമാക്കിയിട്ട് അതിന്റെ കാരണം പറഞ്ഞുതരാനല്ല, സർക്കാരുകളെ തെരഞ്ഞെടുത്തത്. അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 108 രൂപ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നു. അന്നതിനെ കുറ്റം പറഞ്ഞ് രാഷ്ട്രീയനേട്ടമുണ്ടാക്കിയ ബിജെപി അധികാരത്തിലെത്തി ഇന്നുവരെ ആഗോള വിപണിയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല, പലപ്പോഴും വില കുത്തനെ ഇടിയുകയും ചെയ്തു. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70.
ബിജെപി സർക്കാരും സംസ്ഥാനസർക്കാരുകളും നികുതി വാരിക്കൂട്ടി. അതു കുറയ്ക്കുകയാണ് സർക്കാരുകൾ ഇപ്പോൾ ചെയ്യേണ്ടത്. എണ്ണക്കന്പനികളുടെ ധൂർത്ത് ഓഡിറ്റ് ചെയ്യണം. എടുത്താൽ പൊങ്ങാത്ത ശന്പളവും പെൻഷനും വാങ്ങുന്നവരുടെ ന്യായീകരണങ്ങൾക്ക് ഒപ്പിടാനല്ല, ദരിദ്രജനകോടികൾ വോട്ട് ചെയ്തത്. ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഇന്ധന വില വർധനയോടെ രൂക്ഷമാകും. ചങ്ങാത്ത മുതലാളിമാരുടെയല്ലാതെ, സാധാരണക്കാരുടെ ആളോഹരി വരുമാനമോ ജീവിതനിലവാരമോ സർക്കാർ വർധിപ്പിച്ചിട്ടില്ലെന്നും മറക്കരുത്. ചോദ്യങ്ങൾ ചോദിക്കുന്ന ‘പാറ്റ’കളെ വിലക്കുന്നത് എളുപ്പമാണ്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ഈ സർക്കാരിന് ഒട്ടും എളുപ്പമല്ല.
ലോകത്ത് ഇന്ത്യയിലാണ് കുറഞ്ഞ ശതമാനം വർധനയെന്ന ന്യായവും ശരിയല്ല. മറ്റുള്ളവർ യുദ്ധകാലത്ത് ശതമാനം വർധിപ്പിച്ചപ്പോൾ നമ്മളതു സമാധാനകാലത്തുതന്നെ വർധിപ്പിച്ചിരുന്നു. ഇന്ധനവിലക്കയറ്റത്തിൽനിന്നു സാധാരണക്കാരെ രക്ഷിക്കാൻ എക്സൈസ് തീരുവ കുറച്ചതിലൂടെ വർഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാനമാണ് വേണ്ടെന്നു വച്ചതെന്നും എണ്ണക്കന്പനികളാണ് വർധന നടപ്പാക്കുന്നതെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ആഗോളവിപണിയിൽ എണ്ണവിലയിടിഞ്ഞപ്പോൾ സർക്കാരും കന്പനികളും എന്തെടുത്തെന്നുകൂടി പറയണം. എക്സൈസ് തീരുവ കുറച്ചില്ലായിരുന്നെങ്കിൽ 10 രൂപയുടെ വർധന ഉണ്ടാകുമായിരുന്നത്രേ. പല തവണയായി 10 ദിവസംകൊണ്ട് 7.5 രൂപ വർധിപ്പിച്ചത് മിണ്ടുന്നില്ല. ഇനിയും വർധിപ്പിച്ച്, പതിവുപോലെ നഷ്ടമെല്ലാം ലാഭമാക്കുമോ എന്നേ അറിയാനുള്ളൂ. ആരോടു പറയാൻ?
പ്രതിപക്ഷ രാഷ്ട്രീയം ഏതാനും വർഷങ്ങളായി സമൂഹമാധ്യമ മോഡിലാണ്. രാഷ്ട്രീയം സമൂഹമാധ്യമ പ്രസ്താവനകളിലൊതുങ്ങി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധനയ്ക്ക് പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നത് ഉൾപ്പെടെ നയാപൈസയ്ക്ക് ഉപകാരമില്ലാത്ത കുറെ പ്രസ്താവനകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയിട്ടുണ്ട്. അവരുടെ ജോലി കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ കുരുത്ത പാറ്റാപ്പാർട്ടിയുടെ കരുത്തുപോലുമില്ലാതായല്ലോ സ്വാതന്ത്ര്യസമരത്തിൽ കുരുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്! ഇന്ത്യാ മുന്നണിയുടെ പൊടിപോലുമില്ല കാണാൻ. സത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജയോഗമാണ് അലസരും സുഖിമാന്മാരുമായ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം. പെട്രോൾ പന്പിലെ യോഗ്യനായ സന്പന്ന വയോധികൻ രാജ്യം ഭരിക്കുന്നതുപോലെ തോന്നുന്നു!